ഈസ്റ്റര്‍ പിറ്റേന്ന് സെ. പീറ്റേഴ്സ് അങ്കണത്തില്‍ സന്നിഹിതരായ തീര്‍ത്ഥാടകര്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിച്ചത് സ്വന്തം മതവിശ്വാസത്തിന്‍റെ പേരില്‍ പീഢനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ക്രൈസ്തവര്‍ക്കായി. "വേഗത്തില്‍ പോയി അവന്‍റെ ശിഷ്യരോടു പറയുക, അവന്‍ മരിച്ചവരില്‍ നിന്നുയിര്‍പ്പിക്കപ്പെട്ടു" എന്നു കല്ലറയിലെത്തിയ സ്ത്രീകളോടു മാലാഖ പറഞ്ഞ വാക്കുകള്‍ നമ്മളോടും കൂടി പറഞ്ഞിരിക്കുന്നതാണെന്നു മാര്‍പാപ്പ വ്യക്തമാക്കി. സന്തോഷത്തിന്‍റെയും പ്രത്യാശയുടെയും ഈ സന്ദേശം നമ്മുടെ കാലത്തെ മനുഷ്യരോടു കൂടി പറയാനുള്ള ക്ഷണമാണത്. മരണവും കല്ലറയും അവസാനവാക്കല്ലെന്നും എല്ലാവര്‍ക്കും പുതുജീവന്‍ നല്‍കി കൊണ്ട് ക്രിസ്തു ഉത്ഥിതനായെന്നുമുള്ളതാണ് ആ സന്ദേശം – മാര്‍ പാപ്പ വിശദീകരിച്ചു.
ഈസ്റ്റര്‍ സന്ദേശത്തിന്‍റെ വെളിച്ചത്തില്‍ നാമെല്ലാം ജീവന്‍റെ മൂല്യം അംഗീകരിക്കുന്ന മനുഷ്യരാകണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു. ലോകത്തിലെ സഹനത്തിന്‍റെ മദ്ധ്യത്തില്‍ നാം ഉത്ഥാനത്തിന്‍റെ ജനതയായി നിലകൊള്ളണം. അപചയങ്ങളില്‍ നിന്നു മുക്തമായ ഒരു ലോകത്തിനും സമാധാനത്തിനുമുള്ള ആഗ്രഹം അതിനായി നമ്മിലുണ്ടാകണം – മാര്‍പാപ്പ വിശദീകരിച്ചു.
ഈസ്റ്റര്‍ സന്ദേശത്തിനു ദുഷ്കരവും സുധീരവുമായ സാക്ഷ്യം നല്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് വിശ്വാസത്തിന്‍റെ പേരില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവസമൂഹങ്ങളെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു.