ധ്യാനാത്മകജീവിതം നയിക്കുന്ന സന്യാസം കാലത്തിന്റെ ആവശ്യമാണെ ന്നും അത്തരം ആശ്രമങ്ങള്‍ ഇല്ലാതാകില്ലെന്നും വത്തിക്കാന്‍ സന്യസ്ത-സമര്‍പ്പിത ജീവിത കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ യോവാ ബ്രാസ് ഡി അവിസ് പ്രസ്താവിച്ചു. ആഹാരവും ജലവും പോലെ ജീവിക്കാന്‍ നമുക്കാവശ്യമായ കാര്യമാണ് ധ്യാനാത്മകജീവിതവും. പക്ഷേ അത് സഭാജീവിതത്തിന് സമാന്തരമായി പോകുന്ന ദ്വീപല്ല, സഭാഗാത്രത്തോട് അഭേദ്യമായി ചേര്‍ന്നു നില്‍ക്കുന്ന നിധിയാണ് – ഒരു സ്പാനിഷ് പ്രസിദ്ധീകരണവുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ കാര്‍ഡിനല്‍ പറഞ്ഞു. സ്‌പെയിനില്‍ കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള 32 ആശ്രമങ്ങള്‍ അടച്ചു പൂട്ടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സം ഭാഷണം. ധ്യാനാത്മക സന്യാസസമൂഹങ്ങളുടെ സുദീര്‍ഘമായ പാരമ്പര്യമുള്ള രാജ്യമാണ് സ്‌പെയിന്‍. ആവിലായിലെ വി. അമ്മത്രേസ്യായും കുരിശിന്റെ വി. യോഹന്നാനും സ്‌പെയിനില്‍ നിന്നുള്ളവരാണ്.
കഴിഞ്ഞ അനേകം നൂറ്റാണ്ടുകള്‍ക്കിടെ ധ്യാനാത്മകസന്യാസത്തിന്റെ സദ്ഫലങ്ങള്‍ സഭയ്ക്കു ധാരാളം ലഭിച്ചിട്ടുണ്ടെന്നു കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. സന്യസ്തസമൂഹങ്ങളിലെ, വിശേഷിച്ചും പാശ്ചാത്യരാജ്യങ്ങളിലെ, പ്രായാധിക്യവും യുവജനങ്ങളുടെ എണ്ണക്കുറവും ഈ ജീവിതത്തിലേയ്ക്കുള്ള ദൈവവിളികള്‍ കുറയുന്നതിന്റെ സൂചന തന്നെയാണ്. പല സമൂഹങ്ങ ളും ചെറുതാകുകയോ അപ്രത്യക്ഷമാകാന്‍ തുടങ്ങുകയോ ചെയ്തിരിക്കുന്നു. ക്രിസ്തുവുമായുള്ള സമാഗമത്തിന്റെ മനുഷ്യരാകാനാണ് സമര്‍പ്പിതര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിനെ യഥാര്‍ത്ഥത്തില്‍ സന്ധിക്കുന്നവര്‍ക്ക്, മറ്റുള്ളവര്‍ക്കും അതു സാദ്ധ്യമാക്കാന്‍ സഹായിക്കാനാകും – കാര്‍ഡിനല്‍ വിശദീകരിച്ചു.