വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയെ ഇറ്റലിയുടെ ദേശീയ സൈന്യത്തിന്‍റെ സ്വര്‍ഗീയ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. മാര്‍പാപ്പ ചെറുപ്പത്തില്‍ സൈന്യത്തില്‍ ചാപ്ലിനായി സേവനം ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സൈന്യത്തിന്‍റെ മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുന്നതിനു വത്തിക്കാന്‍ കൂദാശാ-ആരാധനാ കാര്യാലയം സമ്മതം മൂളിയത്. എന്നാല്‍ ജീവിതാന്ത്യം വരെ ലോക സമാധാനത്തിനായും ആയുധ നിര്‍മ്മാര്‍ ജനത്തിനായും പ്രചാരണം നയിച്ച ഒരു മഹാവ്യക്തിത്വത്തിന്‍റെ ഓര്‍മ്മകളോടുള്ള അനാദരവാണ് ഈ പ്രഖ്യാപനമെന്ന് ഇറ്റാലിയന്‍ സഭയിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. വി. ഫ്രാന്‍സിസ് അസ്സീസിയെ നായാട്ടുകാരുടെ മദ്ധ്യസ്ഥനാക്കുന്നതുപോലെയുള്ള അസംബന്ധമാണ് ഇതെന്ന് ചരിത്രകാരനും ദൈവശാസ്ത്രജ്ഞനുമായ മാസ്സിമോ ഫാഗിയോലി അഭിപ്രായപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാദര്‍ ജോണ്‍ സൈന്യത്തില്‍ ചാപ്ലിനായിരുന്നുവെങ്കിലും ചരിത്രത്തില്‍ അദ്ദേഹം അറിയപ്പെടുന്നത് ലോകസമാധാനത്തിന്‍റെയും സംഭാഷണത്തിന്‍റെയും വക്താവെന്ന നിലയിലാണ്. അദ്ദേഹത്തിന്‍റെ അവസാനത്തെ ചാക്രികലേഖനം തന്നെ ഭൂമിയില്‍ സമാധാനം എന്നതായിരുന്നു – ഫാഗിയോലി വിശദീകരിച്ചു.