നമ്മുടെ ഉദാസീന ജീവിതം വിട്ടു നാം ഉണരുകയും ഒരു യാത്രയ്ക്കു സന്നദ്ധരാകുകയും വേണം. നാം സ്വയം പ്രകാശിക്കുകയും പ്രകാശമായ ദൈവത്തെ ധരിക്കുകയും വേണം. യേശുവിനെ പൂര്‍ണമായി ധരിക്കുന്നതു വരെ ദിനേന നാം ഇതിനുള്ള പരിശ്രമം തുടരണം. യേശുവിലേക്കെത്താന്‍, ലൗകികാധികാരങ്ങളും വിജയങ്ങളും മാറ്റി വച്ച് ദിവ്യനക്ഷത്രത്തെ പിന്തുടര്‍ന്ന വിജ്ഞാനികളെ മാതൃകയാക്കുക. പ്രകാശം പോലെ ലളിതമായ ദൈവത്തെ ധരിക്കുന്നതിനു നാമാദ്യം നമ്മുടെ കപടനാട്യത്തിന്‍റെ മേലങ്കികള്‍ അഴിച്ചു വയ്ക്കണം. അല്ലെങ്കില്‍ നാം ഹേറോദോസിനെ പോലെയാകും. വിജയത്തിന്‍റെയും അധികാരത്തിന്‍റെയും ഭൗമികവെളിച്ചങ്ങളെ അയാള്‍ ദിവ്യപ്രകാശത്തേക്കാള്‍ ഇഷ്ടപ്പെട്ടു.
ഈ ക്രിസ്മസിനു നാം യേശുവിനു സമ്മാനങ്ങള്‍ കാഴ്ച വച്ചുവോ എന്നു സ്വയം ചോദിക്കുക. നാം പരസ്പരം മാത്രം സമ്മാനങ്ങള്‍ കൈമാറി, യേശുവിന്‍റെ പക്കലേയ്ക്കു വെറുംകൈകളോടെയാണോ പോയത്? എങ്കില്‍ ഇനി നമുക്കതിനു പരിഹാരം ചെയ്യാനാകും. വിജ്ഞാനികളെ അനുകരിക്കുക. അവര്‍ തര്‍ക്കിച്ചു നിന്നില്ല, ഇറങ്ങി പുറപ്പെട്ടു. അവര്‍ നോക്കി നിന്നില്ല, നേരെ യേശുവിന്‍റെ ഭവനത്തിലേയ്ക്കു പ്രവേശിച്ചു. അവര്‍ കേന്ദ്രത്തില്‍ സ്വയം പ്രതിഷ്ഠിച്ചില്ല, കേന്ദ്രത്തിലുള്ള യേശുവിനു മുമ്പില്‍ കുമ്പിട്ടു. അവര്‍ സ്വന്തം പദ്ധതികളില്‍ ശഠിച്ചു നിന്നില്ല, മറ്റു പാതകള്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നു.
വിജ്ഞാനികളുടെ പ്രവൃത്തികള്‍ കര്‍ത്താവുമായുള്ള അടുത്ത ബന്ധം വെളിപ്പെടുത്തുന്നവയാണ്. കര്‍ത്താവിനോടുള്ള സമ്പൂര്‍ണമായ തുറവി, പൂര്‍ണമായ ഉടമ്പടി. അവിടുന്നുമായി അവര്‍ സ്നേഹത്തിന്‍റെ ഭാഷ സംസാരിക്കുന്നു, ശിശുവായിരുന്ന ഈശോയും ആ ഭാഷ സംസാരിക്കുന്നു. വിജ്ഞാനികള്‍ യേശുവിനടുത്തു പോകുന്നത് സ്വീകരിക്കാനല്ല, നല്‍കാനാണ്.
(ദനഹാതിരുനാള്‍ ദിനത്തില്‍ വത്തിക്കാനില്‍ ദിവ്യബലിഅര്‍പ്പിച്ചു നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്.)