കെ.എം. ദേവ് കരുമാലൂര്‍
"ഇവിടെ ആരും വിശന്നു മരിക്കരുത്" – ആദിവാസി മധുവിന്‍റെ ദാരുണാന്ത്യം പ്രതിപാദിച്ചുകൊണ്ടുള്ള ഡോ. ബെന്നി മാരാംപറമ്പിലിന്‍റെ ലേഖനം മുഖലേഖനമാക്കിയതില്‍ സത്യദീപത്തോടു ബഹുമാനമുണ്ട്.
ലേഖനത്തിലുടനീളം ആദിവാസി ചരിത്രവും ജീവിതവും അവരോടുള്ള മേലാള സമീപന രീതികളും ഉച്ചനീചത്വപ്രവൃത്തികളും മറ്റും വിവരണവിധേയമാക്കിയിട്ടുണ്ടെങ്കിലും ആമുഖമായി ചേര്‍ത്തിരിക്കുന്ന നാലഞ്ചു ചോദ്യങ്ങളാണു ലേഖനത്തിന്‍റെ കാതല്‍.
വചനവിരുന്നുകള്‍ കൊഴുക്കുന്ന അട്ടപ്പാടി മേഖലയിലെ താവളം എന്ന സ്ഥലത്താണു ലേഖനത്തിനാസ്പദമായ സംഭവം നടന്നത് എന്നു കേട്ട മാത്രയില്‍ത്തന്നെ, ജനം ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയായിരുന്നു. സുവിശേഷത്തിന്‍റെ വിമോചകശക്തി എന്തുകൊണ്ടു സമൂഹത്തില്‍ പ്രതിഫലിക്കുന്നില്ല എന്ന ചോദ്യത്തിനു വചനാധിഷ്ഠിതമായ ഒരൊറ്റ ഉത്തരമേയുള്ളൂ; 'പ്രവൃത്തിയില്ലാതെയുള്ള വിശ്വാസം മൃതമാണ്.'
സഹജീവികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ജനത്തെ സന്നദ്ധരാക്കുന്നതാണോ ഇന്നത്തെ കണ്‍വെന്‍ഷനുകള്‍? ഇത്യാദി കണ്‍വന്‍ഷനുകളേക്കാള്‍, ഇതുപോലുള്ള 'മധു'മാരില്‍ ദൈവഛായ ദര്‍ശിക്കുവാനും സഹജീവിക്കുവേണ്ടി വചനാധിഷ്ഠിതമായി കരുണ ചെയ്യാനും പ്രേരിപ്പിക്കുന്ന മനുഷ്യകൂട്ടായ്മയാണ് ഇന്നാവശ്യം.