ക്ഷേമമെന്നാല്‍ എന്താണു മാഷേ?

എല്ലാവരേയും ജയിപ്പിച്ചു നിര്‍ത്താനും നമ്മളാണീ ഭൂമി എന്നു ബോധ്യപ്പെടുത്താനും ബോധപൂര്‍വ്വം പരിശ്രമിച്ചിട്ടുള്ള ബജറ്റ് പൂര്‍ണമായും നടപ്പായാല്‍ അതു സംസ്ഥാനത്തിനു വന്‍ വിജയമായിരിക്കും. ക്ഷേമമെന്നാല്‍ വാക്കിനുള്ളിലെ കനലെരിയും വെളിച്ചമാണെന്നോര്‍ത്താല്‍ സ്വപ്ന ബജറ്റിലെ കാര്യങ്ങളില്‍ പകുതിയെങ്കിലും നടപ്പാകുന്നതുവരെ ഉറക്കം നഷ്ടപ്പെടുമെന്നതു ധനമന്ത്രിയുടെ വിളിയും ദൗത്യവുമാണ്.

ക്ഷേമമെന്നാല്‍ എന്താണു മാഷേ? എന്നു ചോദിച്ചാല്‍ "അതു വാക്കിനുള്ളിലെ കനലെരിയും വെളിച്ചമാണുണ്ണി" എന്നല്ലാതെ മറ്റെന്താണു നമ്മുടെ ധനമന്ത്രി തോമസ് ഐസക് സാറിനു പറയാന്‍ കഴിയുക. ക്ഷേമമെന്നാല്‍ എന്താണെന്നറിയണമെങ്കില്‍ തോമസ് ഐസക് മാഷിനോടുതന്നെ ചോദിക്കുകയും വേണം. അദ്ദേഹമാണു നമ്മുടെ ക്ഷേമസംരക്ഷകനായ ധനകാര്യമന്ത്രി. അദ്ദേഹമിപ്പോള്‍ ജനക്ഷേമകരം എന്നെല്ലാവരും വാഴ്ത്തുന്ന ചരിത്രത്തിലിടം നേടിയ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. സമഗ്രവും സമ്പൂര്‍ണവും എന്നതിനെ വിളിക്കാം. ഡോ. തോമസ് ഐസക് ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള സാമ്പത്തിക ശാസ്ത്രജ്ഞനാണ്. സി.ഡി.എസ്സിലെ അദ്ധ്യാപകനെന്ന നിലയിലും കഞ്ഞിക്കുഴിയിലെ ജൈവസമൃദ്ധിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളുടെ മേധാവി എന്ന നിലയിലും അനുഭവസമ്പത്ത് ഏറെയുള്ള വ്യക്തി എന്ന നിലയിലുമെല്ലാം ഈ ദൗത്യ നിര്‍വ്വഹണത്തിന് അദ്ദേഹം ഏറ്റവും യോഗ്യനാണ്. ഇത്ര ഭാവനാസമ്പന്നമായ ബജറ്റ് അവതരിപ്പിച്ചതിന് അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ലോകവ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം കണക്കിലെടുത്തുകൊണ്ടും ബ്രെക്സിറ്റ് പോലുള്ള പുതിയ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ തിരിച്ചറിഞ്ഞുകൊണ്ടും വേണ്ടത്ര ഗൃഹപാഠം ചെയ്തു രൂപകല്പന ചെയ്തിട്ടുള്ള ഒരു ബജറ്റാണിത്. തീര്‍ച്ചയായും പഠനാര്‍ഹവും ഗൗരവമായ വിചിന്തനത്തിനു വിഷയമാകുന്നതുമായ ഒരു ബജറ്റ്. വെറും വരവു ചെലവു കണക്കവതരണമല്ലാതെ സാമൂഹിക വിശകലനവിചിന്തനങ്ങളോടെ സമൂഹത്തിനു ദിശാബോധം നല്‍കുന്നതുമാണീ ബജറ്റ്. നമ്മുടെ നാടിന്‍റെ സാമ്പത്തികക്ലേശവും പരിമിതി യും പരിഗണിച്ചുകൊണ്ടുകൂടിയാണ് ചില കാര്‍ക്കശ്യ നിലപാടുകളും ബജറ്റില്‍ സ്വീകരിച്ചിട്ടുള്ളത്.
സാമ്രാജ്യത്വഭീകരരായി മാറിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റുകളുടെ മൂലധനത്തിന്മേല്‍ കുമിഞ്ഞുകൂടുന്ന ലാഭവീതം വീതിക്കപ്പെടാതെ സ്വാര്‍ത്ഥതയ്ക്കും ചൂഷണത്തിനുമായി ഉപയോഗിക്കപ്പെടുമ്പോള്‍ ലോകം അരാജകത്വത്തിലേക്കും അപകടത്തിലേക്കും കൂപ്പുകൂത്തുന്നു എന്ന് തോമസ് പിക്കറ്റി പറയുന്നത് ഇത്തരണത്തില്‍ സ്മരണിയമാണ് (Thomas Piketty, Capital in the twenty first century). കടലില്‍ പെയ്യുന്ന മഴ കരയ്ക്കെത്താന്‍ ഒരുപാടു സമയം വേണ്ടെന്നത് എല്ലാ ധനതത്ത്വശാസ്ത്രജ്ഞരും അറിഞ്ഞിരിക്കേണ്ടതാണ്. ഇന്ത്യന്‍ ഗ്രാമ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കപ്പെടുന്നത് ഇവിടത്തെ സാംസ്കാരിക സന്തുലിതാവസ്ഥയെക്കൂടി ആശ്രയിച്ചിരിക്കുന്നു (Amartya Sen, The Country of First Boys). ആകയാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരും സ്ത്രീകളും കുട്ടികളും അന്യ സംസ്ഥാന തൊഴിലാളികളും ഭിന്നലിംഗക്കാരുംവരെ ഈ ബജറ്റില്‍ പ്രത്യേകം പരിഗണിക്കപ്പെട്ടു എന്നത് ഒരു സംസ്ഥാന ബജറ്റിന്‍റെ മഹത്ത്വം വെളിപ്പെടുത്തുന്നവയാണ്. എന്നാല്‍ തീരദേശ ജനങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന ഈ ബജറ്റിലും ഉണ്ടായില്ല എന്ന് പരക്കെ പരാതി ഉയര്‍ന്നിട്ടുണ്ട്. വൈവിധ്യതകളെ യാഥാര്‍ത്ഥ്യ ബോധത്തോടെ സ്വീകരിക്കുകയും വേണ്ടത്ര കരുതലുകള്‍ക്കു തയ്യാറാകുകയും ചെയ്തത് നിശ്ചയമായും ബജറ്റിന്‍റെ മുന്‍ഗണനാ ഗതിയെ അടയാളപ്പെടുത്തുന്നു. സമ്പത്ത് എന്നത് ബന്ധമാണ് (wealth is relation) എന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു തത്ത്വമാണ്. എല്ലാവിഭാഗങ്ങളെയും പരിഗണിച്ചിട്ടുള്ള ഒരു ബജറ്റ് സാമൂഹിക സാമ്പത്തികാവസ്ഥയ്ക്ക് ഉണര്‍വ്വു പകരുന്നതാണ്. തൊഴിലുറപ്പിലെ തൊഴിലാളികള്‍ക്കുവരെ പെന്‍ഷന്‍ അനുവദിക്കുകയും എല്ലാ ക്ഷേമപെന്‍ഷനുക ളും 1000 രൂപയാക്കി ഉയര്‍ത്തുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org