മധ്യപ്രദേശില്‍ മതനേതാക്കള്‍ക്ക് മന്ത്രിക്കു തുല്യപദവി നല്‍കിയതില്‍ പ്രതിഷേധം

മധ്യപ്രദേശില്‍ മതനേതാക്കള്‍ക്ക് മന്ത്രിക്കു തുല്യപദവി നല്‍കിയതില്‍ പ്രതിഷേധം

മധ്യപ്രദേശിലെ അഞ്ചു ഹൈന്ദവ മതനേതാക്കള്‍ക്കു മന്ത്രിപദത്തിനു തത്തുല്യമായ പദവി നല്‍കിയ നടപടിയില്‍ മുസ്ലീം – ക്രിസ്ത്യന്‍ നേതാക്കള്‍ പ്രതിഷേധമറിയിച്ചു. പൊതുതിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഘട്ടത്തില്‍ മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്ന അപകടകരമായ പ്രവണതയാണിതെന്ന് അവര്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ വിജയിക്കുകയോ ചെയ്തിട്ടില്ലാത്ത അഞ്ചു ഹിന്ദു മതാചാര്യന്മാര്‍ക്കാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ മന്ത്രിമാര്‍ക്കു തുല്യമായ പ്രത്യേക പദവി നല്‍കിയത്. മതേതര ജനാധിപത്യ മൂല്യങ്ങളെ മാനിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമാണിതെന്നു മതന്യൂനപക്ഷ നേതാക്കള്‍ ആരോപി ച്ചു. തിരഞ്ഞെടുക്കപ്പെടാത്ത വ്യക്തികളെ, പ്രത്യേകിച്ചു മതനേതാക്കളെ മന്ത്രിപദത്തിനു തുല്യരാക്കുകയും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്ന രീതിയെ ഭരണഘടന പിന്താങ്ങുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ മതനേതാക്കള്‍ക്കു മന്ത്രിക്കു സമാനമായ പദവി നല്‍കിയതിനെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ന്യായീകരിച്ചു. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ളവരിലൂടെ ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കാനുള്ള പരിശ്രമമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ പദവിയിലൂടെ അഞ്ചു ഹൈന്ദവ മതനേതാക്കള്‍ക്കും സഹമന്ത്രിമാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഭരണകാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്.

എന്നാല്‍ ഈ വാര്‍ത്ത തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും നമ്മുടെ നാട് എങ്ങോട്ടാണു പോകുന്നതെന്നു മനസ്സിലാകുന്നില്ലെന്നും ജബല്‍പൂര്‍ ബിഷപ് ജെറാള്‍ഡ് അല്‍മേഡ പറഞ്ഞു. മതനേതാക്കള്‍ ഭരണകാര്യങ്ങളില്‍ ഇടപെടുന്നത് മതേതര രാജ്യം അപകടത്തിലേക്കു നീങ്ങുന്നതിന്‍റെ വ്യക്തമായ സൂചനയാണ് – ബിഷപ് വിശദീകരിച്ചു. മതവും രാഷ്ട്രവും വേര്‍പെട്ടു നില്‍ക്കുകയെന്നത് സാര്‍വദേശീയമായി അംഗീകരിക്കപ്പെടുന്ന നയമാണ്. മതവും രാഷ്ട്രീയവും കൂടിച്ചേര്‍ന്നപ്പോഴൊക്കെ സംഭവിച്ചിട്ടുള്ള വിപത്തുകള്‍ ചരിത്രത്തില്‍ ദൃശ്യവുമാണ് – ബിഷപ് അല്‍മേഡ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org