ആരാധനയിലെ ശബ്ദനിയന്ത്രണം

സഞ്ജു പട്ടഴി

പാടുന്നതിന്‍റെ യത്നം കുറയ്ക്കാനും പാട്ടുകളും വായനകളും വ്യക്തമായി കേള്‍ക്കാനുമാണു മൈക്ക് ഉപയോഗിക്കുന്നത്. ഗാനമേളയോ ടെലിവിഷന്‍ പ്രോഗ്രാമുകളോ കണ്ടു ശീലിച്ചിട്ട് അതിന്‍റെ സാദൃശ്യത്തില്‍ പള്ളിയില്‍ മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല. ഗാനമേളകളില്‍ ഒരു ഗായകന്‍ മാത്രം ഗാനമാലപിക്കുമ്പോള്‍ വേദിയെ പ്രകമ്പനം കൊള്ളിക്കുവാനും ശ്രോതാക്കളില്‍ ഗാനലഹരി പകര്‍ത്തുവാനും അവര്‍ക്കു മൈക്കിന്‍റെ നാദധാരയെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പള്ളിയില്‍ ഗായകസംഘം ഉണ്ടെങ്കില്‍പ്പോലും അവര്‍ മാത്രമല്ല, ജനങ്ങളും ചേര്‍ന്നാണു പാടുന്നതെന്ന് ഓര്‍ത്തിരിക്കണം. ഓരോരുത്തരുടെയും ശബ്ദമനുസരിച്ചു ശബ്ദക്രമീകരണം ചെയ്യുന്നതും എല്ലാവരുടെയും കൈയില്‍ മൈക്രോഫോണ്‍ പിടിച്ച് പാടുന്നതും മൈക്കിന്‍റെ ഉപയോഗത്തെയല്ല, ദുരുപയോഗത്തെയാണു കാണിക്കുന്നത്. എന്തിന്, സിനിമയിലും പരസ്യങ്ങളിലും ഉപയോഗിക്കുന്നതുപോലെ മൈക്കില്‍ പ്രതിധ്വനി (echo) കേള്‍ പ്പിച്ച് ആസ്വദിക്കുന്ന വൈദികരും ഗായകരുമുണ്ട്.

ആരാധനയ്ക്ക് ആവശ്യം നാദരലഹരിയല്ല, ഭക്തിലഹരിയാണ്. ചില പ്രൊട്ടസ്റ്റന്‍റ് സഭകളിലെപ്പോലെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ദേവാലയത്തെ കര്‍ണകഠോരമാക്കരുത്. കാര്‍മ്മികന്‍റെ ശബ്ദം താഴ്ത്തി പാട്ടുകാരുടെ മൈക്കിന്‍റെ ശബ്ദം ഉയര്‍ത്തി മൈക്ക് ചുണ്ടോടു ചേര്‍ത്തു പാടിത്തിളങ്ങുന്നവരെയും കാണാനിടയായിട്ടുണ്ട്. ജനങ്ങള്‍ പറയുന്ന പ്രതിവാക്യങ്ങള്‍ കേള്‍ക്കാവുന്ന തരത്തില്‍ വേണം ബോക്സിലൂടെ വരുന്ന ശബ്ദത്തെ ക്രമീകരിക്കുവാന്‍. ആധുനിക സാങ്കേതികസൗകര്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ചെവിയില്‍ വിരല്‍വച്ച് അടയ്ക്കാതെ പള്ളിപ്പരിസരത്ത് നില്ക്കാന്‍ വയ്യാതായിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org