കെ.ജെ. കുര്യന്‍ കൊല്ലംപറമ്പില്‍, കാഞ്ഞിരത്താനം
കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മദ്യവ്യാപനം പ്രകൃതിദുരന്തത്തേക്കാളും പകര്‍ച്ചവ്യാധിയേക്കാളും ഭയാനകമാണ്. മദ്യംമൂലം ഉണ്ടാകുന്ന നാശം വ്യക്തികളെയും കുടുംബങ്ങളെയും മാത്രമല്ല നാടിനെയും തലമുറകളെപ്പോലും ബാധിക്കുന്നതുമാണ്. എന്നിട്ടും മദ്യലഭ്യത വര്‍ദ്ധിപ്പിച്ചു ജനങ്ങളെ മുഴുവന്‍ മദ്യപരാക്കാനുള്ള നടപടിയാണു സര്‍ക്കാര്‍ സ്വീകരിച്ചു കാണുന്നത്.
ബാറുകള്‍ പൂട്ടുന്നതുവരെയുള്ള സര്‍ക്കാരിന്‍റെ മദ്യനികുതി വരുമാനം ഒമ്പതിനായിരം കോടിയായിരുന്നത് 2017-18-ല്‍ പതിനോരായിരത്തിലധികം കോടിയായി വര്‍ദ്ധിച്ചതിലൂടെ സിപിഎം നേതൃത്വത്തിന്‍റെ വാഗ്ദാനലംഘനമാണു മനസ്സിലാകുന്നത്. കൂടാതെ, കഴിഞ്ഞ മാര്‍ച്ച് 21-ന് എക്സൈസ് വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്‍ നടത്തിയ പ്രസ്താവനയില്‍ ലഹരിവിമുക്ത കേരളമാണു സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മാര്‍ച്ച് 16-നു പുറപ്പെടുവിച്ച ഉത്തരവിലൂടെ പുതിയ മദ്യശാലകള്‍ക്കൊന്നും അനുമതി നല്കിയിട്ടില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തു മദ്യം ഒഴുക്കുകയാണെന്നുമുള്ള തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും പറഞ്ഞിരുന്നു.
പക്ഷേ, മന്ത്രിയുടെ പ്രസ്താവനയ്ക്കുശേഷം വ്യാജ കള്ളുനിര്‍മാണത്തിനുള്ള നിയമം പാസ്സാക്കുകയും ചെയ്തു. വിദേശ മദ്യകമ്പനികളുടെ മദ്യം വ്യാപകമായി വില്പന നടത്തുന്നതിനു പുറമേ പെരുമ്പാവൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വിദേശ മദ്യനിര്‍ മാണശാലകളില്‍ നിന്നും വന്‍ തോതില്‍ ഉത്പാദിപ്പിക്കാന്‍ പോകുന്ന മദ്യം കൂടിയാകുമ്പോള്‍ നാടിന്‍റെ സ്ഥിതി പ്രകൃതി ദുരന്തത്തേക്കാളും മാരക പകര്‍ച്ചവ്യാധികളേക്കാളും ഭയാനകമാകും.