കാനഡായിലെ മരണങ്ങളില്‍ 1% ലേറെയും കാരുണ്യവധങ്ങള്‍

കാനഡായിലെ മരണങ്ങളില്‍ 1% ലേറെയും കാരുണ്യവധങ്ങള്‍

കാനഡയില്‍ കഴിഞ്ഞ വര്‍ഷം നടന്ന മരണങ്ങളില്‍ ഒരു ശതമാനത്തിലേറെയും കാരുണ്യവധങ്ങളായിരുന്നുവെന്ന് ഗവണ്‍മെന്‍റിന്‍റെ ഒരു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ കാനഡയിലെ 2613 പേര്‍ "വൈദ്യശാസ്ത്രസഹായത്തോടെയുള്ള മരണം" തിരഞ്ഞെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടറുടേയോ നഴ്സിന്‍റേയോ സഹായത്താല്‍ വിഷം കുത്തിവച്ചുള്ളതായിരുന്നു ഈ മരണങ്ങളില്‍ ഒന്നൊഴികെ എല്ലാം. ഒരാള്‍ മാത്രം സ്വയം കുത്തി വച്ചു. 2016 ജൂണിലാണ് കനേഡിയന്‍ പാര്‍ലിമെന്‍റ് കാരുണ്യവധം അനുവദിക്കുന്ന നിയമം പാസ്സാക്കിയത്. അതിനു ശേഷം ഇതുവരെ 6700 കാനഡാക്കാര്‍ ഈ മരണം തിരഞ്ഞെടുത്തു.

കാരുണ്യവധം തിരഞ്ഞെടുത്തവരുടെ ശരാശരി പ്രായം 72 വയസ്സാണ്. 18 നും 55 നും ഇടയ്ക്കു പ്രായമുള്ളവര്‍ 7 ശതമാനം മാത്രമായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഏതാണ്ട് തുല്യമായി വന്നു. അറുപതു ശതമാനം പേരും അര്‍ബുദബാധിതരായിരുന്നു. 16 ശതമാനം പേര്‍ ശ്വസനസംബന്ധമായ രോഗം ബാധിച്ചവരും. നാഡീസംബന്ധമായ രോഗമുള്ളവരായിരുന്നു 11 ശതമാനം.

അമേരിക്കയില്‍ എട്ടു സംസ്ഥാനങ്ങളില്‍ കാരുണ്യവധം നിയമവിധേയമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കാനഡായില്‍ കാരുണ്യവധം നിയമവിധേയമാക്കിയതിനെ കത്തോലിക്കാസഭ എതിര്‍ത്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org