നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരായ മതമര്‍ദ്ദനങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നതായി പൗരാവകാശസംഘടനയായ ഇന്‍റര്‍സൊസൈറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ല്‍ ആദ്യത്തെ നാലു മാസങ്ങളില്‍ തന്നെ 620 ക്രൈസ്തവരാണു കൊല്ലപ്പെട്ടിരിക്കുന്നത്. നിരവധി പള്ളികള്‍ ആക്രമിക്കപ്പെടുകയും ചെയ്തു.
ഇസ്ലാമിക ഭീകരസംഘങ്ങളായ ഫുലാനി കാലിമേച്ചില്‍കാരും ബോകോ ഹാരാം കലാപകാരികളുമാണ് കൊലകളിലേറെയും നടത്തിയിരിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളെ ആരും തടയുന്നില്ല. സുരക്ഷാസേനകളും രാഷ്ട്രീയനേതാക്കളും കലാപകാരികളെ അവഗണിക്കുകയോ രഹസ്യധാരണയിലേര്‍പ്പെടുകയോ ആണു ചെയ്തു വരുന്നത് – ഇന്‍റര്‍സൊസൈറ്റി കുറ്റപ്പെടുത്തി.
രാജ്യത്തെ ജനസംഖ്യയില്‍ ഏതാണ്ട് പകുതിയോളം വരും ക്രൈസ്തവര്‍. പക്ഷേ ഇസ്ലാമിക തീവ്രവാദികളുടെ അക്രമങ്ങളെ ചെറുക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ല. 2009 മുതല്‍ ഇതുവരെ 32000 ക്രൈസ്തവരാണ് ഇസ്ലാമിക ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.