സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. ഓരോ സംഭവവും നടക്കുമ്പോഴും സ്ത്രീസംഘടനകള്‍ ഒച്ചയുണ്ടാക്കും, മാധ്യമങ്ങള്‍ ഏറ്റുപിടിക്കും, വനിതാ കമ്മീഷനുകള്‍ പ്രസ്താവന നടത്തും. വീണ്ടും അതേ സംഭവങ്ങള്‍, ചിലപ്പോള്‍ കുറച്ചുകൂടി നീചമായ വിധത്തില്‍ ആവര്‍ത്തിക്കുന്നു. രണ്ടുമൂന്നു വര്‍ഷം മുമ്പാണു ഡല്‍ഹിയില്‍ ബസ്സില്‍ കൂട്ടുകാരനോടൊപ്പം യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയെ ഏതാനും ചെറുപ്പക്കാര്‍ ബലാത്സംഗം ചെയ്തു കൊന്നത്. രാജ്യത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരു ന്നു അത്. മാധ്യമങ്ങള്‍ ആ സംഭ വം മാസങ്ങളോളം പൊലിപ്പിച്ചുനിര്‍ത്തി. കേന്ദ്ര സര്‍ക്കാര്‍ ഒത്തിരി പഴി കേട്ടു. സ്ത്രീ സുരക്ഷയ്ക്കുവേണ്ടി 'നിര്‍ഭയ' പദ്ധതികള്‍ പ്ര ഖ്യാപിക്കപ്പെട്ടു. പക്ഷേ, അതേപോലുള്ള സംഭവങ്ങള്‍ ഡല്‍ഹിയില്‍ ആവര്‍ത്തിക്കപ്പെട്ടു.
സ്ത്രീകള്‍ക്കു സാമാന്യം സു രക്ഷിതമെന്നു കരുതിയിരുന്ന ബം ഗ്ളൂരുവില്‍ പുതുവര്‍ഷത്തലേന്ന് ഒരു പെണ്‍കുട്ടിയെ കുറേപ്പേര്‍ ചേര്‍ന്ന് ഉപദ്രവിച്ചു. ലഹരി പിടിച്ച ചെറുപ്പക്കാര്‍ നഗരകേന്ദ്രങ്ങളില്‍ അനവധി പെണ്‍കുട്ടികളെ 'കൈ കാര്യം' ചെയ്തുവത്രേ. സാംസ്കാ രികമായി ഉയര്‍ന്ന നിലയിലാണെ ന്ന് അവകാശപ്പെടുന്ന കേരളത്തി ലും ഞരമ്പുരോഗികളുടെ എണ്ണത്തില്‍ കുറവില്ല. ആലപ്പുഴ നഗരത്തില്‍ ഏതാനും ചെറുപ്പക്കാര്‍ ഒരു ഭൂട്ടാന്‍ യുവതിയെ അക്രമിച്ചു. കു റച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ജര്‍മന്‍ യുവതിക്കു നേരെ അക്രമമുണ്ടായെന്ന വിവരം പുറത്തു വന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകളുണ്ടാകാം.
മറുവശത്ത്, കേരളത്തിലും മറ്റുദേശങ്ങളിലുമുള്ള ഒരു പ്രതിഭാസമാണു സദാചാര പൊലീസിന്‍റെ അതിക്രമങ്ങള്‍. ആണിനെയും പെ ണ്ണിനെയും ഒന്നിച്ചുകണ്ടാല്‍ ചി ലര്‍ക്കു ചൊറിഞ്ഞു കയറും. ഭാര്യ യും ഭര്‍ത്താവുമാണോ, ആങ്ങള യും പെങ്ങളുമാണോ എന്നൊ ന്നും ചോദ്യമില്ല. അവരെ അഴിഞ്ഞാട്ടക്കാരായി ചിത്രീകരിച്ച് ആ ക്രമിക്കുന്ന സംഭവങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്. സദാചാരം ചോരാതെ നോക്കാന്‍ ചില ചെറുപ്പക്കാര്‍ സംഘമായി നടക്കുകയാണ്. സഹോദരിയെ സ്കൂട്ടറില്‍ കൊണ്ടുവന്ന സഹോദരനെ അടുത്തയിടെ ഇങ്ങനെയുള്ള ഒരു സം ഘം തല്ലിച്ചതയ്ക്കുകയുണ്ടായി. ഇതും ഞരമ്പുരോഗത്തിന്‍റെ വേ റൊരു പ്രകാശനമാണ്.
എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? പലരും ഇതിനെ ഒരു നിയമസമാധാന പ്രശ്നമായാണു കാണുന്നത്. ഗൗരവമായ വിശകലനം ആവശ്യപ്പെടുന്ന ഒരു സാമൂഹികപ്രശ്നമാണിത്. ഭാരതീയസമൂഹം പാരമ്പര്യബദ്ധമായ ഒരു സമൂഹമാണ്. സാമൂഹികഘടനയില്‍ മാറ്റങ്ങള്‍ വന്നെങ്കിലും മനോ ഘടനയില്‍ വലിയ മാറ്റം വന്നിട്ടില്ല. നഗരങ്ങളില്‍ താമസിക്കുന്നെങ്കിലും ചിലരുടെ മനോഭാവങ്ങള്‍ അവര്‍ വന്ന ഗ്രാമങ്ങളുടേതാണ്. ഗ്രാമീണശീലങ്ങള്‍ കഴിവതും തു ടരുവാന്‍ അവര്‍ ശ്രമിക്കുന്നു. സമൂഹത്തിന്‍റെ ഹയരാര്‍ക്കിക്കല്‍ ഘടനയില്‍ ഇപ്പോഴും കാര്യമായ മാറ്റമില്ല, സ്ത്രീകള്‍ അടങ്ങിയൊതു ങ്ങി വീട്ടില്‍ കഴിയേണ്ടവരാണ് എ ന്ന ചിന്ത പലര്‍ക്കും വിട്ടുമാറിയിട്ടി ല്ല. പുരുഷന്മാര്‍ വേട്ടക്കാരാണ് എ ന്ന ഒരു അന്തര്‍ധാരയും ഉണ്ടാകാം.
എന്നാല്‍ വിദ്യാഭ്യാസം നേടിയതുകൊണ്ടും സാമ്പത്തിക കാരണങ്ങള്‍കൊണ്ടും സ്ത്രീകള്‍ സമൂഹത്തിന്‍റെ നാനാതുറകളിലും പ്ര വര്‍ത്തിക്കുന്നു. അവരെ തുല്യരാ യി കണ്ടു മാന്യമായി പെരുമാറാനുള്ള മനോവികാസം പുരുഷ ന്മാര്‍ക്ക് ഉണ്ടായിട്ടില്ല. അവര്‍ പഴയ വേട്ടക്കാരന്‍റെ മനോഭാവത്തോടെ പെണ്‍കുട്ടികളെ സമീപിക്കുന്നു. സാമൂഹിക നിയന്ത്രണങ്ങള്‍ അവ നെ പലപ്പോഴും പിടിച്ചുനിര്‍ത്തുന്നു. സാമൂഹികനിയന്ത്രണത്തിന്‍റെ കെട്ടുകള്‍ ചിലപ്പോള്‍ പൊട്ടിപ്പോകും. ലഹരിയുടെ ഉപയോഗം പ്ര ധാനപ്പെട്ട ഒരു കാരണമാണ്. നഗരങ്ങളിലെ 'അജ്ഞാതാവസ്ഥ' (anonymity) വേറൊരു കാരണമാണ്. പുതുവര്‍ഷാഘോഷംപോലെയുള്ള അവസരങ്ങളില്‍ ചിലര്‍ കയര്‍ പൊട്ടിക്കുന്നത് ഇതുകൊണ്ടാണ്. ലഹരിയുണ്ടെങ്കില്‍ പറയുകയും വേണ്ട.
ചെറുപ്പക്കാരുടെ കാമമോഹങ്ങളെ ചൂടുപിടിപ്പിക്കുന്നതു മൊബൈല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയില്‍ ലഭ്യമായ അശ്ലീലചിത്രങ്ങളാണ്. സ്വന്തം മുറിയുടെ സ്വകാര്യതയിലോ കൂട്ടുകൂടിയോ കുട്ടികള്‍ പോലും അവ ആസ്വദിക്കുന്നു. അവരുടെ അകം ചൂടു പിടിക്കും. പുറമേയാണെങ്കില്‍ പരമ്പരാഗത നിയന്ത്രങ്ങള്‍ ഏറെയാണ്. മനസ്സില്‍ ലൈംഗിക വിപ്ലവം നടക്കുകയും സാമൂഹികഘടന മാറ്റമില്ലാതെ തുടരുകയും ചെയ്യുന്ന പരിതോവസ്ഥയിലാണു ഭാരതത്തിന്‍റെ നഗരങ്ങളില്‍ പെണ്‍കുട്ടികള്‍ തു ടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത്.
മാറുന്ന സാമൂഹിക ചുറ്റുപാടുകള്‍ക്കനുസൃതമായി മനോഭാവങ്ങള്‍ മാറുകയാണു വേണ്ടത്. ആണ്‍ കുട്ടികളും പെണ്‍കുട്ടികളും കുറ ച്ചു സ്വതന്ത്രമായി ഇടപഴകാന്‍ അവസരങ്ങള്‍ ഉണ്ടാകണം. എങ്കി ലേ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ അപരരെ വ്യ ക്തികളായി കണ്ടു പെരുമാറാന്‍ പഠിക്കുകയുള്ളൂ. കേരളത്തില്‍ ഇതു വളരെ ആവശ്യമാണ്. അതുപോലെ കുട്ടികള്‍ക്കു മാതാപിതാക്കളുടെ സ്നേഹസ്പര്‍ശം ലഭിക്കണം. പ്രായമാകുന്നതോടെ അതു പെട്ടെന്നു നഷ്ടമാകരുത്. അതുപോലെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സ്നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കുന്ന സംസ്കൃതിയും ഉണ്ടാകേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമ ങ്ങള്‍ തടയാന്‍ ആവശ്യമായിട്ടുള്ളതു സമൂഹത്തിന്‍റെ പ്രത്യേകി ച്ചു വളര്‍ന്നുവരുന്നവരുടെ മനോനവീകരണമാകുന്നു.