ഭാരതത്തില്‍ ദളിതര്‍ക്കെതിരെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങള്‍ രാജ്യത്തെ പിന്നോട്ടു നയിച്ച് ജനങ്ങളെ അടിമകളേക്കാള്‍ മോശപ്പെട്ട തരത്തില്‍ പരിഗണിച്ചിരുന്ന പ്രാചീനയുഗത്തിലേക്കു കൊണ്ടുപോകുന്നതാണെന്ന് ഗുവാഹട്ടി മുന്‍ ആര്‍ച്ചുബിഷപ് ഡോ. തോമസ് മേനാംപറമ്പില്‍ ആരോപിച്ചു. ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് ഭാരതത്തിലെ ദളിതരുടെ ദയനീയസ്ഥിതിയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
അടുത്തകാലത്ത് ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ 21 കാരനായ ദളിത് യുവാവിനെ തല്ലിക്കൊന്ന സംഭവം ആര്‍ച്ചുബിഷ് അനുസ്മ രിച്ചു. ഉയര്‍ന്ന ജാതിക്കാരുടെ ആള്‍ക്കൂട്ടമാണ് ജാതിയുടെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ഗുജറാത്തില്‍ ഇതിനു സമാനമായ സംഭവങ്ങള്‍ അടുത്തകാലത്തായി വര്‍ധിക്കുകയാണ്. ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഫലപ്രദമായി ഒന്നും ചെയ്യുന്നില്ലെന്ന് ആര്‍ച്ചുബിഷപ് മേനാംപറമ്പില്‍ പറഞ്ഞു. നിരപരാധികളായ ദളിതര്‍ ക്കു നേരെയുള്ള അക്രമങ്ങള്‍ തുടരുകയാണ്. ദളിതരെ പരസ്യമായി മര്‍ദ്ദിച്ചതിന് 12 പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവരെല്ലാം മോചിതരായി. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ നീതിലഭ്യമാകുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകുമെന്ന് ആര്‍ച്ചുബിഷപ് മേനാംപറമ്പില്‍ ചോദിച്ചു.