നോമ്പിന്‍റെ ക്രിസ്തീയത

വിഭൂതിവഴികളില്‍-2

ജെസി മരിയ

ഓരോ നോമ്പുകാലവും ഓര്‍മ്മപ്പെടുത്തലുകളുടെ സമയമാണ്. കഴിഞ്ഞുപോയ കാര്യങ്ങള്‍ ഓര്‍ക്കുക-പിഴവുകളും കുറവുകളും തിരുത്താനുള്ള ഓര്‍മപ്പെടുത്തല്‍. വലിയ നോമ്പാരംഭംതന്നെ ചാരം പൂശി മനുഷ്യാ നീ മണ്ണാണ് എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ്. വെറും മണ്ണായിത്തീരേണ്ടവനാണു മനുഷ്യന്‍. മണ്ണായിത്തീരേണ്ടവന്‍ എങ്ങനെ ജീവിക്കണം എന്നുള്ളതാകട്ടെ ചിന്താവിഷയം. വി. മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായം 31 മുതല്‍ 46 വരെയുള്ള തിരുവചനങ്ങള്‍ ഓര്‍ത്തു ധ്യാനിക്കുന്നത് ഈ നോമ്പിനെ കുറച്ചുകൂടി ദീപ്തമാക്കും. രാജാവു തന്‍റെ വലതുഭാഗത്തുള്ളവരോടും ഇടതുഭാഗത്തുള്ളവരോടും പറയുന്ന ആറു കാര്യങ്ങളുണ്ട്. അവന്‍ വലതു ഭാഗത്തുള്ളവരോട് ഇങ്ങനെ പറയും: "എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു; എനിക്കു ദാഹിച്ചു, നിങ്ങള്‍ കുടിക്കാന്‍ തന്നു; ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു; ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു, ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്‍റെ അടുത്തു വന്നു. അപ്പോള്‍ നീതിമാന്മാര്‍ മറുപടി പറയും: കര്‍ത്താവേ ഞങ്ങള്‍ ഇതെല്ലാം നിനക്കു ചെയ്തത് എപ്പോള്‍? രാജാവ് അവരോടിങ്ങനെ പറയും: എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവനു നിങ്ങള്‍ ചെയ്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തത്. അനന്തരം രാജാവ് ഇടതു ഭാഗത്തുള്ളവരോടു പറയും: എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷണം തന്നില്ല; എനിക്കു ദാഹിച്ചു, നിങ്ങള്‍ കുടിക്കാന്‍ തന്നില്ല; ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല; ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; രോഗാവസ്ഥയിലും കാരാഗൃഹത്തിലുമായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല. അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ ഞങ്ങള്‍ ഇതെല്ലാം നിനക്കു ചെയ്തുതരാതിരുന്നത് എപ്പോള്‍? അപ്പോള്‍ അവന്‍ മറുപടി പറയും: എന്‍റെ ഈ ഏറ്റവും എളിയവരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്."

ഇതു നാമോരോരുത്തരും കടന്നുപോകേണ്ട തീര്‍ത്തും അനിവാര്യമായ വിധിയാണ് എന്നോര്‍ക്കുക – കര്‍ത്താവ് ചോദിക്കാന്‍ പോകുന്നതു നീ കുര്‍ ബാന മുടക്കിയോ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുത്തോ, എത്ര ധ്യാനം കൂടി എന്നിങ്ങനെ മനുഷ്യദൃഷ്ടിയില്‍ ഉത്കൃഷ്ടമായ കാര്യങ്ങളല്ല. വി. മത്തായി പറഞ്ഞ ആറ് കാര്യങ്ങളാണു നമുക്കു തീര്‍പ്പു കല്പിക്കുന്നത്. വിശക്കുന്നവനോടു ഞാന്‍ പ്രാര്‍ത്ഥിക്കാം എന്നു പറയുന്നത് എന്തു ക്രിസ്തീയതയാണ്? എന്ത് ആദ്ധ്യാത്മികതയാണ്? നഗ്നനെ (അതു വസ്ത്രമില്ലായ്മ മാത്രമല്ല – ഒരുവന്‍ കടന്നുപോകുന്ന തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥ, അവനേല്ക്കുന്ന അവഹേളനങ്ങള്‍, അവന്‍റെ പരമദരിദ്രമായ അവസ്ഥ) ചേര്‍ത്തുപിടിക്കുന്നതല്ലേ ക്രിസ്തീയത – രോഗികളെയും ദുഃഖിതരെയും അനാഥരെയും നിരാലംബരെയും സന്ദര്‍ശിക്കാനുള്ള സന്മനസ്സു കാണിക്കുക – കുറച്ചുനേരം അവരോടൊപ്പം ആയിരിക്കാന്‍ പറ്റുമെങ്കില്‍ തീര്‍ച്ചയായും ചെയ്യുക. കര്‍ത്താവ് നമ്മില്‍ നിന്നും അതാഗ്രഹിക്കുന്നുണ്ട്. പരദേശികളോടു കൂറേക്കൂടി അനുകമ്പയും കാരുണ്യവും കാണിക്കുക. നമ്മുടെ നാട്ടില്‍ ബംഗാളികളോടും ഹിന്ദിക്കാരോടും തമിഴരോടുമെല്ലാം വളരെ പരിഹാസപൂര്‍വമായ പെരുമാറ്റമാണ് അധികം പേര്‍ക്കും. മരിച്ചാല്‍ അവരും മണ്ണ്, നമ്മളും മണ്ണ്. ഈ നോമ്പു നമ്മളെ കൂടുതല്‍ ഹൃദയാര്‍ദ്രതയുള്ളവരാക്കട്ടെ.

ഏശയ്യാ പ്രവാചകന്‍ പറയുന്നതു കേള്‍ക്കുക: എന്താണു ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്‍റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം. വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്.

മൊബൈല്‍ ഫോണിന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും ലോകത്ത് അഭിരമിക്കുന്നവരാണ് എല്ലാവരുംതന്നെ. എന്നിട്ടും ആരുമാരും വിളിക്കാനില്ലാതെ ഫോണിന്‍റെ വെട്ടം മിന്നുന്നതും നോക്കിയിരിക്കുന്ന എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്. എസ്എംഎസ്സും മെസഞ്ചറും വാട്സാപ്പും എല്ലാമുണ്ട്. എന്നിട്ടുമെന്തേ ഒരു മെസേജ് അയയ്ക്കാന്‍, ഒരു വിശേഷം ചോദിക്കാന്‍ മടി. ഓര്‍ക്കുക, ജീവിതം ക്ഷണികമാണ്. നോമ്പ് തരുന്ന ഓര്‍മപ്പെടുത്തലുകള്‍ക്കു ചെവി കൊടുക്കുക – വിധിയാളന്‍റെ മുമ്പില്‍ നില്ക്കുമ്പോള്‍ വലതുവശത്തു ആയിരിക്കുവാനുള്ള കൃപയ്ക്കുവേണ്ടി നല്ലതു ചെയ്യുക.

നിന്‍റെ ഒരു ചിരിയില്‍, ഒരു തലോടലില്‍, ഒരു ഫോണ്‍കോളില്‍, ഒരു മെസേജില്‍ എന്‍റെ മുറിവുണങ്ങും – നിന്‍റേതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org