ഒരു വിശദീകരണം

എല്‍ കിഴക്കേടം, പെരുമ്പിള്ളി

2019 ഡിസംബര്‍ 18-ലെ സത്യദീപത്തില്‍ നോവലിസ്റ്റ് ഫ്രാന്‍സിസ് നൊറോണയുമായി സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി നടത്തിയ അഭിമുഖത്തില്‍ നൊറോണ നല്കിയ മറുപടിയില്‍ ഇങ്ങനെ ഒരു പ്രസ്താവം കടന്നുവരുന്നുണ്ട്. ആലപ്പുഴയുടെ ഇന്നും തുടരുന്ന പിന്നോക്കാവസ്ഥയ്ക്ക് ഉത്തരം പറയേണ്ടത് അവിടെ വളരെയേറെ അടിത്തറയുള്ള കത്തോലിക്കാസഭയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമാണത്രേ. ഇതിനോടു ബന്ധപ്പെട്ട് ഒരു വിശദീകരണം ആവശ്യമായി വരുന്നു.

ഒരുകാലത്ത് ആലപ്പുഴയില്‍ നിരവധി കയര്‍ ഫാക്ടറികളുണ്ടായിരുന്നു. അവയില്‍ കൂടുതല്‍ ഭാഗവും വിദേശികളുടേതായിരുന്നു. സ്ഥിരവരുമാനക്കാരായ ആയിരക്കണക്കിനു തൊഴിലാളികള്‍ സന്തുഷ്ടമായി കുടുംബ ജീവിതം നയിച്ചുവന്നിരുന്നു. ഫാക്ടറി പരിസരങ്ങളിലും മറ്റും നിരവധി അനുബന്ധ സ്ഥാപനങ്ങള്‍ നാട്ടുകാര്‍ നടത്തിയിരുന്നു. അതും നാടിന്‍റെ സാമ്പത്തികമായ അഭിവൃദ്ധിക്കു കാരണമായി.

1940-കളിലാണു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ രംഗപ്രവേശം. പാര്‍ട്ടി വളരാന്‍ പണിമുടക്കവും സമരവും ആവശ്യമാണല്ലോ. പാര്‍ട്ടിയുടെ ത്വരിതമായ വളര്‍ച്ചയ്ക്കു പണിമുടക്കവും സമരവും കൂടുതലായി വേണ്ടിവന്നു. അങ്ങനെ ആലപ്പുഴ ഫാക്ടറികളില്‍ സമരം നിരന്തരം അരങ്ങേറി. സമരത്തിന്‍റെ തുടര്‍ച്ചയായപ്പോള്‍ ഫാക്ടറി ഉടമകള്‍ക്കു പിടിച്ചുനില്ക്കാന്‍ പറ്റാതായി. ഫാക്ടറികള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി അടച്ചുപൂട്ടി. തൊഴിലാളികള്‍ പണിയില്ലാത്തവരായി. ഇതാണ് ആലപ്പുഴയുടെ ദുരവസ്ഥയ്ക്കു കാരണം. ആലപ്പുഴയുടെ അധഃപതനത്തില്‍ സഭയ്ക്കു പങ്കില്ലെന്നു വ്യക്തമായല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org