രോഗികളേയും ദരിദ്രരേയും ഉദാരമായി സേവിക്കുന്നത് സുവിശേഷവത്കരണത്തിന്‍റെ ശക്തമായ മാതൃകയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ലോകരോഗീദിനാചരണത്തിനായി പുറപ്പെടുവിച്ച സന്ദേശത്തിലാണു മാര്‍ പാപ്പയുടെ ഈ വാക്കുകള്‍. 2019 ഫെബ്രുവരി 11 നു കൊല്‍ക്കത്തയിലാണു സഭയുടെ രോഗീദിനാചരണം. ദാനമായി ലഭിച്ചു, ദാനമായി നല്‍കുക എന്നതാണ് ഈ വര്‍ഷത്തെ രോഗീദിനാചരണത്തിന്‍റെ പ്രമേയം.
ദാനമായി നല്‍കുക എന്നാല്‍ ഭൗതികവസ്തുക്കള്‍ നല്‍കുക എന്നതിനേക്കാള്‍ സ്വയം നല്‍കുക എന്നതാണ് അര്‍ത്ഥമാക്കുന്നതെന്നു മാര്‍പാപ്പ പറഞ്ഞു. മറ്റുള്ളവരുമായി ബന്ധം പുലര്‍ത്തുക എന്ന ആഗ്രഹത്തോടെ സ്വതന്ത്രമായി നല്‍കുക എന്നതാണ് സ മൂഹത്തിന്‍റെ അടിസ്ഥാനം. ദാനം ദൈവസ്നേഹത്തിന്‍റെ ഒരു പ്രതിബിംബവുമാണ്. പുത്രന്‍റെ മനുഷ്യാവതാരത്തിലും പരിശുദ്ധാത്മാവിനെ വര്‍ഷിക്കുന്നതിലുമാണ് അതിന്‍റെ പാരമ്യം – മാര്‍പാപ്പ പറഞ്ഞു.
രോഗീസേവനത്തില്‍ സ്വയംദാനത്തെ ഉദാത്തവത്കരിച്ച ഒരു വ്യക്തിയായിരുന്നു മദര്‍ തെരേസയെന്നു മാര്‍പാപ്പ അനുസ്മരിച്ചു. ഭാഷയും സംസ്കാരവും വംശവും മതവും നോക്കാതെ എല്ലാ മനുഷ്യരേയും നിസ്വാര്‍ത്ഥമായി സ്നേഹിക്കുക എന്നതു മാത്രമായിരുന്നു മദര്‍ തെരേസായുടെ പ്രവൃത്തികളുടെ മാനദണ്ഡം. രോഗികളേയോ ബലഹീനരേയോ കുറിച്ചു ചിന്തിക്കുമ്പോള്‍ ജനനവേളയില്‍ എല്ലാവരും തന്‍റെ മാതാപിതാക്കളെ ആശ്രയിച്ചാണ് അതിജീവനം നടത്തിയതെന്ന് ഓര്‍ക്കുന്നതു നല്ലതാണ്. ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും മറ്റുള്ളവരുടെ സഹായങ്ങള്‍ ഏതെങ്കിലും വിധത്തില്‍ വേണ്ടി വരുന്നവരാണു നാം – സന്ദേശത്തില്‍ മാര്‍പാപ്പ വിവരിക്കുന്നു.