ഏ.കെ. പുതുശ്ശേരി
ഇന്‍സ്‌പെക്ടറുടെ ചുമലില്‍ രണ്ട് ഉരുക്കുമു ഷ്ടികള്‍ പതിച്ചു. അപ്രതീ ക്ഷിതമായി തന്റെ ചുമലില്‍ വീണ ഉരുക്കുമുഷ്ടികളും അതിന്റെ ഉടമയേയും കണ്ടപ്പോള്‍ ഇന്‍സ്‌പെക്ടര്‍ ഞെട്ടി.
ഉരുക്ക് ദണ്ഡുപോലെ കറുകറുത്തൊരു മുട്ടാളന്‍.
"ചാക്കോ ഏമാനേ എഴുന്നേല്പിച്ച് തളത്തിലേക്ക് കൊണ്ടുപോകൂ."
പൗലോസ് മുതലാളി, ഇരുമ്പുമുഷ്ടിക്കാരനോട് പറഞ്ഞു.
ഇന്‍സ്‌പെക്ടര്‍ ചാടി എഴുന്നേല്ക്കുവാന്‍ ശ്രമിച്ചു. പക്ഷെ, മദ്യം അയാളുടെ ബോധത്തെ തകര്‍ ത്തിരുന്നതുകൊണ്ട് ശരീരം അനങ്ങിയില്ല.
ചാക്കോ ഇന്‍സ്‌പെക്ട റെ ഒരുവിധം വലിച്ചുകൊണ്ടുപോകുന്നതുപോലെ തളത്തിലേക്ക് നീക്കി. പിന്നാലെ മുതലാളിയും.
തളത്തില്‍ സജ്ജമാക്കിയിരുന്ന ഒരു ഇരിപ്പിടത്തില്‍ ഇന്‍സ്‌പെക്ടറെ ഇരുത്തി. മദ്യത്തിന്റെ അപാരശക്തി മൂലം അടഞ്ഞുപോകുന്ന മിഴികള്‍ ബലം പ്രയോഗിച്ചു തുറന്ന് ഇന്‍സ്‌പെക്ടര്‍ ചുറ്റുമൊന്നു വീക്ഷിച്ചു.
പലര്‍ കൂടി നില്‍ക്കുന്നു.
താന്‍ പോലീസ് സ്റ്റേഷനില്‍ വച്ച് നിരന്തരം ദേഹോപദ്രവം ചെയ്തവരാണ് ചുറ്റും നില്‍ക്കുന്നത്. പൗലോസ് മുതലാളി തന്നെ ഒരു കെണിയില്‍ പ്പെടുത്തിയിരിക്കുകയാണെന്ന് ഇന്‍സ്‌പെക്ടര്‍ക്ക് ബോദ്ധ്യം വന്നു.
"എന്താണ് നിങ്ങളുടെ ഭാവം."
ഇന്‍സ്‌പെക്ടര്‍ മുതലാളിയോടായി ചോദിച്ചു.
"ഒരു ഭാവവുമില്ല. ഈ നില്ക്കുന്ന ചാത്തന്‍ മുതല്‍ പേരെ അനാവശ്യമായി അങ്ങ് പോലീസ് സ്റ്റേഷനിലിട്ട് പൊതിരെ തല്ലി, എന്നേയും തല്ലി. മനസ്സില്‍ പോലും നിനയ്ക്കാത്ത കാര്യത്തിനാണ് ഇടിച്ചത്. പോലീസുകാര്‍ക്കു മാത്രമല്ല കൈക്കരുത്തുള്ളത് എന്ന് ഒന്നു ബോദ്ധ്യപ്പെടുത്തണം അത്രതന്നെ."
മുതലാളി ഭവ്യതയോടെ പറഞ്ഞു.
"ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ?" ഇന്‍സ്‌പെക്ടര്‍ ചോദിച്ചു.
"വ്യക്തമായും അറിയാം." മുതലാളിയുടെ ശബ്ദത്തിന് കാഠിന്യമുണ്ടായിരുന്നു.
"എന്റെ ദേഹത്തു ആരെങ്കിലും തൊട്ടാല്‍ അവരെ ഞാന്‍ ശരിപ്പെടുത്തുമെന്നു മാത്രമല്ല; ഈ തറവാടു കുളംകോരുകയും ചെയ്യും."
ഇന്‍സ്‌പെക്ടറുടെ മദ്യത്തിന്റെ ലഹരി ഒരളവുവരെ കുറഞ്ഞതായി കൂടിനിന്നവര്‍ക്കു തോന്നി.
"ഏമാന്റെ ശരീരം ഉല്‍ഘാടനം ചെയ്യുവാന്‍ ആര്‍ക്കാണ് മോഹം?" മുതലാളി ചോദിച്ചു.
കൂടിനിന്നവരില്‍ പലരും മുന്നോട്ടു വന്നു.
പോലീസ് സ്റ്റേഷനില്‍ വച്ച് നമ്മെ ഏകപക്ഷീയമായാണ് ഇവര്‍ തല്ലിയത്. നമുക്കുവേണമെങ്കില്‍ ഇയാളെ കെട്ടിയിട്ടു തല്ലാം. പക്ഷെ, അതു ആണുങ്ങള്‍ക്കു യോജിച്ചതല്ല. അതുകൊണ്ടു തല്ലാനുള്ളവര്‍ ഓരോരുത്തരായി മുന്നോട്ടു വരണം. ഏമാനും തടുക്കുവാനും ഇടിക്കുവാനും അവസരം കൊടുക്കണം.
മുതലാളി പറഞ്ഞു കഴിഞ്ഞപ്പോള്‍ മറ്റു പോംവഴികളില്ലെന്നു മനസ്സിലായപ്പോള്‍ ഇന്‍സ്‌പെക്ടര്‍ എഴുന്നേറ്റുനിന്നു. തന്റെ പോക്കറ്റില്‍ വിശ്രമിക്കുന്ന റിവാള്‍വറിന്റെ കാര്യം അപ്പോഴാണ് ഇന്‍സ്‌പെക്ടര്‍ ഓര്‍ത്തത്. അദ്ദേഹം പോക്കറ്റില്‍ കൈ ഇട്ടു. കഷ്ടം റിവാള്‍വര്‍ ഇല്ല.
ഇന്‍സ്‌പെക്ടര്‍ പരുങ്ങുന്നതു കണ്ട് ചാക്കോ പൊട്ടിച്ചിരിച്ചു.
"ഇതാ ഏമാന്‍ തപ്പുന്ന സാധനം."
ചാക്കോ സൗകര്യപൂര്‍വ്വം ഇന്‍സ്‌പെക്ടറുടെ പോക്കറ്റില്‍നിന്നും എടുത്തുമാറ്റിയ റിവാള്‍വര്‍ ഉയര്‍ത്തിക്കാണിച്ചു.
ഇന്‍സ്‌പെക്ടര്‍ ചാക്കോയുടെ നേരേ പാഞ്ഞടുത്തു. അതു മനസ്സിലാക്കിയ ചാക്കോ ഇന്‍സ്‌പെക്ടറുടെ താടിക്ക് താഴെ ഒരിടി പാസ്സാക്കി. ഇന്‍സ്‌പെക്ടര്‍ പിന്നിലേക്ക് മറിഞ്ഞു.
"ഇതാ ഞാന്‍ ഉല്‍ഘാടനം ചെയതിരിക്കുന്നു." ചാക്കോ ആര്‍ത്തു ചിരിച്ചു.
ചാത്തന്‍ മുതല്‍ പേര്‍ ഒറ്റ ഒറ്റയായി ഇന്‍സ്‌പെക്ടറെ സമീപിച്ച് തങ്ങളുടെ കരുത്തു പ്രദര്‍ശിപ്പിച്ചു. തടുത്തും കൊടുത്തും ഇന്‍ സ്‌പെക്ടര്‍ നിലത്തുവീണു.
"നാം ഏകപക്ഷീയമായി ഇയാളെ തല്ലിയിട്ടില്ല. അയാള്‍ക്ക് അതുകൊണ്ട് സമാധാനിക്കാം."
മര്‍ദ്ദനമേറ്റ് അവശനായി വീണുപോയ ഇന്‍സ്‌പെക്ടര്‍ വെള്ളത്തിനുവേണ്ടി ദാഹിച്ചു.
ആവശ്യംപോലെ ശുദ്ധജലം നല്കപ്പെട്ടു.
"ക്ഷീണം മാറിയെങ്കില്‍ ഒന്നുകൂടി നോക്കാം." മുതലാളി പറഞ്ഞു.
"എന്നെ ഒന്നു പുറത്താ ക്കി തരൂ. ഞാന്‍ മരിച്ചുപോകും."
ഒരുവിധത്തില്‍ ഇന്‍ സ്‌പെക്ടര്‍ പറഞ്ഞൊപ്പിച്ചു. അതുകേട്ടപ്പോള്‍ എല്ലാവരും ചിരിച്ചു.
"ഏമാന്‍ വിശ്രമിക്കൂ. നേരം വെളുക്കുമ്പോള്‍ അക്കരെയെത്തിക്കാം." മുതലാളി സൗമ്യനായി പറഞ്ഞു.
"നിന്നെ ഞാന്‍ കൊല്ലും."
അവസാനത്തെ വീറോടെ ഇന്‍സ്‌പെക്ടര്‍ മുതലാളിയുടെ നേരെ പാഞ്ഞു. വളരെ നിസ്സാരമായി മുതലാളി ഒരു തട്ടുകൊടുത്തു. ഇന്‍സ്‌പെക്ടര്‍ നിലത്തുവീണു.
പിന്നെ എഴുന്നേറ്റിട്ടില്ല.
സമയം പാതിരകഴിഞ്ഞ പ്പോള്‍, കടവില്‍ ഒരു ചെറിയ ചങ്ങാടം കൊണ്ടുവരപ്പെട്ടു.
ബോധമറ്റു കിടക്കുന്ന ഇന്‍സ്‌പെക്ടറെ ചങ്ങാടത്തില്‍ കിടത്തി. അദ്ദേഹത്തിന്റെ കൈത്തോക്ക് അദ്ദേഹത്തിന്റെ പോക്കറ്റില്‍ത്തന്നെ നിക്ഷേപിച്ചു.
ചങ്ങാടം തള്ളി അകറ്റി. ഒഴുക്കിലൂടെ അബോധാവസ്ഥയില്‍ കിടക്കുന്ന ഇന്‍സ്‌പെക്ടറേയും വഹിച്ചുകൊണ്ട് ചങ്ങാടം തെക്കോട്ടൊഴുകി. കണ്ണെത്താത്ത ദൂരത്തേക്കു ചങ്ങാടം മറയുന്നതുവരെ മുതലാളിയും അനുയായികളും നോക്കിനിന്നു. അതിനുശേഷം അവര്‍ വടക്കുംതലയിലേക്ക് മടങ്ങുമ്പോള്‍ മുതലാളി പറഞ്ഞു.
"തീര്‍ന്നില്ല. ഇനി ചെകുത്താന്‍കുട്ടന്‍ കൂടിയുണ്ട്. അവനെ സാവധാനം വകവരുത്തണം. പക്ഷെ, ഇതുപോലെയാവരുത്.
ഓരോരുത്തരുടെയും മനസ്സില്‍ സംതൃപതി തിരതല്ലിയിരുന്നു. തങ്ങളെ ചെയ്യാത്ത കുറ്റത്തിനു തല്ലി ശരപ്പെടുത്തിയവരോടു പകരം ചോദിച്ചിരിക്കുന്നു.
ചാക്കോയ്ക്ക് മാത്രം സംതൃപ്തി ഉണ്ടായില്ല. ആരെയെങ്കിലും കിട്ടിയാല്‍ കൊതിതീരെ തല്ലണമെന്ന വാശിക്കാരനാണ് ചാക്കോ. എങ്കിലേ അയാള്‍ക്ക് ഒരുന്മേഷമുള്ളൂ. പക്ഷെ, ഇവിടെ അയാള്‍ക്കൊന്നും ചെയ്യുവാനായില്ല. ചാത്തന്‍ മുതല്‍പേരുടെ ആവേശമാണ് അതിനു കാരണം.
ചെകുത്താന്‍ കുട്ടനെ താന്‍ ഒറ്റയ്ക്ക് നേരിടുന്നതാണെന്നു ചാക്കോ പറഞ്ഞു.
അന്നു രാത്രി മുതലാളി വളരെ സമാധാനത്തോടെ ഉറങ്ങി.
രണ്ടു ദിവസം കഴിഞ്ഞ പ്പോള്‍ ഇന്‍സ്‌പെക്ടറെ കാണുവാനില്ല എന്ന വാര്‍ ത്ത പരന്നു. പോലീസുകാര്‍ പരക്കംപാഞ്ഞു നടന്നു.
വടക്കുംതലക്കാരുടെ ഗ്രാമത്തിലും പോലീസ് അന്വേഷണം നടത്തി. ആ രും ഇന്‍സ്‌പെക്ടറെ കണ്ടിട്ടില്ല. അന്വേഷണം മുറ യ്ക്കു നടന്നുകൊണ്ടിരുന്നു.
ആറാം ദിവസം മൈലുകള്‍ക്കപ്പുറത്ത് പുഴക്കടവില്‍ ഒരു അനാഥപ്രേതം അടിഞ്ഞുകൂടിയ വാര്‍ത്ത പരന്നു. മുഖവും ശരീരവും ഒട്ടുമുക്കാലും അഴുകി തീര്‍ന്ന ആ പ്രേതത്തിന്റെ പാന്റിന്റെ പോക്കറ്റില്‍നിന്നും കണ്ടെടുത്ത റിവാള്‍വറില്‍ നിന്നും ഇന്‍സ്‌പെക്ടറുടെ പ്രേതമാണെന്ന് അധികാരികള്‍ക്ക് ബോധ്യമായി.
ഇന്‍സ്‌പെക്ടര്‍ എങ്ങനെയോ വെള്ളത്തില്‍ വീണു മരിച്ചു എന്ന നിഗമനത്തില്‍ അക്കാര്യം അവസാനിപ്പിച്ചിരിക്കുമെന്നു മുതലാളിയും അനുചരന്മാരും വിശ്വസിച്ചു.
ദിവസങ്ങള്‍ നീങ്ങി. വടക്കുംതലക്കാരും തെക്കുംതലക്കാരും തമ്മില്‍ വൈരാ ഗ്യം വര്‍ദ്ധിച്ചു തന്നെ വന്നു. യാതൊരുവിധത്തിലും അവരെ രമ്യതപ്പെടുത്തുവാന്‍ നാട്ടിലെ മറ്റു പ്രമാണികളായിരുന്നവരുടെ ശ്രമം വിജയിച്ചില്ല.
രണ്ടു വലിയ തറവാട്ടുകാര്‍, ഭൂവുടമകള്‍. ഇവര്‍ തമ്മിലുള്ള കലഹത്തില്‍ നിന്നും മുതലെടുക്കുവാന്‍ ശിങ്കിടിക്കാരായ പലര്‍ക്കും അവസരം കിട്ടി. അവര്‍ അത് വേണ്ടുവോളം ഉപയോഗിക്കുകയും ചെയ്തു.
വൈകുന്നേരങ്ങളില്‍ അന്തിക്കള്ളു കുടിക്കുവാന്‍ ചെകുത്താന്‍ കുട്ടന്‍ എന്ന പോലീസുകാരന്‍ പതിവായിപ്പോകുന്ന ഒരു സ്ഥലമുണ്ട്. ചാക്കോ വളരെ രഹസ്യമായിതന്നെ ഇക്കാര്യം മണത്തറിഞ്ഞു. അയാള്‍ ചെകുത്താന്‍ കുട്ടനെ ശരിപ്പെടുത്തുവാനുള്ള ശ്രമവുമായി നടന്നു.
എത്ര കുടിച്ചാലും നിലതെറ്റാത്ത ആളാണ് ചെകുത്താന്‍ കുട്ടന്‍. കള്ള് ഉള്ളില്‍ചെന്നാല്‍ പിന്നെ പുള്ളിക്കു വീറു കൂടുകയേയുള്ളൂ.
ഒരു ദിവസം സന്ധ്യമയങ്ങിയപ്പോള്‍ അന്തിക്കള്ളു കുടിച്ച് ചുണ്ടില്‍ ബീഡിയും തിരുകിവരുന്ന ചെകുത്താന്‍ കുട്ടന്റെ മുമ്പില്‍ ചാക്കോ ചാടി വീണു.
"ഇത്തിരി തീ തരാമോ ഏമാനേ?" ചാക്കോ ചോദിച്ചു.
ചെകുത്താന്‍ നോക്കി. മുമ്പില്‍ റൗഡി ചാക്കോ. ചാക്കോയെ റൗഡിത്തര ത്തിനു പലപ്പോഴും സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയിട്ടുള്ളതും രണ്ടും മൂന്നും കൊടുത്തിട്ടുള്ളതുമാണ്.
ആദ്യമായി ചാക്കോയെ താന്‍ പിടിച്ചുകൊണ്ടുപോ യ സംഭവം ചെകുത്താന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു.
ഒരു ചീട്ടുകളി സങ്കേതത്തില്‍നിന്നുമാണ് ചാക്കോ യെ പിടികൂടിയത്. സ്റ്റേഷനിലേക്ക് കയറ്റിയപ്പോള്‍ വലതുകാലും വച്ച് ചാക്കോ കയറി. ആ ഒരൊറ്റ കാര്യം കൊണ്ട് താന്‍ അലറി.
"എടാ നീ ഈ സ്റ്റഷന്‍ നന്നാക്കാന്‍ വേണ്ടി കയറി വന്നതാണോ? വലതു കാലും വച്ച്."
ഒരൊറ്റ ഇടിയാണ്. "കിലും" എന്ന ശബ്ദത്തോടെ ചാക്കോ തെറിച്ചു വീണു. അന്നു ചാക്കോ തന്നെ തുറിച്ചു നോക്കി.
അടുത്തത് കള്ളുഷാപ്പില്‍ കിടന്ന് അടിപിടി കൂടിയതിനാണ് ചാക്കോയെ കൊണ്ടുപോയത്. അപ്പോള്‍ ഇടതുകാല്‍വച്ചാണ് അവന്‍ സ്‌റ്റേഷനിലേക്കു ചവിട്ടിക്കയറിയത്.
"എടാ നീ ഈ സ്റ്റേഷന്‍ മുടിക്കാന്‍ വേണ്ടിയാണോ ഇടതുകാലും വച്ച് കയറു ന്നത്." എന്നാക്രോശിച്ചുകൊണ്ട് കൊടുത്തു പിടലിക്ക് മറ്റൊന്ന്. അന്നും ചാക്കോ തന്നെ തുറിച്ചു നോക്കിയ കാര്യം കുട്ടന്‍ ഓര്‍ത്തു.
മൂന്നാമത് ചന്തയില്‍ വച്ചാണ് ചാക്കോയെ പിടിച്ചത്. കച്ചവടക്കാരുമായി കലപില കൂട്ടിയതിനാണ് ചാക്കോ പിടിക്കപ്പെട്ടത്.
പഴയ രണ്ടു തവണയിലെ കാര്യം അറിയാവുന്ന ചാക്കോ സ്റ്റേഷനിലേക്ക് ചാടിക്കയറി.
"എടാ കേമാ നീ ഇവി ടെ സര്‍ക്കസ് കാണിക്കാന്‍ വന്നതാണോ?" മുതുകില്‍ ലാത്തികൊണ്ട് ഒരു കുത്തുകൊടുത്തു.
അന്നും ചാക്കോ തന്നെ തുറിച്ചുനോക്കി.
പിന്നീടു കുറേക്കാലത്തേക്കു ചാക്കോയെ കണ്ടിട്ടില്ല. ഇപ്പോള്‍ ഇതാ തീ ചോദിച്ചുകൊണ്ട് തന്റെ മുമ്പില്‍ നില്ക്കുന്നു. ചെകുത്താന് ആ നില്പും ഭാവ വും ഒട്ടും ഇഷ്ടപ്പെട്ടില്ല.
"നിനക്കു തീ വേണമല്ലേ." ചെകുത്താന്‍ ചോദിച്ചു.
ചാക്കോ ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ പരിഹാസം ഒളിഞ്ഞിരിക്കുന്നതായി ചെകുത്താനു തോന്നി.
(തുടരും)