ആത്മീയവും ശാരീരികവുമായ ആവശ്യങ്ങളുള്ളവര്‍ക്ക് അപ്പസ്തോലന്മാര്‍ സൗഖ്യം നല്‍കിയതു പോലെ സഹിക്കുന്നവരും അധഃസ്ഥിതരുമായ ആളുകളുടെ മുറിവുണക്കാന്‍ വിളിക്കപ്പെട്ടവരാണു ക്രൈസ്തവര്‍. മറ്റുള്ളവരുടെ സഹനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ സഭ സ്വന്തം കണ്ണുകളടയ്ക്കുന്നില്ല. മറിച്ച്, അര്‍ത്ഥ പൂര്‍ണമായ ബന്ധങ്ങളും സൗഹൃദത്തിന്‍റെ പാലങ്ങളും ഐകമത്യവും സൃഷ്ടിക്കുന്നതിന് മാനവീകതയെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്നു സഭയ്ക്ക് അറിയാം.
സുന്ദരകവാടത്തില്‍ ഭിക്ഷ യാചിച്ചിരുന്ന അംഗവിഹീനനെ പത്രോസ്, യോഹന്നാന്‍ ശ്ലീഹാമാര്‍ കാണുന്നു. തന്‍റെയോ തന്‍റെ പൂര്‍വികരുടേയോ പാപങ്ങള്‍ നിമിത്തമാണ് അയാള്‍ക്കു രോഗമുണ്ടായതെന്നും ക്ഷേത്രത്തില്‍ നിന്നു പുറത്താക്കപ്പെട്ടതെന്നും വിശ്വസിക്കപ്പെട്ടിരുന്നു. സാമ്പത്തീക-ധനകാര്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ക്ഷേത്രത്തില്‍ നിന്നുള്ള ഈ പുറത്താക്കല്‍ ഇന്നും സഭയില്‍ നടക്കുന്നുണ്ട്. കൂദാശകളേക്കാള്‍ പ്രധാനമാണ് പണമെന്നു കരുതുന്ന ചില ഇടവകപ്പള്ളികളെ കാണുമ്പോള്‍ ഞാനിതേക്കുറിച്ചു ചിന്തിക്കാറുണ്ട്. സഹായമര്‍ഹിക്കുന്നവരെ അനുയാത്ര ചെയ്യുന്നതിന്‍റെ കലയാണ് ക്രിസ്തുവിനെ പോലെ ക്രൈസ്തവജീവിതത്തിന്‍റെയും മുഖമുദ്ര. പാപത്തിന്‍റേയും ദുഃഖത്തിന്‍റേയുമായ നിമിഷങ്ങളില്‍, ദുഷ്കരമായ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമ്മോട് ക്രിസ്തു ഇതു ചെയ്യുന്നുണ്ട്. നോക്കൂ, ഞാനിവിടെയുണ്ട് എന്ന് യേശു നമ്മോടു പറയുന്നു. യഥാര്‍ത്ഥ സമ്പത്ത് ഒരാള്‍ സമാഹരിച്ചിരിക്കുന്ന ഭൗതികസമ്പത്തുകൊണ്ടല്ല നിര്‍വചിക്കപ്പെടേണ്ടത്. മറിച്ച് ഉത്ഥിതനുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ്. മറ്റുള്ളവരെ സഹായിക്കാനായി നീട്ടുന്ന കരം യേശുവിന്‍റെ കരമാണ്. മറ്റുള്ളവരെ സഹായിക്കാന്‍ നമ്മിലൂടെ വരുന്ന യേശുവിന്‍റെ കരം.
(സെ. പീറ്റേഴ്സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.)