മാധ്യമങ്ങള്‍ അനുസരണക്കേടിനെ ആദര്‍ശവത്കരിക്കരുത്

ക്രൈസ്തവ സന്ന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പൊതുസമൂഹത്തില്‍ ക്രൈസ്തവ വിരുദ്ധ ശക്തികള്‍ മനഃപൂര്‍വം നടത്തുന്ന ദുഷ്പ്രചാരണങ്ങളെ സന്ന്യാസിനീ-സന്ന്യാസ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയര്‍മാരുടെ സമ്മേളനം ശക്തമായി അപലപിച്ചു. സത്യത്തെ സംരക്ഷിക്കുക എന്ന പേരില്‍ വ്യാജം പ്രചരിപ്പിക്കുന്നത് ശരിയല്ല. ആരോപണങ്ങളുടെ വാസ്തവികത പരിശോധിക്കാതെയുള്ള മാധ്യമ റിപ്പോര്‍ട്ടിങ്ങുകള്‍ മാധ്യമ ധാര്‍മ്മികതയ്ക്ക് കടകവിരുദ്ധമാണ്. കേരളത്തില്‍ നടക്കുന്ന നവോത്ഥാന സംവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ന്യാസ നവീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതെങ്കിലും സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ക്രിസ്തീയ സന്ന്യാസത്തെ നവീകരിക്കാനെന്ന വ്യാജേന ബഹുഭൂരിപക്ഷം വരുന്ന സന്ന്യാസിനികളുടെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും വ്രണപ്പെടുത്തുന്ന ശൈലികളും നടപടികളും മുഖ്യധാരാമാധ്യമങ്ങള്‍ തന്നെ അവലംബിക്കുന്നത് തീര്‍ത്തും അപലപനീയമാണ്.

സന്ന്യാസസമൂഹങ്ങളില്‍ ആവശ്യമായി വരുന്ന അച്ചടക്ക നടപടികളുടെ സാംഗത്യവും യുക്തിയും വിശ്വാസസമൂഹത്തെ യഥോചിതം ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്ന് യോഗം നിരീക്ഷിച്ചു. കുപ്രചാരണങ്ങളെയും കുതന്ത്രങ്ങളെയും ഉപരോധിക്കാന്‍ യുക്തിപരവും വസ്തുനിഷ്ഠവുമായ വിശകലനങ്ങള്‍ നടത്തി വിശദീകരണം നല്കുവാന്‍ ചര്‍ച്ചാവേദികളും യോഗങ്ങളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

ഹിന്ദു-ക്രിസ്ത്യന്‍ സന്ന്യാസങ്ങളെ താരതമ്യം ചെയ്തുകൊണ്ട് മതത്തിനും മതസ്ഥാപനങ്ങള്‍ക്കും നേരെ നവോത്ഥാനത്തിന്‍റെ പേരില്‍ നടത്തുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ മാധ്യമവിചാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ അന്തരീക്ഷത്തെ തകര്‍ക്കാനേ സഹായിക്കൂവെന്നും കൊച്ചിയില്‍ ചേര്‍ന്ന സമ്മേളനം വിലയിരുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org