കെ.എം. ദേവ്, കരുമാലൂര്‍
'തിരുവിവാഹിതരുടെ അജപാലനധര്‍മം' എന്ന ഡോ. അഗസ്റ്റിന്‍ കല്ലേലിയുടെ ചില പുത്തന്‍ കാഴ്ചപ്പാടുകള്‍ വായിച്ചു (ലക്കം 23). ഒരു കുടുംബമെന്ന ഗാര്‍ഹിക സഭയ്ക്ക് രൂപം നല്കി മക്കളെ ദൈവോന്മുഖരാക്കി വളര്‍ത്തി, ഗാര്‍ഹസ്ഥ്യസന്ന്യസ്ത അന്തസ്സുകളിലേക്ക് ഉയര്‍ത്താന്‍ നിയോഗിക്കപ്പെട്ട അല്മായര്‍ക്ക് ഒരു 'തിരു' പ്പട്ടം കൂടി ചാര്‍ത്തി പുതിയ ധര്‍മ്മങ്ങളിലേക്കു പ്രേരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു.
കൗദാശികമായി ഒരു കുടുംബത്തിന്‍റെ ഭാരിച്ച ഉത്തരവാദിത്വങ്ങളേറ്റ വിവാഹിതരെ, 'തിരുവിവാഹിതരെ'ന്നും 'സഹഇടയരെ'ന്നുമുള്ള ആലങ്കാരിക സംജ്ഞകള്‍ നല്കി അജപാലകരാക്കേണ്ടതുണ്ടോ? തിരുപ്പട്ടമെന്ന കൂദാശ വഴി അജപാലകരായി കെട്ടുന്നതു കെട്ടപ്പെടാനും അഴിക്കുന്നത് അഴിക്കപ്പെടാനുമുള്ള പരമാധികാരമേറ്റവര്‍, എന്തേ, ഇന്നു നിഷ്ക്രിയരാകുന്നുണ്ടോ?
ക്രിസ്തുവിന്‍റെ പ്രതിപുരുഷസ്ഥാനത്തുനിന്നു ഭരണം നടത്തുന്നതും സമൂഹത്തെ തെറ്റ് കൂടാതെ വിശ്വാസത്തിലും ധാര്‍മികതയിലും യോജിപ്പിച്ചു നിര്‍ത്തുന്നതും വൈദികരാണ് എന്നു ലേഖകന്‍ അസന്ദിഗ്ദ്ധമായി പറയുമ്പോള്‍, സഭാഗാത്ര സൃഷ്ടിയില്‍ അവര്‍ക്കുള്ള സ്ഥാനം അവിഭക്തവും അനിഷേദ്ധ്യവുമെന്നിരിക്കേ എന്തിനാണ് ഈ വര്‍ഗഭേദചിന്ത?