മരണാനന്തരവും മാതൃകകളായി രണ്ടു മെത്രാന്മാര്‍

മരണാനന്തരവും മാതൃകകളായി രണ്ടു മെത്രാന്മാര്‍

Published on

മരണശേഷവും മാതൃകകള്‍ നല്‍കി രണ്ടു മെത്രന്മാര്‍. മുന്‍ ചിക് മംഗ്ലൂര്‍ ബിഷപ് ജോണ്‍ ബാപ്റ്റിസ്റ്റ് സെക്വേരയും മുന്‍ തിരുച്ചിറപ്പള്ളി ബിഷപ് ആന്‍റണി ഡിവോട്ടയുമാണ് തങ്ങളുടെ അന്ത്യാഭിലാഷ ങ്ങളിലൂടെ സഭയുടെയും സമൂഹത്തിന്‍റെയും ആദരവുകള്‍ക്കു പാത്രീഭൂതരയാത്. മരണശേഷം വിശ്വാസികളെ സംസ്ക്കരിക്കുന്ന പൊതുസെമിത്തേരിയില്‍ തന്നെ സംസ്ക്കരിക്കണമെന്ന് ബിഷപ് സെക്വേര നിഷ്കര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം സാധാരണ വിശ്വാസികളെ സംസ്ക്കരിക്കുന്ന ഹോസൂര്‍ റോഡിലെ കത്തോലിക്കാ സെമിത്തേരിയില്‍ കബറടക്കി.

തിരുച്ചിറപ്പള്ളി മുന്‍ മെത്രാന്‍ ആന്‍റണി ഡിവോട്ടയുടെ അന്ത്യാഭിലാഷപ്രകാരം അദ്ദേഹത്തിന്‍റെ മൃതശരീരം ബാംഗ്ലൂരിലെ സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിനു ഗവേഷണ പഠനത്തിനായി വിട്ടു നല്‍കി. മരണാനന്തരം അദ്ദേഹത്തിന്‍റെ കണ്ണുകള്‍ തിരുച്ചിറപ്പള്ളി സെന്‍റ് ജോസഫ്സ് ഐ ഹോസ്പിറ്റലിനു ദാനം ചെയ്യുകയുമുണ്ടായി.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 89 കാരനായ ബിഷപ് സെക്വേര ഒക്ടോബര്‍ 9 നാണ് അന്തരിച്ചത്. 1930 ജൂലൈ 23 നു ജനിച്ച അദ്ദേഹം 1958 ല്‍ വൈദികനായി. ചിക്മഗ്ലൂരിന്‍റെ രണ്ടാമത്തെ മെത്രാനായി 1987 ല്‍ നിയമിക്കപ്പെട്ടു. 2006 ഡിസംബര്‍ 2 ന് 76-ാമത്തെ വയസ്സില്‍ വിരമിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു ഒക്ടോബര്‍ 15-ന് അന്തരിച്ച 76 കാരനായ ബിഷപ് ആന്‍റണി 1943 ജൂണ്‍ 30 നു ജനിച്ചു. 1971 ആഗസ്റ്റ് 27 ന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം 2000 ഡിസംബര്‍ 12 ന് മെത്രാനായി നിയമിക്കപ്പെട്ടു. മദ്രാസ് – മൈലാപ്പൂര്‍ അതിരൂപതയുടെ വികാരി ജനറാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 ജൂലൈ 14 നു മെത്രാന്‍ സ്ഥാനത്തുനിന്നു വിരമിച്ചു.

logo
Sathyadeepam Online
www.sathyadeepam.org