യുവജനങ്ങള്‍ ക്രിസ്തുവിന്‍റെ സ്നേഹത്തിലേയ്ക്ക് ഓടിച്ചെല്ലുക: പേപ്പല്‍ ധ്യാനഗുരു

അപ്പസ്തോലനായ യോഹന്നാനെ പോലെ ക്രിസ്തുവിന്‍റെ സ്നേഹത്തിലേയ്ക്ക് ഓടിച്ചെല്ലാന്‍ യുവജനങ്ങള്‍ക്കു സാധിക്കണമെന്നു പേപ്പല്‍ വസതിയിലെ ധ്യാനഗുരുവായ ഫാ. റെനീറോ കന്തലമേസാ ആഹ്വാനം ചെയ്തു. ലൗകികമായ സ്വാര്‍ത്ഥതയുടെ എതിര്‍ദിശയിലേയ്ക്കു പോകാനുള്ള ധൈര്യമാര്‍ജിച്ച്, യേശുവിന്‍റെ കുരിശിലെ ത്യാഗഭരിതമായ സ്നേഹത്തിലേയ്ക്ക് ഓടിച്ചെല്ലുകയാണു യുവജനങ്ങള്‍ ചെയ്യേണ്ടതെന്നു ദുഃഖവെള്ളിയാഴ്ച നടത്തിയ സുവിശേഷപ്രസംഗത്തില്‍ ഫാ. കന്തലമേസാ വിശദീകരിച്ചു. പാപത്തിന്‍റെയും സാത്താന്‍റെയും സ്വാധീനവലയത്തിലാണു ആധുനികലോകമെന്നും അദ്ദേഹം പറഞ്ഞു. സ്വാര്‍ത്ഥതയുടെ ലോകത്തില്‍ നിന്ന് നമ്മെ സ്വയം അകറ്റി നിറുത്താനുള്ള ഏറ്റവും നല്ല വഴി സഹിക്കുന്നവരുടെയും ദരിദ്രരുടേയും ഇടയിലേയ്ക്കു സ്വയം കടന്നുചെല്ലലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാരണം, ലോകം ഇവരുടെ പക്കല്‍ നിന്ന് കഴിയുന്നത്ര ഓടിയകലാനാണു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ലൗകികതയില്‍നിന്ന് സ്വയം വേര്‍പെടുത്താനുള്ള എളുപ്പവഴി സഹിക്കുന്നവരോടൊപ്പമായിരിക്കുക എന്നതാണ് – ഫാ. കന്തലമേസാ വിശദീകരിച്ചു.

മാര്‍പാപ്പയുടെ ഔദ്യോഗിക ധ്യാനഗുരുവാണ് ഫാ. കന്തലമേസാ. നോമ്പുകാലങ്ങളിലെ വെള്ളിയാഴ്ചകളില്‍ മാര്‍പാപ്പയെയും റോമന്‍ കൂരിയാ അംഗങ്ങളേയും ധ്യാനിപ്പിക്കുന്നത് അദ്ദേഹമാണ്. ദുഃഖവെള്ളിയാഴ്ച സുവിശേഷപ്രസംഗം നടത്തുന്നതും അദ്ദേഹത്തിന്‍റെ ചുമതലയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org