റെജി മാത്യു, ആമ്പല്ലൂര്‍
മതത്തെ, വിശ്വാസത്തെ കമ്പോളവത്കരിക്കുന്ന പ്രവണത നമ്മുടെ ഇടവകകളില്‍ വര്‍ദ്ധിച്ചുവരുന്നുവെന്ന അഭിപ്രായത്തോട് (ഒക്ടോബര്‍ 19-25) പരിപൂര്‍ണമായും യോജിക്കുന്നു. ഇതിനു മുന്‍കയ്യെടുക്കുന്നത് ഇടവക കമ്മിറ്റിയാണെങ്കിലും പലപ്പോഴും ഇടവക വികാരിമാര്‍തന്നെ നേതൃത്വം നല്കി പ്രോത്സാഹിപ്പിക്കുന്നതാണ് ഏറെ പരിതാപകരം.
ഭക്തകര്‍മ്മങ്ങളുടെയും വിവിധ ആചാരാനുഷ്ഠാനങ്ങളുടെയും നിരക്കുകള്‍ ബോര്‍ഡിലെഴുതി വിശ്വാസികള്‍ക്കു സാമ്പത്തിക നിലവാരമനുസരിച്ചു തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്കുന്ന, തുറന്ന കമ്പോളവത്കരണം അവസാനിപ്പിക്കേണ്ടതല്ലേ? വിശുദ്ധന്‍റെ അമ്പ് കഴുന്നെടുക്കാനുള്ള തിരക്കൊഴിവാക്കാന്‍ പള്ളിയിലുള്ള അമ്പുകളുടെ എണ്ണം നൂറും നൂറ്റമ്പതുമൊക്കെയായി വര്‍ദ്ധിപ്പിക്കുന്ന വിശാല കാഴ്ചപ്പാടിന്‍റെ പിന്നിലും ശുദ്ധ കച്ചവട താത്പര്യംതന്നെയാണുള്ളത്. ഇടവകയില്‍ നാളിതുവരെയില്ലാത്ത വഴിപാടു രീതികളും കര്‍മ്മങ്ങളും ഏര്‍പ്പെടുത്തി അന്ധവിശ്വാസത്തിനു സമമായ പുതിയ പരിവേഷങ്ങള്‍ വിശുദ്ധന് ചാര്‍ത്തുന്നതിനെ എന്തു പേരിട്ടു വിളിക്കണം? എങ്ങനെയും ഈ കാലഘട്ടത്തില്‍ പിടിച്ചുനില്ക്കുവാനുള്ള ഈ കാട്ടിക്കൂട്ടലുകള്‍ വിശ്വാസ-സന്മാര്‍ഗ പാഠങ്ങളല്ല. നവീകരണ-ശുദ്ധീകരണ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ജോയ്സച്ചന് ആരൊക്കെയോ കുരിശു പണിയുന്നുണ്ടോ?