വാര്‍ദ്ധക്യത്തെ-വൃദ്ധജനങ്ങളെ-ഭാരമായി കരുതുന്ന കുടുംബാംഗങ്ങളുടെ സംഖ്യ പെരുകിവരികയാണിന്ന്. കേരളീയസമൂഹത്തിലാണ് ഈ ദുഷ്പ്രവണത വര്‍ദ്ധിച്ചുവരുന്നതെന്നാണു കണക്കുകള്‍ തെളിയിക്കുന്നത്. ഇന്ത്യയില്‍ പെരുകിവരുന്ന 'വൃദ്ധമന്ദിര'ങ്ങളില്‍ 20-22 ശതമാനം വിസ്തീര്‍ണത്തില്‍ രണ്ടുരണ്ടര ശതമാനം മാത്രം വരുന്ന കേരളത്തിലാണത്രേ. വാര്‍ദ്ധക്യത്തിലെത്തിയ സ്വന്തം മാതാപിതാക്കളുടെയും ബന്ധുജനങ്ങളുടെയും സംരക്ഷണ പരിചരണങ്ങള്‍ രക്തബന്ധം പോലും മറന്ന് അന്യരെ ഏല്പിക്കുന്നവരില്‍ കേരളീയര്‍ അതിവേഗം മുന്നേറുകയാണെന്നതു വേദനാജനകവും ആശങ്കാജനകവുമാണ്.
പ്രായം ചെന്ന മാതാപിതാക്കന്മാരെ രണ്ടോ മൂന്നോ ലക്ഷം അഡ്വാന്‍സ് നല്കി വൃദ്ധസദനങ്ങളിലേല്പിച്ചിട്ടു തന്‍കാര്യം നോക്കി കളത്രപുത്രാദികളോടൊപ്പം സുഖമായി ജീവിക്കാന്‍ അഭിലഷിക്കുന്ന മക്കള്‍ തങ്ങളുടെ ഉത്തരവാദിത്വം അവിടംകൊണ്ട് അവസാനിക്കുന്നുവെന്നു കരുതാവുന്നതാണോ? ഇതു പല തലങ്ങളിലും നിന്നുയര്‍ന്നു വരുന്ന സംശയമാണ്. മാതാപിതാക്കന്മാരെ 'പാഴ്വസ്തുക്കളായി' കരുതി വീട്ടില്‍ നിന്നു വെളിയിലേക്കെറിയുന്ന സംസ്കാരം മനുഷ്യോചിതമല്ല. ഉദ്യോഗസ്ഥരും വിദേശജോലിക്കാരുമായ മക്കള്‍ക്കും മരുമക്കള്‍ക്കും ഒട്ടേറെ ന്യായങ്ങള്‍ ഉന്നയിക്കാനുണ്ടാകുമെങ്കിലും തങ്ങള്‍ക്കു ജന്മം നല്കി വളര്‍ത്തിയ മാതാപിതാക്കന്മാരെ വാര്‍ദ്ധക്യത്തില്‍ പുറന്തള്ളുന്ന ശൈലി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ക്രൂരമാണ്, നിന്ദ്യമാണ്…. തിരുത്തേണ്ടതാണ്.