സമരമുറകള്‍ ക്രിസ്തീയമാകണം

ജോയി മാത്യു പ്ലാത്തറ, നെടുങ്കണ്ടം

കാലങ്ങളായി ജനങ്ങളുടെ പൊതു ആവശ്യങ്ങള്‍ക്ക് മുന്നില്‍ നിന്നു പ്രക്ഷോഭം നയിച്ചിട്ടുള്ളവരാണ് കത്തോലിക്കാസഭയിലെ ബഹുമാന്യരായ വൈദികര്‍. ജനങ്ങളെ കുടിയിറക്കുമെന്നു വന്നപ്പോള്‍, മദ്യവര്‍ജ്ജനം ആവശ്യമായി വന്നപ്പോള്‍, പാരിസ്ഥിതികമേഖലയും പട്ടയപ്രശ്നവുമുണ്ടായപ്പോള്‍ തുടങ്ങി ജനങ്ങളുടെ ആത്മീയജീവിതത്തെ മാത്രമല്ല ഭൗതികജീവിതത്തെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കു മുമ്പില്‍ നിന്ന് അവര്‍ക്കുവേണ്ടിയും അവരോടൊപ്പവും ആയിരുന്ന വന്ദ്യവൈദികരെ എത്രമാത്രം നന്ദിയോടെ സ്മരിച്ചാലും മതിയാകില്ല. എന്നാല്‍ സമീപകാലത്തെ ചില സമരമുറകള്‍ അവയുടെ ക്രിസ്തീയമാനം കൈ വെടിഞ്ഞുവോ എന്നു സംശയിക്കാന്‍ ഇടയാക്കുന്നുണ്ട്. കസ്തൂരിരംഗന്‍ പ്രശ്നത്തില്‍ ഇടുക്കി രൂപതയിലങ്ങോളമിങ്ങോളം നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ശോഭ കുറച്ച ഒന്നാണു ജീവിച്ചിരിക്കുന്ന ജനപ്രതിനിധിയുടെ പ്രതീകാത്മകമായ ശവഘോഷയാത്ര നടത്തിയ സംഭവം.

ആവേശത്തിമിര്‍പ്പില്‍ ജനക്കൂട്ടം നടത്തിയ സമരമുറയായി അതിനെ വ്യാഖ്യാനിക്കുന്നുവെങ്കിലും ആ ശവഘോഷയാത്രകള്‍ക്കു മുന്നിലും പിന്നിലുമുണ്ടായിരുന്ന വൈദികര്‍ അതിനെ നിരു ത്സാഹപ്പെടുത്തിയില്ല എന്നതു ഖേദകരമാണ്.

ഏറ്റവുമടുത്തു ബഹു. ഡേവീസ് ചിറമേലച്ചന്‍ കുരിശില്‍ ബന്ധിതനായിക്കൊണ്ടു ഹര്‍ത്താലിനെതിരെ നടത്തിയ പ്രതികരണം അല്പം കടന്ന കയ്യായിപ്പോയി എന്നു പറയാതെ വയ്യ. വര്‍ഷാവര്‍ഷം നടക്കുന്ന നോമ്പുകാലത്തെ 'കുരിശിന്‍റെ വഴികളില്‍' പോലും പൂജ്യമായ കുരിശിനെ മലമുകളിലേക്കു ചുമക്കാറേയുള്ളൂ നാം. കുരിശേറി പോകാറില്ല. ഹര്‍ത്താല്‍ ചെറുക്കപ്പെടേണ്ടതാണ്. പ്രതികരണം ആവശ്യമാണ്. എങ്കിലും കര്‍ത്താവിനെ മാറ്റി അവിടെ മറ്റൊരാള്‍…! വേണ്ടിയിരുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org