യൂറോപ്പിലേയ്ക്കു കുടിയേറാനുള്ള യാത്രയ്ക്കിടെ മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടു മുങ്ങി 130 പേര്‍ മരിക്കാനിടയായത് മനുഷ്യകുലത്തിനു നാണക്കേടിന്റെ സന്ദര്‍ഭമായെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ലിബിയയുടെ തീരത്തിനടുത്ത് മുങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍നിന്നു സഹായാഭ്യര്‍ത്ഥനകള്‍ അയക്കപ്പെട്ടുവെങ്കിലും ആര്‍ക്കും അവരെ രക്ഷിക്കാനായില്ല. രണ്ടു ദിവസം മുഴുവന്‍ കടലില്‍ സഹായമഭ്യര്‍ത്ഥിച്ച് അവര്‍ കിടന്നുവെങ്കിലും അവര്‍ മുങ്ങി മരിച്ചു. അവരും മനുഷ്യരാണ് – മാര്‍പാപ്പ പറഞ്ഞു. കടലില്‍ വീണ്ടും ദുരന്തമുണ്ടായതില്‍ മാര്‍പാപ്പ കടുത്ത ദുഃഖം പ്രകടിപ്പിച്ചു. കടല്‍ കടക്കാനുള്ള ശ്രമത്തിനിടെ മുങ്ങി മരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു. അവരെ സഹായിക്കാന്‍ കഴിയുമായിരുന്നിട്ടും അതു ചെയ്യാതെ മറുഭാഗത്തേക്കു നോക്കിയിരുന്നവര്‍ക്കു വേണ്ടിയും നമുക്കു പ്രാര്‍ത്ഥിക്കാം – മാര്‍പാപ്പ പറഞ്ഞു.