ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി, പാലാ
കുണ്ടുകുളം തിരുമേനിയെക്കുറിച്ചുള്ള ശ്രീമതി റോസി തമ്പിയുടെ ചിന്തകളില്‍ (ലക്കം 9) അതിസുന്ദരമായ രണ്ടു കാര്യങ്ങള്‍കൂടി പറയാതെ വയ്യ. ഒരു നാലു ദശകങ്ങള്‍ക്കു മുമ്പു വചനപ്രഘോഷണവേദികളിലെ ഒരു പ്രധാന "ക്രൗഡ് പുള്ളര്‍" തിരുമേനിയായിരുന്നു എന്നതില്‍ രണ്ടു പക്ഷമില്ല. ഘനഗംഭീരമായ ആ ശബ്ദം എത്രനേരം കേട്ടിരുന്നാലും ഒരു മടുപ്പുമില്ലതാനും. എവിടെ ചെന്നാലും ഒരു കാര്യം പറയാതെ സ്ഥലം വിടില്ല; ഭ്രൂണഹത്യ.
"എന്‍റെ പൊന്നു മാതാപിതാക്കളേ, ഉദരത്തില്‍ ഉരുവാകുന്ന കുരുന്നുകളെ നിങ്ങള്‍ കൊല്ലരുതേ; വേണ്ടെങ്കില്‍ എനിക്കു തരിക. ഞാന്‍ പൊന്നുപോലെ വളര്‍ത്തിക്കൊള്ളാം." മദംപൊട്ടി കലിയിളകിവരുന്ന കൊമ്പന്‍റെ മുമ്പില്‍ പെട്ടുപോയ കുഞ്ഞിന് ഒരു പോറല്‍പോലും ഏല്പിക്കാതെ കരി കടന്നുപോയതു വര്‍ണിക്കുമ്പോള്‍ ആരുടെ ഹൃദയമാണ് ആര്‍ദ്രമാകാതിരിക്കുക?
ന്യൂനപക്ഷാവകാശത്തെ തൊട്ടുകളിക്കാന്‍ ഒരുത്തനെയും അനുവദിച്ചില്ല. എഴുപതുകളുടെ ആരംഭത്തില്‍ സ്വരാജ് റൗണ്ടില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട ഇടിനാദമാണു തിരുവനന്തപുരത്തുള്ള സെക്രട്ടറിയേറ്റിന്‍റെ ഭിത്തികളില്‍ വിള്ളലുണ്ടാക്കിയത് എന്നതിനു ചരിത്രം സാക്ഷി.