കല്‍ക്കട്ടയിലെ തെരുവില്‍ മദര്‍ തെരേസ ആ ദയനീയ കാഴ്ച കണ്ടു. ദാരിദ്ര്യത്തിന്‍റെ കാരാഗ്രഹ ചേരിയില്‍ സ്ഥിരം വസിക്കുന്ന പാവങ്ങള്‍, എച്ചിലിനുവേണ്ടി തെരുവുനായ്ക്കളുമായി മത്സരിക്കുന്ന കുട്ടികള്‍, നഗ്നത മറയ്ക്കാന്‍ പോലും വസ്ത്രമില്ലാതെ വിറങ്ങലിച്ചു മരിക്കുന്നവര്‍, ആരാരും തുണയില്ലാതെ വഴിയരികില്‍ കിടക്കുന്ന കുഷ്ഠരോഗികള്‍, ചുമച്ചും ചോര ഛര്‍ദ്ദിച്ചും തളര്‍ന്നു വീഴുന്ന ക്ഷയരോഗികള്‍, പുഴുത്തും ഉറുമ്പരിച്ചും മരിക്കാതെ മരിക്കുന്ന മരണാസന്നര്‍, ആരാലും നോക്കാനില്ലാതെ ഉപേക്ഷിക്കപ്പെട്ടു കിടക്കു ന്ന പിഞ്ചുകുഞ്ഞുങ്ങള്‍, ഇതാ ഒരു സ്വരം അവരുടെ കാതുകളില്‍ കേട്ടു: "ഇവരില്‍ കുടികൊള്ളുന്ന നിന്‍റെ മണവാളനായ ഈശോയെ നീ കാണുന്നില്ലേ? ആ ഈശോയെ നീ സ്നേഹിക്കണം, സേവിക്കണം, ശുശ്രൂഷിക്കണം, നീ അവര്‍ക്ക് ഒരമ്മയാകണം. എന്‍റെ ഏറ്റവും എളിയ സഹോദരരില്‍ ഒരുവനു നീ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത് എന്ന വചനം ഒരിക്കലും നീ വിസ്മരിക്കരുത്." ഇതു കേട്ടയുടന്‍ മദര്‍ തന്‍റെ ബലിജീവിതത്തിലേക്ക് പുതിയ ചുവടുകള്‍ വെച്ചു. അവള്‍ അവര്‍ക്ക് ഒരമ്മയായി, ആശ്രയമായി, അനുഗ്രഹമായി.
എളിമയുള്ള ആത്മാക്കള്‍ക്കേ ഈശോ തന്‍റെ തിരുഹിതം വെളിപ്പെടുത്തുകയുള്ളൂ. അത്തരം ആത്മാക്കളില്‍ ദൈവിക ജ്ഞാനം നിറഞ്ഞുകൊണ്ടിരിക്കും. ഈശോയെപ്രതി ലോകദൃഷ്ട്യാ വിലയില്ലാത്തവയും നിന്ദ്യവുമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ആത്മാവിന് കഴിയണമെങ്കില്‍ എളിമയുണ്ടായിരിക്കണം. അത്തരം ആത്മാക്കളുടെ ഇംഗിതങ്ങള്‍ ഈശോ വേഗം സാധിച്ചുകൊടുക്കുകയും ചെയ്യും.
നമ്മുടെ പദ്ധതികള്‍ക്കും പ്ലാനുകള്‍ക്കും അപ്പുറം ദൈവികപദ്ധതികള്‍ സംഭവിക്കാന്‍ ആത്മാവ് സ്വയം സമര്‍പ്പണം ചെയ്യണമെങ്കില്‍ അതിന് എളിമയുണ്ടാകണം. എളിമ നിറയാത്ത ആത്മാവിന് ദൈവപദ്ധതിക്കായി സ്വയം സമര്‍പ്പിക്കാന്‍ കഴിയില്ല.