ജനങ്ങളുടെ കണ്ണീരും കഷ്ടപ്പാടും ഭരണകൂടങ്ങള്‍ക്ക് കളിതമാശകളോ?

ജനങ്ങളുടെ കണ്ണീരും കഷ്ടപ്പാടും ഭരണകൂടങ്ങള്‍ക്ക് കളിതമാശകളോ?

ആന്റണി ചടയംമുറി

ആന്റണി ചടയംമുറി
ആന്റണി ചടയംമുറി

ഒരു ഭരണകൂടം, ജനങ്ങളുടെ ദൈനംദിനജീവിതം എങ്ങനെ ക്ലേശകരമല്ലാതാക്കാമെന്നു ചിന്തിക്കുന്നിടത്താണ് ജനാധിപത്യത്തിന്റെ പൂക്കാലം ആരംഭിക്കുക. നിര്‍ഭാഗ്യവശാല്‍, കാലം തെറ്റിപൂത്ത മാമ്പൂക്കള്‍പോലും കരിഞ്ഞുവീഴുന്ന അതിഗുരുതരമായ വരള്‍ച്ച രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും പ്രതിഫലിക്കുകയാണിപ്പോള്‍. രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്‌നങ്ങളോട് പ്രത്യക്ഷമായി പ്രതികരിക്കാതിരിക്കുകയെന്ന തന്ത്രമാണ് കേന്ദ്രത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാര്‍ ഇപ്പോള്‍ പയറ്റുന്നത്. ജനങ്ങളുടെ ഓര്‍മ്മശക്തി തീരെ കുറവായതിനാല്‍, തങ്ങള്‍ ഇപ്പോള്‍ കൈക്കൊള്ളുന്ന ജനവിരുദ്ധ നടപടികള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പാകുമ്പോഴേയ്ക്കും പ്രചാരണപ്പുതപ്പുകളിട്ടു മൂടാമെന്ന് അവര്‍ കരുതുന്നുണ്ടാവാം.
കോവിഡ് മഹാമാരി ലോകമാകെയുള്ള ജനജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് ചിന്തിക്കുന്ന ഭരണകൂടമല്ല ഇന്ന് ഇന്ത്യയിലുള്ളത്. പകരം എങ്ങനെയും ജനങ്ങളില്‍ നിന്ന് പരോക്ഷനികുതി പിരിവിലൂടെ പണം ഈടാക്കി ഭരണം പൊടിപൊടിക്കാമെന്ന് മാത്രമാണ് അവരുടെ ചിന്ത. അതുകൊണ്ട്, കീശയില്‍ നാല് കാശില്ലാത്ത പൊതുജനത്തെ അവര്‍ ഉപേക്ഷിക്കുന്നു. പകരം കോടികള്‍ കൈവശമുള്ള കുത്തകകളുമായി ഭരണകര്‍ത്താക്കള്‍ കൈകോര്‍ക്കുന്നു. ഈ നയത്തിനെതിരെ മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കിയും മൂളിയും പ്രതികരിക്കുന്നുണ്ടാകാം. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ ഭരണകൂടങ്ങളുടെ ജനവിരുദ്ധ നടപടികളെക്കുറിച്ച് വ്യാപകമായ പ്രചാരണത്തിനിറങ്ങുന്നു. ആ ജനകീയ പ്രചാരണങ്ങളെ ഭരണകൂടങ്ങള്‍ വെറുക്കുന്നത് സ്വാഭാവികം മാത്രം.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഒരു വീട്ടമ്മയാണെന്ന കാര്യം കൂടി മറന്നുകൊണ്ടാണ് പാചകവാതകത്തിന്റെ വില എണ്ണക്കമ്പനികള്‍ റോക്കറ്റ് വേഗത്തില്‍ കൂട്ടുന്നത് നിസ്സംഗതയോടെ നോക്കി നില്‍ക്കുന്നത്. സത്യം പറയാമല്ലൊ, പാചകവാതക വില വര്‍ദ്ധനയ്‌ക്കെതിരെ 'കാണാന്‍ചേലുള്ള' ഒരു ട്രോളുപോലും സമൂഹമാധ്യമങ്ങളില്‍ കണ്ടില്ല. ചിലപ്പോള്‍ ജീവിതദുരിതങ്ങള്‍ക്കു നടുവില്‍ ജനങ്ങള്‍ ചിരിക്കാന്‍ മറന്നു തുടങ്ങിയിരിക്കാം.
കുടുംബബജറ്റുകള്‍ താളം തെറ്റുമ്പോള്‍, അത്തരം ദുരിതങ്ങള്‍ മറികടക്കാന്‍ കടമെടുത്തോളൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നമ്മോടു പറയുന്നത്. കാരണം മൊത്തം റവന്യൂ വരുമാനത്തിന്റെ 40 ശതമാനവും വിഴുങ്ങുന്നത് സര്‍ക്കാരിന്റെ ഭരണച്ചെലവുകളാണെന്ന് കണക്കുകളിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പ് പോലും പ്രതിസന്ധിയിലാണ്. ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കടപ്പത്രങ്ങള്‍ ഇനിയും വിറ്റു തീര്‍ന്നിട്ടില്ല.
കൊറോണയുടെ നാളുകളില്‍ ഭരണകൂടങ്ങള്‍ പണം ചെലവഴിക്കുന്ന മുന്‍ഗണനാമേഖലകളില്‍ പിഴവ് വന്നിരിക്കാമെന്ന് ചില സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നുണ്ട്. കോവിഡ് കാലത്ത് 36,000 കോടിയുടെ ആയുധങ്ങളാണ് ഇന്ത്യ വാങ്ങിച്ചുകൂട്ടിയത്. മറ്റൊരു വികസ്വര രാജ്യവും ഇതുപോലൊരു ആയുധ കച്ചവടം ഈ നാളുകളില്‍ നടത്തിയിട്ടില്ല.

ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും
കാണാത്ത ഭരണകൂടങ്ങളുടെ
"ബധിരനും മൂങ്ങനും" കളി,
ദൃശ്യം 2 പോലെ തകര്‍ത്തോടുന്നു.
ജനത്തെ എടുത്തിട്ടു പെരുമാറുന്ന
ഈ രാഷ്ട്രീയസിനിമയില്‍
ദൃശ്യത്തിലെ ജോര്‍ജുകുട്ടിയായി
ജനം മാറാതിരിക്കട്ടെ.


കോവിഡ് സെസ് ഇന്ധനവിലകളില്‍ ഏര്‍പ്പെടുത്തി ആ തീവെട്ടിക്കൊള്ള ഒറ്റയ്ക്ക് നടത്തിയാലെന്താണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. സെസ് പിരിവ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‌കേണ്ടതില്ലെന്ന് അവര്‍ കണക്കുകൂട്ടുന്നു. അങ്ങനെ വന്നാല്‍, സംസ്ഥാനങ്ങളും ഇന്ധനവിലയില്‍ ഏതെങ്കിലും പേരു പറഞ്ഞ് ഒരു നികുതി ചുമത്തിയേക്കാം. എന്തായാലും ഇന്ധന, പാചക വാതക വിലകള്‍ ഇന്നത്തെ നിലയില്‍ തന്നെ മിന്നല്‍ വേഗത്തില്‍ കുതിച്ചുകയറുക തന്നെ ചെയ്യുമെന്നു മാത്രം.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കൂടുതലാണ്. ഇന്ത്യയിലെ സ്ഥിതി അതല്ല. നമ്മുടെ ജനസംഖ്യയുടെ ശരാശരി വയസ്സ് 29 മാത്രമാണ്. എന്നിട്ടും, നമ്മുടെ യുവതീ യുവാക്കളെ രാഷ്ട്ര നിര്‍മ്മാണത്തിനായി അണിയിച്ചൊരുക്കുന്നതില്‍ നാം ഏറെ പിന്നിലാണ്. കടമെടുപ്പിലൂടെയാകട്ടെ, രാജ്യത്തെ ഓരോ 29 വയസ്സുള്ളയാള്‍ക്കും അവരുടെ സന്തതികള്‍ക്കുമായി വലിയൊരു കടബാധ്യത ഭരണകൂടം ഒരുക്കുവയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഇന്ത്യയുടെ ജി.ഡി.പി.-നികുതി അന്തരം അഞ്ച് ശതമാനം കടന്നിരിക്കുന്നുവെന്ന മുന്നറിയിപ്പ് നല്കിയിട്ടുള്ളത്. ജനങ്ങള്‍ ബജറ്റിലെ കമ്മിയും പെരുകുന്ന പൊതുകടവും അത്രയേറെ ഗൗരവത്തോടെ കാണുന്നുണ്ടോ? ഇക്കാര്യത്തിലുള്ള ബോധവല്‍ക്കരണത്തില്‍ പ്രതി പക്ഷം പോലും വേണ്ടത്ര ഊര്‍ജ്ജസ്വലത കാണിക്കുന്നില്ല.
ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാനും, ഭരണകര്‍ത്താക്കളെ സമ്മര്‍ദ്ദത്തിലാക്കുവാനും പോന്ന രാഷ്ട്രീയബലം ഇന്ന് ദേശീയതലത്തില്‍ പ്രതിപക്ഷത്തിനില്ല. മാത്രമല്ല ദേശീയതലത്തില്‍ മുഖ്യ പ്രതിപക്ഷ ക ക്ഷിയായ കോണ്‍ഗ്രസ്സില്‍ നിന്നുതന്നെ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ഒരു ബി ടീമിനെ രൂപീകരിക്കാന്‍ അമിത്ഷാ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഭരിക്കുന്നവര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ പിന്‍വാതിലിലൂടെ നേടിയെടുക്കുകയാണിപ്പോള്‍. ജനങ്ങളെ, വോട്ടര്‍മാരെ ഇലക്ഷന്‍ കാലത്തുമാത്രം അവര്‍ സോപ്പിടുന്നു. ആ മായാജാലത്തില്‍ ജാതി പ്രീണനം പ്രധാനഇനമായി അവതരിപ്പിക്കുന്നു. ജനാധിപത്യം ഇത്രയേറെ ഭീഷണി നേരിട്ട ഒരു സാഹചര്യം അടിയന്തിരാവസ്ഥക്കാലത്തേ ഉണ്ടായിട്ടുള്ളൂ.
വരുംതലമുറകള്‍ക്ക് ജീവിക്കാനുള്ള ഭൂമികയത്രയും നശിപ്പിച്ച്, പ്രകൃതിയുടെ വരദാനങ്ങള്‍ കൊള്ളയടിച്ച് ഭരണകൂടങ്ങള്‍ നടത്തുന്ന ഹിംസയുടെ യാത്രകള്‍ അവസാനിപ്പിക്കുവാന്‍ ആരാണ് മുന്നിട്ടിറങ്ങുക? വരുംതലമുറകളുടെ തോളില്‍ കടബാധ്യതകള്‍ കെട്ടിവച്ച്, ഭരണീയര്‍ നടത്തുന്ന ജനങ്ങളെ മറന്നുള്ള കുമ്മാട്ടിക്കളികള്‍ക്ക് ആരാണ് അറുതി വരുത്തുക?
നാം ജീവിക്കുന്ന ലോകത്തെ അത്യാര്‍ത്തി നിറഞ്ഞ സര്‍വവിധ അധിനിവേശങ്ങളില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള യുവത ആദര്‍ശംകെട്ട രാഷ്ട്രീയ ദാസ്യങ്ങളുടെ പാളയങ്ങളിലാണ്. യാഥാര്‍ത്ഥ്യങ്ങള്‍ ഇനിയും തിരിച്ചറിയാത്ത സാംസ്‌കാരിക നായകര്‍ 'ഭൂമിക്ക് ചരമഗീതം' പാടി അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. ആവാസ വ്യവസ്ഥയിലെ നാം 'ഇരിക്കുന്ന കമ്പുകള്‍' വെട്ടിവീഴ്ത്തുമ്പോള്‍, കുട്ടിക്കുരങ്ങന്മാരെപ്പോലെ ശേഷിച്ച ഹരിതാവശിഷ്ടങ്ങളില്‍ അര്‍മാദിച്ചു നില്‍ക്കുകയല്ല ഈ തലമുറ ചെയ്യേണ്ടത്. പകരം, ഭൂമിയുടെ ഹരിതശിഖരങ്ങളെ അറുത്തു മാറ്റാന്‍ വരുന്നവരെ ഏകമനസ്സോടെ ചെറുക്കുവാനുള്ള ഉപാസനകളില്‍ മുഴുകി അത്തരം അത്യാര്‍ത്തിയുടെ സിംഹാസനങ്ങള്‍ പിഴുതെറിയുവാനുള്ള ആത്മീയശക്തി നേടാന്‍ നമ്മുടെ യുവതയ്ക്ക് കഴിയണം. അതുമാത്രമാണ്, ഈ എഴുപതാം വയസ്സിലും അക്ഷര തപസ്സിലൂടെ ഉള്ളം ജ്വലിപ്പിക്കുവാന്‍ പരിശ്രമിക്കുന്ന എന്റെ പ്രാര്‍ത്ഥന.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org