കത്തോലിക്കാ സഭ നേരിടുന്ന പ്രശ്‌നങ്ങള്‍

കത്തോലിക്കാ സഭ നേരിടുന്ന പ്രശ്‌നങ്ങള്‍

ഒ.ജെ. പോള്‍

കേരളത്തിലെ കത്തോലിക്കാ സഭയുടെയും പ്രത്യേകിച്ച്, സഭയുടെ ഏറ്റവും മുന്‍പന്തിയിലുള്ള എറണാകുളം അതിരൂപതയുടേയും അവസ്ഥ ഒട്ടും ശോഭനമല്ലാത്ത സാഹചര്യത്തിലാണിപ്പോള്‍. ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ എങ്ങോട്ട് തിരിയണമെന്ന് ഒരുപക്ഷെ, പരിശുദ്ധ പിതാവ് പോലും ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു വിഷയമാണ്, സഭാ അധികാരികള്‍ ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥ ഒന്നു കൂടി മോശമാകുവാന്‍ മാത്രമേ ഇത് ഉപകരിക്കൂ. അള്‍ത്താരയ്ക്ക് അഭിമുഖമായി നിന്ന് ബലി അര്‍പ്പിക്കണമെന്ന് വാദിക്കുന്നവര്‍ പ്രസംഗിക്കുന്നത് ജനങ്ങള്‍ക്ക് അഭിമുഖമായി നിന്നുകൊണ്ടാണ്. അപ്പോള്‍ ദിവ്യബലി അര്‍പ്പിക്കുന്നത് പുറകു തിരിഞ്ഞുകൊണ്ടാകണം എന്ന് പറയുന്നത് അര്‍ത്ഥശൂന്യമല്ലെ? ആരാധനാക്രമത്തില്‍ ഏകോപനം വേണം. അതിന് ഇതിലും ഗൗരവമായ വിഷയങ്ങള്‍ ഉണ്ട്. വളരെ പുരാതന കാലം മുതലേ ബുധനാഴ്ചകളില്‍ ആചരിച്ചുവന്ന കരിക്കുറി ദിനം, ഇപ്പോള്‍ ചില രൂപതകളില്‍ തിങ്കളാഴ്ചയാണ്. ഇവിടെ ഏകോപനം വേണ്ടതല്ലെ? കുര്‍ബാനയില്‍ ഏറ്റവും പ്രധാന ഭാഗം എന്ന് കരുതുന്ന കാഴ്ച വയ്പ് സമയത്ത്, ചില സ്ഥലങ്ങളില്‍ എഴുന്നേറ്റ് നില്‍ക്കും. ചില സ്ഥലങ്ങളില്‍ ഇരുന്നും ചില സ്ഥലങ്ങളില്‍ മുട്ടുകുത്തിയുമാണ്, ഏകോപനം വേണ്ടതല്ലേ? 1996 ഡിസംബര്‍ പത്താം തീയതി, എറണാകുളത്ത് പിഒസിയില്‍ ചേര്‍ന്ന കെ.സി.ബി.സി.-കെ.സി.എം.എസ്. യോഗത്തില്‍, എയ്ഡ്‌സ് രോഗം പകരാതിരിക്കുവാന്‍ ദിവ്യകാരുണ്യ സ്വീകരണത്തിന് ഓസ്തി കൈയില്‍ കൊടുക്കുക എന്നൊരു തിരുമാനവുമുണ്ടായി. പറഞ്ഞ കാരണം പ്രസക്തമല്ലെങ്കിലും തീരുമാനം വളരെ നല്ലതായിരുന്നു. പിന്നീട് നാവില്‍ കൊടുക്കണമെന്നാക്കി. ഇപ്പോള്‍ നാവിലും കൊടുക്കുന്നുണ്ട്, കൈകളിലും കൊടുക്കുന്നുണ്ട്. ഇങ്ങനെ ഏകോപനം വേണ്ടതായ വളരെ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉള്ളപ്പോള്‍ അപ്രസക്തമായ ഒരു വിഷയം സജീവമാക്കുന്നത്, സഭ നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങളില്‍ നിന്നും വിശ്വാസികളുടെ ശ്രദ്ധ തിരിക്കുവാനുള്ള ഒരു രാഷ്ട്രീയ തന്ത്രമല്ലേ എന്ന് സംശയിച്ചാല്‍ തെറ്റ് പറയുവാന്‍ ആകുകില്ല. ബലി അര്‍പ്പിക്കുന്ന വൈദികന്റെ പുറകുഭാഗം കണ്ടുകൊണ്ട് കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ജനം ഒട്ടും ആഗ്രഹിക്കുകയില്ല. ബലി അര്‍പ്പണം വിശ്വാസികള്‍ക്കുവേണ്ടി ആണെങ്കില്‍ അവരുടെ അഭിപ്രായവും കൂടി കണക്കില്‍ എടുക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org