വിഷാദത്തിന്‍റെയും ആലസ്യത്തിന്‍റെയും പരാതിയുടെയും മൂടല്‍ മഞ്ഞില്‍ കഴിയാതെ ക്രിസ്തുവില്‍നിന്നു സ്വീകരിച്ച ആത്മീയ സൗഖ്യത്തിന്‍റെ ആഹ്ലാദത്തിലേയ്ക്കു ക്രൈസ്തവര്‍ കടന്നു വരണം. എല്ലാത്തിനെ കുറിച്ചും പരാതി പറയുക മാത്രം ചെയ്ത് ആലസ്യത്തില്‍ നിന്നു പുറത്തു വരാനാകാതെ കഴിയുന്ന ക്രൈസ്തവര്‍ ധാരാളമുണ്ട്. ഈ ആലസ്യം ഒരു വിഷമാണ്. അതു നമ്മുടെ ആത്മാവിനെ മൂടുന്ന മഞ്ഞാണ്, ജീവിക്കാന്‍ അതു നമ്മെ അനുവദിക്കുന്നില്ല. അതൊരു മയക്കുമരുന്നുമാണ്. കൂടെക്കൂടെ രുചിച്ചാല്‍ അതു നിങ്ങള്‍ക്കിഷ്ടമാകും, നിങ്ങള്‍ വിഷാദത്തിന്‍റെ ലഹരിക്കടിമപ്പെടും. ഈ ആലസ്യം നമ്മിലെല്ലാവരിലും സാധാരണമായി കാണുന്ന പാപമാണ്. നമ്മുടെ ആത്മീയജീവിതത്തെ ഉന്മൂലനം ചെയ്യാന്‍ അതിനു സാധിക്കും. ജ്ഞാനസ്നാനത്തിന്‍റെ സൗഖ്യദായക ജലത്തെക്കുറിച്ചു വിചിന്തനം ചെയ്യുക. അതിലൂടെ ക്രിസ്തു നമുക്ക് പുതുജീവന്‍ നല്‍കി. അതിലൂടെ നാം രക്ഷ കണ്ടെത്തുന്നു.
കോവിഡ് ബാധയേറ്റവരെ ചികിത്സിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യുന്നതിനിടെ മരണമടഞ്ഞ ഡോക്ടര്‍മാര്‍ക്കും വൈദികര്‍ക്കും വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നു. രോഗീചികിത്സയില്‍ വീരോചിതമായ മാതൃക നല്‍കിയവരാണവര്‍. അതിന്‍റെ പേരില്‍ ദൈവത്തിനു നന്ദി പറയുന്നു.
തളര്‍വാതരോഗിയെ യേശു സുഖപ്പെടുത്തിയ കാര്യം യോഹന്നാന്‍റെ സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. മറ്റുള്ളവരെ കുറ്റപ്പെടുത്തുകയായിരുന്നു അയാള്‍. ശരീരത്തിന്‍റെ തളര്‍ച്ച മാത്രമല്ല അയാള്‍ക്കുണ്ടായിരുന്നത്. ഹൃദയത്തിലും ആത്മാവിലും രോഗിയായിരുന്നു അയാള്‍. നിരാശയും വിഷാദവും ആലസ്യവും അയാളെ ബാധിച്ചിരുന്നു. സുഖമാകാന്‍ ആഗ്രഹിക്കുന്നുവോ എന്ന യേശുവിന്‍റെ ചോദ്യത്തിന് "ആഗ്രഹിക്കുന്നു" എന്ന മറുപടി നല്‍കുക പ്രധാനമാണ്. യേശു സുഖപ്പെടുത്തിയ അന്ധന്‍ ആഹ്ലാദത്തോടെ മറുപടി പറഞ്ഞത് ഓര്‍ക്കുക.
(താമസസ്ഥലമായ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ ദിവ്യബലിയ്ക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)