സഭയുടെ ആശുപത്രികളില്‍ നഴ്സുമാര്‍ക്കു ന്യായമായ വേതനം ഉറപ്പാക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സഭയുടെ ആശുപത്രികളില്‍ നഴ്സുമാര്‍ക്കു ന്യായമായ വേതനം ഉറപ്പാക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനം ഉറപ്പാക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. നഴ്സുമാര്‍ക്ക് അര്‍ഹമായ വേതനം നല്‍കാതെ കത്തോലിക്കാ ആശുപത്രികള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതു പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും മേജര്‍ ആര്‍ച്ച്ബിഷപ് അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ സഭാദിനാഘോഷം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കത്തോലിക്കാസഭയുടെ ആശുപത്രികളില്‍ നഴ്സുമാര്‍ക്ക് സാധിക്കാവുന്ന വിധം ന്യായമായ വേതനം നല്‍കുന്നുണ്ടെന്നാണു കരുതുന്നത്. എന്നാല്‍ ന്യായമായ വേതനം ലഭിക്കാത്ത സ്ഥാപനങ്ങളുമുണ്ടെന്ന പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറയേണ്ടിവരുന്നത്. ഈ മേഖലയില്‍ ഇപ്പോഴുള്ള സമരാഹ്വാനത്തിലൂടെ നഴ്സുമാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളെല്ലാം നീതിയാണോ എന്നു പരിശോധിക്കുന്നില്ല. എന്നാല്‍ സമൂഹത്തിലെ പ്രധാനപ്പെട്ട ശുശ്രൂഷ ചെയ്യുന്ന നഴ്സുമാര്‍ക്കു ജീവിതത്തിനാവശ്യമായ ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യനീതിയുടെ വിഷയമായി കാണണം. വേതനവര്‍ധനയില്‍ ബന്ധപ്പെട്ട സമിതി നല്‍കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടാകുമ്പോള്‍ ശമ്പളസ്കെയില്‍ പരിഷ്കരിക്കാമെന്നു കത്തോലിക്കാ ആശുപത്രി മാനേജ്മെന്‍റുകള്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തില്‍ ആശുപത്രികള്‍ നടത്തുന്ന നിരവധിയായ ഇതര മാനേജ്മെന്‍റുകളും ഇതേ നിലപാടു സ്വീകരിക്കുന്നതാണ് ഉചിതം. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org