സന്നദ്ധരായി സന്ന്യാസിനികളും

സന്നദ്ധരായി സന്ന്യാസിനികളും

കോവിഡ് മരണങ്ങള്‍ നിത്യസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഭീതിയിലും സംശയത്തിലും നില്‍ക്കുന്ന മലയാളികളില്‍ പോസിറ്റീവ് എനര്‍ജിയും പ്രതീക്ഷയും നിറയ്ക്കുന്ന കാഴ്ചകളാണ് കൊറോണയ്ക്ക് മുന്നിലും പകയ്ക്കാതെ പി.പി കിറ്റുകള്‍ ധരിച്ചു സന്നദ്ധരായി മുന്നോട്ടു വരുന്ന ചെറുപ്പക്കാര്‍. മരിക്കുന്നത് ആരുമായിക്കൊള്ളട്ടെ കൊറോണ ബാധിതമായ ശരീരം മാന്യമായി മറവു ചെയ്യുവാന്‍ ഞങ്ങളുണ്ട് എന്ന് പറഞ്ഞു ഈ ദിവസങ്ങളില്‍ മുന്നോട്ടുവന്ന ധാരാളം ചെറുപ്പക്കാരും വൈദികരും കാണിച്ച ധീരതയും മാനവീകതയും ചെറുതല്ല. എന്നാല്‍ ഇപ്പോളിതാ സന്യാസ ഭവനങ്ങളില്‍ നിന്നും സന്നദ്ധരായി വരുന്ന സന്യാസിനികളുടെ വാര്‍ത്തയാണ് പ്രചോദനം പകരുന്നത്.

ഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി തൃക്കാക്കര എസ്.ഡി കോണ്‍വന്റും അവര്‍ നടത്തുന്ന കരണാലയം എന്ന അഗതി മന്ദിരവും കടുത്ത രോഗവ്യാപനത്തിന്റെ സ്ഥലമായി മാറുകയും 32 ഓളം പോസിറ്റീവ് കേസുകള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അഗതിമന്ദിരം തന്നെ ഒരു ആശുപത്രിയാക്കി മാറ്റുവാനല്ലാതെ വേറെ വഴികളില്ലായിരുന്നു. രോഗം പോസിറ്റീവ് ആയവരും മറ്റ് അന്തേവാസികളും പ്രായമായവരും, കിടപ്പു രോഗികളുമാണ്. ദൈനംദിന പരിചരണവും ശ്രദ്ധയും പരസഹായവും ആവശ്യമായവരുമാണ്. ഈ സാഹചര്യത്തിലാണ് വിവിധ കോണ്‍വെന്റുകളില്‍ നിന്നും സന്യാസിനികള്‍ തന്നെ രംഗത്തു വന്നിരിക്കുന്നത്. CMC, FCC, MSJ മുതലായ സന്യാസ സഭകളില്‍ നിന്ന് 12 ഓളം സന്ന്യാസിനികളാണ് ജീവന്‍ പണയം വച്ചുള്ള ഈ സേവനത്തിന് വോളണ്ടിയേഴ്‌സുമാരായി എത്തിച്ചേര്‍ന്നത്.

ഇതില്‍ 7 പേര്‍ ഇന്നലെ വാളണ്ടിയേഴ്‌സായി അവിടെ സേവനമാരംഭിച്ചുകഴിഞ്ഞു. ബാക്കിയുള്ളവര്‍ അടുത്ത ഷിഫ്റ്റില്‍ സേവനമാരംഭിക്കും. ഇതിനു മുമ്പായിത്തന്നെ പി.പി കിറ്റുകളും മറ്റും ഉപയോഗിക്കുന്നതിലും രോഗികളെ പരിചരിക്കുന്നതിലും പ്രത്യേക പരിശീലനം ഇവര്‍ നേടുകയും ചെയ്തു. രോഗവും മരണവും താണ്ഢവമാടുമ്പോള്‍ സ്വന്തം സുരക്ഷ നോക്കി ആവൃതികള്‍ക്കുള്ളിലിരിക്കാതെ സ്വന്തം ജീവനെത്തന്നെ തൃണവല്‍ഗണിച്ചു കൊണ്ടു ശുശ്രൂഷാ സന്നദ്ധരായ ഈ സന്ന്യാസിനികള്‍ സമൂഹത്തിനും സഭയ്ക്കും നല്കുന്ന ഉണര്‍വും പ്രതീക്ഷയും ചെറുതല്ല. രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം അനേകം പ്രവര്‍ത്തന രംഗങ്ങളിലേക്ക് ഭയം കൂടാത കടന്നുവരുവാന്‍ ഒരുപാട് പേര്‍ക്ക് പ്രചോദനവും ലോകത്തിനു മുന്നില്‍ ക്രിസ്തുസാക്ഷ്യവുമാണ് കരുണയുടെ ഈ മാലാഖമാര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org