സകലവിശുദ്ധരുടെ തിരുനാളിലെ പേപ്പല്‍ കുര്‍ബാന ഭൂഗര്‍ഭകല്ലറകളില്‍

സകലവിശുദ്ധരുടെ തിരുനാളിലെ പേപ്പല്‍ കുര്‍ബാന ഭൂഗര്‍ഭകല്ലറകളില്‍

Published on

സകല വിശുദ്ധരുടേയും തിരുനാളിനോടനുബന്ധിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലിയര്‍പ്പിച്ചത് റോമിലെ ഭൂഗര്‍ഭക്കല്ലറകളിലെ ചാപ്പലില്‍. നീതിനിഷ്ഠരുടെ ആത്മാക്കള്‍ ദൈവത്തിന്‍റെ മുറിവേറ്റ കരങ്ങളിലാണെന്നു സുവിശേഷപ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു. ക്രിസ്ത്യാനികളുടെ ഇടം ദൈവത്തിന്‍റെ കരങ്ങളിലാണ്. അവിടെ നാം സുരക്ഷിതരാണ്. നമ്മള്‍ പീഡിപ്പിക്കപ്പെട്ടാലും അധിക്ഷേപിക്കപ്പെട്ടാലും സ്നേഹത്താല്‍ മുറിവേറ്റ ദൈവകരങ്ങളിലാണു നമ്മളെങ്കില്‍ നാം സുരക്ഷിതരാണ്-മാര്‍പാപ്പ വിശദീകരിച്ചു. റോമിലെ ആദിമസഭയു ടെ ഭൂഗര്‍ഭക്കല്ലറയില്‍ നിരവധി രക്തസാക്ഷികള്‍ അടക്കപ്പെട്ടിട്ടുണ്ട്. മര്‍ദ്ദകരില്‍ നിന്നു മറഞ്ഞ്, രഹസ്യമായി ദിവ്യബലിയര്‍പ്പിക്കുന്നതിനാണ് ആദിമവിശ്വാസികള്‍ ഈ കല്ലറകളില്‍ വന്നിരുന്നത്.

ആദിമനൂറ്റാണ്ടുകളിലേക്കാള്‍ അധികമായി ഇന്നു ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുന്നുണ്ടെന്നു മാര്‍പാപ്പ പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യകാലത്ത് അല്‍ബേനിയയിലെ ജയിലില്‍ കഴിയുകയായിരുന്ന ഒരു കന്യാസ്ത്രീയുടെ അനുഭവം മാര്‍പാപ്പ പങ്കു വച്ചു.

റോമില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഒരു സെമിത്തേരിയിലാണ് പരമ്പരാഗതമായി മാര്‍പാപ്പമാര്‍ സകലവിശുദ്ധരുടേയും തിരുനാള്‍ ദിനത്തില്‍ വി. കുര്‍ബാനയര്‍പ്പിക്കുക പതിവ്. സ്ഥാനമേറ്റ ശേഷം മൂന്നു വര്‍ഷം ഈ പതിവു തുടര്‍ന്ന ഫ്രാന്‍സിസ് മാര്‍പാപ്പ പിന്നീട് ഓരോ വര്‍ഷവും വ്യത്യസ്ത സെമിത്തേരികള്‍ ഇതിനായി തിരഞ്ഞെടുത്തു വരികയായിരുന്നു. ഭൂഗര്‍ഭക്കല്ലറകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നതും ദിവ്യബലിയര്‍പ്പിക്കുന്നതും ആദ്യമായിട്ടായിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org