ജീവിതാനുഭവങ്ങള്‍ കൊണ്ടും വ്യക്തിത്വം കൊണ്ടും വളരെ വ്യത്യസ്തരായിരുന്നു വി. പത്രോസും വി. പൗലോസും. പരസ്പരമുള്ള അവരുടെ അടുപ്പം അവരുടെ സ്വഭാവസവിശേഷതകള്‍ കൊണ്ടു സംഭവിച്ചതല്ല. അത് കര്‍ത്താവില്‍ നിന്നു വന്നതാണ്. പരസ്പരം സ്‌നേഹിക്കാന്‍ അവിടുന്ന് നമ്മോടു കല്‍പിക്കുന്നു. നമ്മെയെല്ലാവരേയും ഒരേപോലെ സൃഷ്ടിക്കാതെ, പരസ്പരം ഐക്യപ്പെടുത്തുന്നത് അവിടുന്നാണ്.
ജയിലില്‍ ആയിരുന്ന വി. പത്രോസ് ശ്ലീഹായ്ക്കു വേണ്ടി സഭ പ്രാര്‍ത്ഥിച്ചു. അക്കാലത്തെ വിശ്വാസികള്‍ മര്‍ദ്ദനങ്ങളെക്കുറിച്ചു പരാതിപ്പെട്ടില്ല, പകരം പ്രാര്‍ത്ഥനയില്‍ ഒന്നിച്ചുകൂടി. നാം പരാതികള്‍ കുറയ്ക്കുകയും പ്രാര്‍ത്ഥന വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ അനേകം വാതിലുകള്‍ തുറക്കപ്പെടും, നിരവധി ചങ്ങലകള്‍ തകര്‍ക്കപ്പെടും.
പത്രോസും പൗലോസും നേരിട്ട വെല്ലുവിളികളാണ് "പ്രവാചകത്വ"ത്തിലേയ്ക്കു നയിച്ചത്. യേശു അപ്പസ്‌തോലന്മാരെ വെല്ലുവിളിച്ചു, "ഞാനാരാണെന്നാണു നിങ്ങള്‍ പറയുന്നത്?" പൗലോസിനോട് യേശു ചോദിച്ചു, "സാവൂള്‍, സാവൂള്‍ നീയെന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്?" ഈ വെല്ലുവിളികളെ തുടര്‍ന്നാണ് പ്രവാചകത്വം അവരിലേയ്ക്ക് എത്തുന്നത്. ദൈവത്താല്‍ വെല്ലുവിളിക്കപ്പെടാന്‍ സ്വയം വിട്ടുകൊടുക്കുമ്പോള്‍ പ്രവാചകത്വം ജനിക്കുന്നു. യഥാര്‍ത്ഥ പ്രവാചകത്വം ആവശ്യമുള്ള ഒരു സമയമാണിത്. യഥാര്‍ത്ഥ പ്രവാചകത്വത്തില്‍ വലിയ ദൃശ്യപ്രകടനങ്ങള്‍ ഉണ്ടാകില്ല. ദൈവത്തിന്റെ സ്‌നേഹത്തിനു സ്വന്തം ജീവിതത്തില്‍ സാക്ഷ്യം വഹിക്കുന്നതാണു പ്രവാചകത്വം. പത്രോസും പൗലോസും യേശുവിനെ പ്രഘോഷിച്ചത് ദൈവവുമായി സ്‌നേഹത്തിലായിരിക്കുന്ന മനുഷ്യരായി മാറിക്കൊണ്ടാണ്.
(വി. പത്രോസ്, പൗലോസ് ശ്ലീഹാമാരുടെ തിരുനാള്‍ ദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ചു നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)