വിളിച്ചുചൊല്ലലും വിവാഹവാഗ്ദാനവും [ഭാഗം-2]

വിളിച്ചുചൊല്ലലും വിവാഹവാഗ്ദാനവും [ഭാഗം-2]

ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

വിവാഹവാഗ്ദാനം (അച്ചാരക്കല്യാണം)

നസ്രാണികള്‍ ഉള്‍പ്പെടെ കത്തോലിക്കര്‍ക്കിടയില്‍ വിവാഹത്തിനു മുമ്പ് അച്ചാരക്കല്യാണം എന്നൊരു ആചാരം നിലവിലുണ്ട്. വിവാഹവാഗ്ദാനം എന്ന പേരിലാണ് ഇന്ന് അച്ചാരക്കല്ല്യാണം അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിന്റെ അവസാനം വരെയും അച്ചാരക്കല്യാണവും വിവാഹവും വധുവിന്റെ വീട്ടില്‍വച്ചു തന്നെയാണ് ആചരിച്ചിരുന്നത്. ആധുനിക കാലഘട്ട ത്തില്‍ വിവാഹവാഗ്ദാനം മണവാട്ടിയുടെ കുടുംബത്തിന്റെയും വിവാഹം മണവാളന്റെ കുടുംബത്തിന്റെയും നേതൃത്വത്തിലാണ് ആ ഘോഷിക്കപ്പെടുന്നത്. എന്നാല്‍ നസ്രാണി കത്തോലിക്കരുടെ ചരി ത്രം പരിശോധിക്കുമ്പോള്‍ വിവാഹവാഗ്ദാനം അഥവാ അച്ചാരക്കല്യാണം ഒരു പ്രധാന ചടങ്ങും ആ ഘോഷവുമായി രൂപപ്പെട്ടിട്ട് ഒരു നൂറ്റാണ്ടിന്റെ പഴക്കം മാത്രമെയുള്ളൂവെന്ന് കാണാനാകും. വിവാഹം വിളിച്ചു ചൊല്ലുന്നതിനെക്കുറിച്ചും വധൂവരന്മാര്‍ക്കുണ്ടായിരിക്കേണ്ട പ്രായത്തെക്കുറിച്ചും വി വാഹ സമയത്ത് വധൂവരന്മാരുടെ സമ്മതം ആരായുന്നതിനെക്കുറി ച്ചും ഉദയംപേരൂര്‍ സൂനഹദോസി ന്റെ കാനോനകളില്‍ പറയുന്നുണ്ടെങ്കിലും വിവാഹവാഗ്ദാനം അഥവാ അച്ചാരക്കല്യാണത്തെക്കുറിച്ച് പരാമര്‍ശങ്ങളൊന്നുമില്ല.
പണ്ടുകാലങ്ങളില്‍ മാതാപിതാക്കളാണ് വിവാഹം ഉറപ്പിച്ചിരുന്നത്. (ഇന്നും നസ്രാണികള്‍ക്കിടയില്‍ ആ പതിവ് ഒരു പരിധിവരെ തുടരുന്നു). ശിശുവിവാഹം നിലനിന്നിരുന്ന ആദിമ നൂറ്റാണ്ടുമുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെയും വധൂവരന്മാരുടെ സമ്മതത്തിനു വലിയ പ്രാധാന്യം കല്പിച്ചിരുന്നില്ല. വധൂവരന്മാരുടെ മാതാപിതാക്കള്‍ പരസ്പരം ഇഷ്ടപ്പെടുന്നതനുസരിച്ച് മക്കളുടെ കല്യാണം ഉറപ്പിക്കുകയാണ് ചെയ്തിരുന്നത്. കല്യാണം ഉറപ്പിക്കലിനു വലിയ ആഘോഷങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ കല്യാണം ഉറപ്പിക്കലിന് അച്ചാരക്കല്യാണം എന്ന പേരു നല്കി, ഉറപ്പിക്കല്‍ ആഘോഷ പൂര്‍ണ്ണമാക്കി. അങ്ങനെ 1870-കളുടെ ആരംഭത്തില്‍ അച്ചാരക്കല്യാണം ആഘോഷപൂര്‍ണ്ണമായി നടത്താന്‍ തുടങ്ങി. എന്നാല്‍ ചിലപ്പോഴെങ്കിലും അച്ചാരക്കല്യാണത്തിനുശേഷം കല്യാണം ഒഴിഞ്ഞുപോകാന്‍ ഇടവരികയും ആ സമയത്ത് അച്ചാരക്കല്യാണത്തിനു ചെലവായ തുക ഒഴിയുന്ന പാര്‍ട്ടിയില്‍നിന്നും ആവശ്യപ്പെടുകയും അത് തര്‍ക്കങ്ങള്‍ക്കു അവസരമൊരുക്കുകയും ചെയ്തിരുന്നു. ആകയാല്‍ 1875 ധനുമാസം 18-നു ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്ത ഇപ്രകാരമൊരു കല്പന നല്കി:

"ഓരൊ ഇടവകയിലുള്‍പ്പെട്ട നമ്മുടെ വിശ്വാസികളില്‍ വിവാഹ ഉടമ്പടി ചെയ്യുന്ന ദിവസമായ അച്ചാരക്കല്യാണ ദിവസത്തില്‍ എകദേശം കല്യാണദിവസത്തെപ്പോലെയുള്ള വിരുന്നും അതിനു വലി യ ദ്ദുശിലവും ചെയ്ക എന്നൊരുമുറ നടപ്പായിവരുന്ന പ്രകാരം നാം അറിഞ്ഞിരിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള അച്ചാരക്കല്യാണ ദിവസത്തില്‍ ചെറുക്കന്റെയും പെ ണ്ണിന്റെയും സമ്മതത്തൊടുകുടെ കാരണവന്മാരൊ മറ്റു വെണ്ടത്തക്കവരൊ കൂടി ആവശ്യമായ സാക്ഷികളൊരുമിച്ച വിവാഹം ഉടമ്പടി ചെയ്കയല്ലാതെ മറ്റു യാതൊരു ഘൊഷത്തിനും ചിലവിനും ആവശ്യവും ന്യായമുള്ളതല്ലാതിരിക്കയില്‍ ആയതു പ്രമാണിക്കാതെ ധാരാളമായി ചെലവിടുകയും ഇതു കഴിഞ്ഞതിന്റെ ശെഷം പലപ്പൊഴും യാതൊരു ന്യായഹെതു കൂടാതെയും, ചിലപ്പൊള്‍ വാശ്ശ അല്പമുഖാന്തരത്താലെയും തമ്മില്‍ ഭിന്നിച്ച കല്യാണ ഉടമ്പടി അസ്ഥിരക്കൊടുക്കണമെന്നും അച്ചാരക്കല്യാണത്തിനുണ്ടായ ചിലവുകളെ തരുവിക്കണമെന്നും നമ്മുടെ മുമ്പാകെ പലപ്പൊഴും ആവലാതിക്കു വരികയും ചെയ്യുന്നു. ആയതുകൊണ്ടു മെലാല്‍ അച്ചാരക്കല്യാണ ദിവസ ത്തില്‍ വിരുന്നു മുതലായ യാതൊ രു അനാവശ്യച്ചിലവു ചെയ്തു കൂടായെന്നും അറിഞ്ഞിരിക്കെണ്ടതാകുന്നു…. ദ്രവ്യനഷ്ടം പൊക്കിച്ചു തരുവിക്കണമെന്നു നമ്മുടെ മുമ്പാകെ ബൊധിപ്പിച്ചാല്‍ നാം കൈ ക്കൊള്ളുന്നതല്ലായെന്നും എല്ലാവരും അറിഞ്ഞിരിക്കണം".
മുകളില്‍ സൂചിപ്പിച്ചതുപോലെ പുരാതന രീതിയനുസരിച്ചും പാരമ്പര്യമനുസരിച്ചും വധൂവരന്മാരുടെ കാരണവന്മാരാണ് വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹം പരസ്യപ്പെടുത്തുന്നത് ഉറപ്പിക്കലിനു ശേഷമാണല്ലോ. പത്തൊമ്പതാം നൂ റ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍പോലും വധൂവരന്മാരുടെ വ്യക്തിപരമായ സമ്മതം കൃത്യമായി അറിഞ്ഞശേഷമാണ് വിവാഹം ഉറപ്പിച്ചിരുന്നത് എന്നു തറപ്പിച്ചു പറയുക സാധ്യമല്ല. ആയതിനാല്‍ വിവാഹശേഷം അസ്വസ്ഥതകള്‍ ഉണ്ടാവുക സ്വാഭാവികമായിരുന്നു. ഈ പശ്ചാത്തലത്തില്‍ വിളിച്ചു ചൊല്ലലിനു മുമ്പുള്ള വിവാഹം ഉറപ്പിക്കല്‍ / കല്യാണപ്പറഞ്ഞൊപ്പ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വധൂവരന്മാരുടെ വ്യക്തിപരമായ സമ്മതം ഉറപ്പാക്കേണ്ടതിനെക്കുറിച്ചും കൃത്യമായ നിയമങ്ങള്‍ നല്കിയത് വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ലെ യൊനാര്‍ദ്ദ് മെലാനൊയാണ്. 1879-ല്‍ പ്രസിദ്ധീകരിച്ച കല്പനകളും നിയമങ്ങളും എന്ന ഗ്രന്ഥത്തില്‍ "പെങ്കെട്ട എന്ന 7-ാമത്തെ കൂദാശ സംബന്ധിച്ച ദെക്രത്തു ക ല്പനയില്‍ ഇപ്രകാരം പറയുന്നു: "കല്യാണപ്പറഞ്ഞൊപ്പ കല്യാണത്തിന്ന ഏതാനും മാസത്തിന്ന മുമ്പുമാത്രം ചെയ്യുന്നത തിരുസഭയില്‍ പൊതുവായിട്ടുള്ള ചട്ടമാകയാല്‍ ംരം ചട്ടം നമ്മുടെ വിശ്വാസക്കാരരുടെ ഇടയിലും നടപ്പാക്കുന്നതിന്ന ഉത്സാഹിപ്പാന്‍ ബ. വിഗാരിമാരൊടു നാം വളരെ ഗുണദൊഷിക്കുന്നു. എന്നതിനെ കൊണ്ട മാതാപിതാക്കന്മാര എല്ലാവരും ംരം പൊതുവായ ചട്ടത്തിന്ന വി രൊധമായിട്ട വിവാഹം കഴിക്കുന്നതിന്ന പ്രായം വരുന്നതിന്ന മുമ്പില്‍ മക്കളെ കൊണ്ടു കല്യാണപ്പറഞ്ഞൊപ്പ ചെയ്യിക്കാതെ കല്യാണത്തിന്ന ഏതാനും മാസം മുമ്പുമാത്രം ചെയ്യിക്കുന്നതിന്ന ബ. വി ഗാരിമാര ഗുണദൊഷത്താലെയും മറ്റു വഴികളാലും താല്പര്യപ്പെടുകയും വെണം.
കാരണവന്മാര തങ്ങളുടെ മക്കളുടെ വിവാഹത്തിന്ന കല്യാണപ്പറഞ്ഞൊപ്പ ചെയ്ത ഉറപ്പിക്കുന്നതിന്ന മുമ്പില്‍ മക്കളുടെ സമ്മതം ചൊദിക്കയും, മണവാളനെ, അല്ലെങ്കില്‍ മണവാട്ടിയെ തെരിഞ്ഞെടുക്കുന്ന കാര്യത്തില്‍വെച്ച, ബഹുമാനവും സമ്പത്തും സൂക്ഷിക്കുന്നതിനെക്കാള്‍ അവര തെരഞ്ഞെടുത്ത ആളിന്റെ പുണ്യത്തെയും സ്വഭാവഗുണത്തെയും ഏറ്റം സൂക്ഷിക്കയും വെണം.
കല്യാണം വിളിച്ചുചൊല്ലുന്നതിനു മുമ്പില്‍ മണവാളനും മണവാട്ടിയും തമ്മില്‍ കെട്ടുന്നതിന്ന അവര്‍ക്കുണ്ടായിരിക്കുന്ന സമ്മ തം മണവാട്ടിയുടെ ബ. വിഗാരിയുടെ മുമ്പാകെ അറിയിക്കെണമെന്നു നാം കല്പിക്കുന്നു. മണവാളനും മണവാട്ടിയും കല്യാണപ്പറഞ്ഞൊപ്പിനെ ന്യായമായിട്ടുള്ള കാരണംകൂടാതെ നിറവെറ്റിയില്ല എന്നവരാതെയിരിപ്പാന്‍വെണ്ടി നാം കല്പിക്കുന്നതെന്തെന്നാല്‍ : കല്യാണപ്പറഞ്ഞൊപ്പ ചെയ്ത ഉട നെ മണവാളന്റെയും മണവാട്ടിയുടെയും കാരണവന്മാര ആ പെങ്കെട്ടിനെ കഴിപ്പാനിരിക്കുന്ന ബഹു. വിഗാരിയുടെ മുമ്പാകെ ചെന്നു പള്ളിക്കു പതിവിന്‍ പ്രകാരമുള്ള കാഴ്ചകൊടുത്ത ചീട്ട അങ്ങൊട്ടുമിങ്ങൊട്ടും മാറുകയും ആയവകളില്‍ വിഗാരി കൈഒപ്പിടുകയും വെണം. ഇത കല്യാണപ്പറഞ്ഞൊ പ്പ മുഴുവനും സ്തിരപ്പെട്ടിരിക്കു ന്നു എന്നതിന്ന അടയാളമാകും" (കല്പനകളും നിയമങ്ങളും, pp. 63-64).
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org