മതാന്തരസംഭാഷണം മൗലികവാദത്തെ നേരിടുന്നതിനുള്ള പ്രധാനമാര്‍ഗം -മാര്‍പാപ്പ

മതാന്തരസംഭാഷണം മൗലികവാദത്തെ നേരിടുന്നതിനുള്ള പ്രധാനമാര്‍ഗം -മാര്‍പാപ്പ

മതമൗലികവാദ സംഘങ്ങളെ നേരിടുന്നതിനുള്ള സുപ്രധാനമായ ഒരു മാര്‍ഗമാണ് മതാന്തരസംഭാഷണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. മതങ്ങള്‍ വിഭാഗീയതയ്ക്കു കാരണമാകുന്നുവെന്ന അനീതിപരമായ ആരോപണത്തെ നേരിടുന്നതിനും ഇത്തരം സംഭാഷണങ്ങള്‍ ആവശ്യമാണ്. മതങ്ങള്‍ തമ്മിലുള്ള സംഭാഷണം ഒരു ബലഹീനതയല്ല. മതമൗലികവാദ മനോഭാവത്തെ നമുക്കൊരിക്കലും അംഗീകരിക്കാനോ മനസ്സിലാക്കാനോ ആകില്ല. ഓരോ മതങ്ങളും അവര്‍ക്കിടയിലെ മൗലികവാദ സംഘങ്ങളെ കുറിച്ച് അവബോധമാര്‍ജിക്കണം. മൗലികവാദം ഒരു പകര്‍ച്ചവ്യാധി പോലെയാണ്. എല്ലാ മതങ്ങള്‍ക്കുമുണ്ടാകും മൗലികവാദിയായ ഒരു അര്‍ദ്ധസഹോദരന്‍. -മാര്‍പാപ്പ വിശദീകരിച്ചു. അര്‍ജന്‍റീനയിലെ ഒരു മതാന്തരസംഭാഷണസ്ഥാപനത്തിന്‍റെ പ്രതിനിധികളോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. 2002 ല്‍ മാര്‍പാപ്പ ബ്യൂവെനസ് അയേഴ്സ് ആര്‍ച്ചുബിഷപ്പായിരിക്കെ അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ഇതു സ്ഥാപിക്കപ്പെട്ടത്.

ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍-അസ്ഹര്‍ ഇമാം ഷെയ്ഖ് അഹ്മദ് എല്‍-തയെബും തമ്മില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പു വച്ച കരാറിന്‍റെ വെളിച്ചത്തില്‍ ക്രിസ്ത്യന്‍ – മുസ്ലീം ബന്ധങ്ങളെ കുറിച്ചു സംസാരിക്കാനാണ് അര്‍ജന്‍റീനയില്‍ നിന്നുള്ള മതപ്രതിനിധികള്‍ റോമിലെത്തിയത്. പരസ്പരം ഓരോരുത്തരുടേയും അനന്യമായ സ്വത്വത്തെ ആദരിച്ചുകൊണ്ടുള്ള സംഭാഷണത്തിന്‍റെ സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് ഈ രേഖയുടെ ലക്ഷ്യമെന്നു മാര്‍പാപ്പ പ്രതിനിധികളോടു വിശദീകരിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org