സിസ്റ്റര്‍ അഭയക്കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടിരുന്ന ഫാ. തോമസ് കോട്ടൂരും സി. സെഫിയും കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. കുറ്റക്കാര്‍ക്കുള്ള ജീവപര്യന്തം തടവുശിക്ഷ, ഇതിനകം വിധിച്ചു കഴിഞ്ഞു.
ഏതാണ്ടു മൂന്നു പതിറ്റാണ്ടു മുമ്പുള്ള ഒരു സാമൂഹ്യ പശ്ചാത്തലത്തില്‍, കൃത്യമായി പറഞ്ഞാല്‍ 1992-ല്‍ ഒരിക്കലും ഒരു കന്യാസ്ത്രീ ആത്മഹത്യ ചെയ്യില്ല എന്നതായിരുന്നു പൊതുബോധ്യം. ഒപ്പം, ഒരു വൈദികനും കന്യാസ്ത്രീയും ചേര്‍ന്ന് മറ്റൊരു കന്യാസ്ത്രീയെ കൊല്ലില്ലയെന്നതും അന്നത്തെ സാമാന്യയുക്തിയായിരുന്നു. ആ യുക്തിക്കൊക്കെ അപ്പുറത്ത്, സി. അഭയയെ കൊലപ്പെടുത്തിയതാരെന്ന അന്വേഷണത്തിനാണ് കോടതി തീര്‍പ്പു കല്പിച്ചി രിക്കുന്നത്.
ഒരു കന്യാസ്ത്രീ ഒരിക്കലും ആത്മഹത്യ ചെയ്യാനിട യില്ലയെന്ന്, ഇക്കാലമത്രയും മനസ്സില്‍ മുഴങ്ങിയ അതേ സ്വരത്തില്‍ തന്നെ ഒരു വൈദികനും കന്യാസ്ത്രീക്കും ഒരു കൊലപാതകത്തില്‍ അറിഞ്ഞ് പങ്കാളിയാകാന്‍ കഴിയില്ലെന്ന് ഇടിമുഴക്കത്തിന്റെ ശബ്ദഘോഷത്തോടെ മനസ്സാക്ഷിയില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ടെങ്കിലും, ഇക്കാര്യത്തില്‍ ഇപ്പോള്‍ നിയമപരമായി വെളിപ്പെട്ട കാര്യങ്ങള്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അംഗീകരിക്കു കയാണ്. ഒപ്പം, ആത്മഹത്യയെന്നോ കൊലപാതകമെന്നോയുള്ള തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കിടയില്‍ ഇക്കാലമത്രയും നൊമ്പരത്തോടെ വേദനയനുഭവിച്ച, സി. അഭയയുടെ കുടുംബത്തിന്റെ വേദനയില്‍ സര്‍വ്വാത്മനാ പങ്കുചേരുകയും ചെയ്യുന്നു.
പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടിരുന്നത്, ഒരു വൈദികനും കന്യാസ്ത്രീയുമായതു കൊണ്ട് തന്നെ, ആരോപണപ്രത്യാരോപണങ്ങളില്‍ മുഖരിതമായിരുന്നു, കഴിഞ്ഞ 28 വര്‍ഷക്കാലം. അഭയ കേസില്‍, സഭ സമ്മര്‍ദം ചെലുത്തിയെന്നും, കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള ആരോപണങ്ങളില്‍ കഴമ്പുള്ളതായി തോന്നിയിട്ടില്ല. മാറി മാറി വരുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ അന്വേഷണ ഏജന്‍സിക ളുടെ കുറ്റാന്വേഷണത്തെ സ്വാധീനിക്കാനൊന്നും സഭയ്ക്കു കഴിയില്ലെന്നത്, നഗ്‌ന സത്യമാണ്. അത്തര ത്തിലൊരു സമ്മര്‍ദം ഉണ്ടാകാന്‍ പാടില്ലെന്ന്, പൊതു സമൂഹം ആഗ്രഹിച്ചിരുന്ന അതേ താല്‍പ്പര്യത്തോടെ നാമോരോരുത്തരും ആഗ്രഹിച്ചിട്ടുമുണ്ട്. കാരണം, 'സത്യം വെളിപ്പെടേണ്ടതും വെളിപ്പെട്ടില്ലെങ്കില്‍ തന്നെ കാലാന്തരത്തില്‍ കണ്ടെത്തപ്പെടേണ്ടതുമാണ്.'
ഈ കേസുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളി നിയും അവശേഷിക്കുന്നുണ്ട്. വ്യവസ്ഥാപിതമായ നീതിന്യായ സംവിധാനങ്ങളിലൂടെ അവയ്ക്കുള്ള എല്ലാ ഉത്തരങ്ങളും വെളിവാക്കപ്പെടണം. അതിനുള്ള അവകാശം ബന്ധപ്പെട്ടവര്‍ക്ക് നിഷേധിക്കുന്നതും സത്യത്തെ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമാണ്. ഇനിയും സമ്മര്‍ദ്ദങ്ങളും ബാഹ്യമായ ഇടപെടലുകളും കൂടാതെ തന്നെ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും നിയമവിധേയ മായി പൂര്‍ത്തീകരിക്കപ്പെടട്ടെ.
സത്യമെന്നത് ഒരു പ്രഹേളികയോ ചക്രവാള ത്തിനപ്പുറം കാണുന്ന ഒരു മിഥ്യയോ അല്ല; അതൊരി ക്കലും ആപേക്ഷികതയുടെ കയ്യൊപ്പു ചാര്‍ത്തി മാറി മറയപ്പെടേണ്ടതുമല്ല. കാലാന്തരങ്ങളില്‍ സ്ഥൈര്യത യോടെ നിലനില്‍ക്കുന്നതും എല്ലാ കാലത്തും ഘോഷിക്കപ്പെടേണ്ടതുമാണ്.
അതുകൊണ്ട് സത്യം ജയിക്കട്ടെ; സത്യം മാത്രം ജയിക്കട്ടെ.
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍, തൃശൂര്‍