ഐക്യത്തിന്‍റെ സുവിശേഷവഴികള്‍

റൂബി ജോണ്‍ ചിറയ്ക്കല്‍, പാണാവള്ളി

സത്യദീപ (ലക്കം 29) ത്തില്‍ ഫാ. തോമസ് വള്ളിയാനിപ്പുറത്തിന്‍റെ ലേഖനത്തില്‍ 'ഐക്യത്തിന്‍റെ സുവിശേഷ'ത്തെപ്പറ്റി വ്യക്തമായി, വിശദമായി എഴുതിയിരുന്നു. അച്ചനു നന്ദി. ക്രിസ്തുവിന്‍റെ സഭയുടെ ഏറ്റവും വലിയ അടയാളം ഐക്യമാണെന്നു വി. ഗ്രന്ഥത്തിലൂടെ ഈശോ പഠിപ്പിച്ചു. ഈശോ ഒരു സഭ മാത്രമേ സ്ഥാപിച്ചുള്ളൂ. ഏക ഇടയനും ഒരാട്ടിന്‍പറ്റവുമാകാനാണ് ഈശോ ആഗ്രഹിച്ചത്. പക്ഷേ, ഇന്നത്തെ സ്ഥിതിയോ? എത്രയെത്ര സഭകള്‍! എത്രയെത്ര റീത്തുകള്‍! ഓരോന്നിനും വ്യത്യസ്തമായ പ്രാര്‍ത്ഥനാരീതികളും ആരാധനക്രമങ്ങളും.

നൂറ്റാണ്ടുകളായി ആചരിച്ചുപോന്ന അനുഷ്ഠാനങ്ങള്‍ മാറ്റുവാന്‍ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. സഭയുടെ മുഖമുദ്രയായ സ്നേഹമുണ്ടെങ്കില്‍, വിട്ടുവീഴ്ചയും സഹനവും ആസ്വാദനവും ഉണ്ടാകും. യാക്കോബായ മാര്‍ത്തോമ്മ സഭക്കാരുടെ വഴക്കും, പൊലീസ് കോടതിയിടപെടലുമൊക്കെ ഈശോയ്ക്കും ക്രൈസ്തവികതതയ്ക്കും എന്ത് അപമാനമാണു വരുത്തിവച്ചത്! മനുഷ്യമക്കളെ പാപത്തില്‍നിന്നു രക്ഷിക്കുവാന്‍, മനുഷ്യാവതാരം ചെയ്ത്, പീഡാസഹനങ്ങളും കുരിശുമരണവും വരിച്ചിട്ടും മനുഷ്യന്‍ പാപക്കുഴിയില്‍ തന്നെ. ക്രിസ്തീയസഭകളെല്ലാം ഒന്നായിത്തീര്‍ന്നെങ്കില്‍ ലോകസമൂഹത്തിനു മുമ്പില്‍ സഭ ശക്തിക്കോട്ടയാകുമായിരുന്നു. ക്രിസ്ത്യാനി, ക്രിസ്തുവിന്‍റെ അനുയായി എന്ന പേരു മാത്രം. ഈശോ പഠിപ്പിച്ച എളിമയും ക്ഷമയും സഹനവുമൊക്കെ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നമുക്ക് ഈശോ ആഗ്രഹിച്ചതുപോലെ ഒരിടയനും ഒരാട്ടിന്‍പറ്റവുമായി തീരാം. 'ഞാന്‍ വളരണം, അവന്‍ കുറയണം' എന്ന മനോഭാവം എല്ലാവരില്‍ നിന്നും മാറ്റിയാല്‍ നമുക്കു വിജയത്തിലെത്തിച്ചേരാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org