പ്രകൃതിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ-പാത്രിയര്‍ക്കീസ് സംയുക്ത ആഹ്വാനം

പ്രകൃതിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ-പാത്രിയര്‍ക്കീസ് സംയുക്ത ആഹ്വാനം
Published on

പരിസ്ഥിതി നാശത്തിന്‍റെ ദൂഷ്യഫലങ്ങള്‍ ആദ്യം അനുഭവിക്കുക സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരായിരിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. പരിസ്ഥിതി പ്രതിസന്ധിയ്ക്കെതിരെ സംഘാതമായ ശ്രമങ്ങളുണ്ടാകണമെന്ന് പരിസ്ഥിതിയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനത്തിനു വേണ്ടി പുറപ്പെടുവിച്ച പ്രസ്താവനയില്‍ സഭാനേതാക്കള്‍ ആവശ്യപ്പെട്ടു. സെപ്തംബര്‍ ഒന്നിനാണ് സഭകള്‍ സംയുക്തമായി പരിസ്ഥിതിയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തിയത്.

ഉദാത്തമായ ഒരു സമ്മാനമായി സ്രഷ്ടാവ് ഭൂമിയെ നമുക്കേല്‍പിച്ചു തന്നിരിക്കുകയാണെന്നു പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പക്ഷേ ഭൂമിയിലെ പരിമിതമായ വിഭവസ്രോതസ്സുകള്‍ ചൂഷണം ചെയ്യാനുള്ള അത്യാഗ്രഹം ചരിത്രത്തിലുടനീളം നമുക്കു കാണാം. സൃഷ്ടിയുടെ മൗലിക ലക്ഷ്യത്തില്‍ നിന്നു നാം വ്യതിചലിച്ചു പോയി. ദൈവിക രൂപകല്‍പനയോടു നാം ചെയ്ത ഈ വഞ്ചനയുടെ വില ആദ്യം കൊടുക്കുന്നത് പാവപ്പെട്ടവരാണ്. അതുകൊണ്ടു ഭാവിതലമുറകള്‍ക്കു വേണ്ടി സൃഷ്ട പ്രപഞ്ചം കാത്തു സൂക്ഷിക്കുമെന്ന പ്രതിജ്ഞയും നമ്മുടെ പ്രാര്‍ത്ഥനയുടെ ഭാഗമാകണം. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ ഉത്തരവാദിത്വങ്ങളുള്ളവര്‍ ഭൂമിയുടെ കരച്ചില്‍ കേള്‍ക്കണം. ജനലക്ഷങ്ങളുടെ അഭ്യര്‍ത്ഥനകള്‍ക്കു ചെവി കൊടുക്കണം – സംയുക്ത പ്രസ്താവന ആവശ്യപ്പെടുന്നു.

logo
Sathyadeepam Online
www.sathyadeepam.org