വി. നോര്‍ബെര്‍ട്ട് (1080-1134) മെത്രാന്‍

വി. നോര്‍ബെര്‍ട്ട് (1080-1134) മെത്രാന്‍

സെയിന്‍റ്സ് കോര്‍ണര്‍

പ്രിമോണ്‍സ്ട്രന്‍സെസ് എന്ന ഉച്ഛാരണക്ലിഷ്ടമായ നാമധേയമുള്ള സന്ന്യാസസഭയുടെ സ്ഥാപകനാണു വി. നോര്‍ബര്‍ട്ട്. അദ്ദേഹം റൈന്‍ ലാന്‍റില്‍ രാജകുടുംബത്തില്‍ ജനിച്ചു. പഠനത്തിനു സമര്‍ത്ഥനുമായിരുന്നു. സുഖമായി ജീവിക്കണമെന്നേ വിചാരമുണ്ടായിരുന്നുള്ളൂ. ലൗകിക ലക്ഷ്യങ്ങളില്‍ നിന്നു വിമുക്തനായിരുന്നില്ല. അഞ്ചാം പട്ടം സ്വീകരിച്ചപ്പോള്‍ പോലും ഉല്ലാസപ്രിയനായ നോര്‍ബര്‍ട്ടു കൂടുതല്‍ നിയന്ത്രണം വന്നേക്കുമെന്നുള്ള ഭയത്താല്‍ അഞ്ചാം പട്ടം കഴിഞ്ഞു മുന്നോട്ടുപോയില്ല.

അദ്ദേഹത്തെ ബന്ധിപ്പിച്ചിരുന്ന അലസതാശൃംഖലയെ ഭേദിക്കാന്‍ ഒരു അസാധാരണാനുഗ്രഹം വേണ്ടിയിരുന്നു. ഒരിക്കല്‍ ഒരു മൈതാനത്തു കൂടെ കുതിരപ്പുറത്തു സവാരി ചെയ്യുമ്പോള്‍ കാറും കോളും വരുകയും കുതിര ഭയന്നു കുതിരക്കാരനെ തള്ളി താഴെ ഇടുകയും അവിടെ ബോധമില്ലാതെ രണ്ടു മണിക്കൂര്‍ കിടക്കുകയും ചെയ്തു. ബോധം വന്നപ്പോള്‍ ചോദിച്ചു: "കര്‍ത്താവേ, ഞാന്‍ എന്തു ചെയ്യണമെന്നാണ് അങ്ങയുടെ തിരുമനസ്സ്?" ആന്തരികമായ ഒരു സ്വരം ശ്രാവ്യമായി, "തിന്മയില്‍ നിന്ന് അകന്ന് നന്മ ചെയ്യുക; സമാധാനത്തെ പിന്തുടരുക."

അനുതാപപൂരിതനായ നോര്‍ബെര്‍ട്ടു കൊട്ടാരത്തിലേക്കു തിരിച്ചുപോകന്നതിനു പകരം മൗനവും ഏകാന്തവും ഭജിച്ചു; രോമച്ചട്ട ധരിച്ചു പ്രാര്‍ത്ഥനയിലും ധ്യാനത്തിലും നിമഗ്നനായി. വി. സിഗ്ബര്‍ട്ടിന്‍റെ സെമിനാരിയില്‍ വച്ചു നടത്തിയ ധ്യാനം കൊണ്ടു മാനസാന്തരം പൂര്‍ത്തിയായി. രണ്ടു കൊല്ലവും കൂടി ഒരുങ്ങിയ ശേഷം പുരോഹിതപട്ടം സ്വീകരിച്ചു. നാല്പതു ദിവസത്തെ ഒരു ധ്യാനവും കൂടി കഴിഞ്ഞാണു പ്രഥമ ദിവ്യബലി സമര്‍പ്പിച്ചത്. സുവിശേഷ വായനയ്ക്കു ശേഷം ലൗകിക സുഖങ്ങളുടെ മായാസ്വഭാവത്തെപ്പറ്റി അദ്ദേഹം സംസാരിച്ചു. പിറ്റേദിവസം ചാപ്റ്റര്‍ യോഗത്തില്‍ തങ്ങളുടെ സഭയിലുള്ള അഴിമതികള്‍ ഫാദര്‍ നോര്‍ബെര്‍ട്ടു ചൂണ്ടിക്കാണിച്ചു. കുറെപ്പേര്‍ പരിഷ്ക്കാരങ്ങള്‍ സ്വീകരിച്ചു. കുറേപ്പേര്‍ അദ്ദേഹത്തെ ഭയങ്കരമായി എതിര്‍ത്തു. തനിക്കുണ്ടായിരുന്ന സമ്പാദ്യമെല്ലാം ദരിദ്രര്‍ക്കു കൊടുത്തശേഷം ജെലാസിയൂസു പാപ്പായുടെ അടുക്കല്‍ ഒരു മുഴുവന്‍ കുമ്പസാരം കഴിച്ചു. സൗകര്യമുള്ളിടങ്ങളിലെല്ലാം സുവിശേഷം പ്രസംഗിക്കാനുള്ള അനുവാദം അദ്ദേഹം വാങ്ങി. ഞായറാഴ്ചകളിലൊഴികെ മറ്റു ദിവസങ്ങളില്‍ സന്ധ്യാസമയം വരെ ഒന്നും ഭക്ഷിച്ചിരുന്നില്ല.

അക്കാലത്തു മാര്‍പാപ്പയുടെ അനുവാദത്തോടുകൂടെ പ്രിമോണ്‍സ്ട്രേന്‍സിയന്‍ സന്യാസസഭ അദ്ദേഹം ആരംഭിച്ചു. ഇടവക വൈദികരുടെ ജോലിയും ചെയ്യണം. സന്യാസനിയമങ്ങള്‍ പാലിക്കുകയും വേണം. അഗുസ്റ്റിനിയന്‍ സഭയുടെ പരിഷ്കൃതനിയമങ്ങളാണ് അദ്ദേഹം സ്വീകരിച്ചത്.

വി. കുര്‍ബാനയ്ക്കെതിരായി ദൂഷണങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഒരു കൂട്ടര്‍ അന്ന് ആന്‍റുവെര്‍പ്പിലുണ്ടായിരുന്നു. അവരില്‍ ചിലര്‍ തിരുവോസ്തി, മലിനപ്രദേശങ്ങളില്‍ കുഴിച്ചിട്ട് അവരുടെ വിദ്വേഷം പ്രകടമാക്കിയിരുന്നു. നോര്‍ബെര്‍ട്ട് ആ തിരുവോസ്തി കണ്ടുപിടിച്ച് സക്രാരിയില്‍ ആഘോഷപൂര്‍വ്വം സ്ഥാപിച്ചുവന്നു. ഹൃദയസ്പര്‍ശകമായ പ്രസംഗങ്ങള്‍ വഴി അദ്ദേഹം പാഷണ്ഡികളെ മാനസാന്തരപ്പെടുത്തി. ആകയാല്‍ വി. നോര്‍ബെര്‍ട്ടിനെ അരുളിക്ക കൈയില്‍ പിടിച്ചിരിക്കുന്നതായിട്ടാണ് ചിത്രീകരിക്കാറുള്ളത്. 1126-ല്‍ നോര്‍ബെര്‍ട്ടു മാഗ്ഡിബര്‍ഗ്ഗിലെ മെത്രാനായി നിയമിക്കപ്പെട്ടു. ജീവിതം പണയംവച്ചു പല പരിഷ്കാരങ്ങളും അദ്ദേഹം നടപ്പില്‍വരുത്തി. അവസാനം ക്ഷീണിതനായി 53-ാമത്തെ വയസ്സില്‍ ആര്‍ച്ചുബിഷപ്പു നോര്‍ബെര്‍ട്ടു ദിവംഗതനായി.

വിചിന്തനം: ജനങ്ങളും വൈദികരും താന്‍ തന്നെയും വി. കുര്‍ബാനയോടു ചെയ്തിട്ടുള്ള നിന്ദാപമാനങ്ങള്‍ക്കു പരിഹാരം ചെയ്യുകയായിരുന്നു; വി. നോര്‍ബെര്‍ട്ടിന്‍റെ അഭിനിവേശം. വി. കുര്‍ബാനയോടുള്ള നമ്മുടെ ഭക്തിയനുസരിച്ചായിരിക്കും നമ്മുടെ തീക്ഷ്ണതയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org