മാര്‍പാപ്പ മാള്‍ട്ടാ സന്ദര്‍ശിക്കും

2020-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യത്തെ വിദേശയാത്ര ദ്വീപുരാഷ്ട്രമായ മാള്‍ട്ടയിലേയ്ക്കായിരിക്കും. മെയ് 31-ന് ഒരു ഏകദിന സന്ദര്‍ശനമായിരിക്കും മാര്‍പാപ്പ ഇവിടെ നടത്തുക. അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ഥലമാണു മാള്‍ട്ട. വി. പൗലോസ് റോമിലേയ്ക്കുള്ള യാത്രാമദ്ധ്യേ കപ്പല്‍ തകര്‍ന്ന് എത്തിപ്പെടുന്ന ദ്വീപാണ് ഇത്. അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള "അവര്‍ ഞങ്ങളോടു അസാധാരണമായ ദയ കാണിച്ചു" എന്ന വാക്യമാണ് സന്ദര്‍ശനത്തിന്‍റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. മാള്‍ട്ടായിലെ ജനത കാണിച്ച ആതിഥ്യത്തെക്കുറിച്ചുള്ള ഈ ബൈബിള്‍ ഭാഗത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ മാസം പൊതുദര്‍ശനവേളയിലെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. അഭയാര്‍ത്ഥിത്വവും കുടിയേറ്റവുമായിരിക്കും മാള്‍ട്ടാ സന്ദര്‍ശനത്തില്‍ മാര്‍പാപ്പ ഊന്നല്‍ കൊടുക്കുന്ന വിഷയങ്ങളെന്നു കരുതപ്പെടുന്നു. വി. പൗലോസിന്‍റെ കപ്പല്‍ച്ഛേദം മാള്‍ട്ടായിലെ ഒരു പ്രധാന അവധിദിവസമാണ്. മാള്‍ട്ടായിലെ അഞ്ചു ലക്ഷത്തോളം ജനങ്ങളില്‍ 80% കത്തോലിക്കരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org