പരദൂഷണവും മറ്റുള്ളവരുടെ കുറവുകളെ കുറിച്ചുള്ള പരിഹാസവും നിറുത്താന്‍ കത്തോലിക്കര്‍ തയ്യാറാകണം. മറ്റുള്ളവരെ കുറ്റപ്പെടുത്താനല്ല, സ്വന്തം കുറ്റങ്ങളിലേക്ക് നോക്കാനാണ് കര്‍ത്താവ് നമ്മോട് ആവശ്യപ്പെടുന്നത്.
തനിക്കു തെറ്റുകളൊന്നുമില്ലെന്ന് ആരെങ്കിലും എന്നോടു പറഞ്ഞെന്നിരിക്കട്ടെ. എന്‍റെ മറുപടി ഇങ്ങനെയായിരിക്കും: "അനുമോദനങ്ങള്‍! പക്ഷേ, സ്വന്തം തെറ്റുകള്‍ ഇവിടെവച്ചു തിരിച്ചറിയുന്നില്ലെങ്കില്‍ നിങ്ങളത് ശുദ്ധീകരണസ്ഥലത്തുവച്ചായിരിക്കും കാണുക! ഇവിടെവച്ചുതന്നെ തിരിച്ചറിയുന്നതാണ് നല്ലത്."
പരദൂഷണം ഒരു പുതിയ കാര്യമല്ല. ഉത്ഭവപാപത്തോളം പഴക്കമുണ്ട് അതിന്. പരദൂഷണം പരദൂഷണത്തില്‍ അവസാനിക്കുന്നില്ല. അതു വിദ്വേഷം വിതക്കുന്നു, ശത്രുത വിതക്കുന്നു, തിന്മ വിതക്കുന്നു.
മറ്റുള്ളവരോട് എങ്ങനെയാണ് പെരുമാറുന്നതെന്നു വിചിന്തനം ചെയ്യാന്‍ ഈ നോമ്പ് ഒരവസരമാകണം. കാണുമ്പോള്‍ ചിരിക്കുകയും തിരിഞ്ഞുനിന്ന് കുറ്റം പറയുകയും ചെയ്യുന്ന ഒരാളാണോ ഞാന്‍? ഞാനൊരു കപടനാട്യക്കാരനാണോ? പരദൂഷണവും പരവിമര്‍ശനവും കുറച്ചുകൊണ്ട് ഈസ്റ്ററിനെ സമീപിക്കാനായാല്‍ ക്രിസ്തുവിന്‍റെ പുനരുത്ഥാനം കൂടുതല്‍ മനോഹരമായ ഒരനുഭവമായിരിക്കും.
(വടക്കന്‍ റോമിലെ സാന്‍ക്രിസ്പിനോ ഇടവകയിലെ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തില്‍നിന്ന്)