Baladeepam
കാരുണ്യദേവൻ
കവിത
ഏലീ… ഏലീ… ലാമാ… സബക്താനീ…
കാല്‍വരിയില്‍ പ്രാണന്‍വെടിയുന്ന വേദനയാല്‍
വിറയുന്ന അധരങ്ങളില്‍ നിന്നലയടിച്ചൊരാ
സ്നേഹസ്വരത്തിലാണെന്‍ പ്രത്യാശ.
അവസാന അത്താഴവിരുന്നില്‍
മാംസവും രക്തവും ഭോജ്യമായേകി
വിശുദ്ധമാം കുര്‍ബാന സ്ഥാപിച്ചൊരാ
യേശുവിന്‍ പരിത്യാഗത്തിലാവണം പ്രത്യാശ
അദ്ധ്വാനിപ്പവരെയും ഭാരം വഹിപ്പവരെയും
സാന്ത്വനമേകി സമാശ്വസിപ്പിച്ച
പരിശുദ്ധാരൂപിയാം ജ്ഞാനത്തെയേകിയ
വാത്സല്യത്തണലിലാവണം പ്രത്യാശ.
രോഗസൗഖ്യമായ് പുനരുത്ഥാനമായ്
പാപിയാം മക്കളെ കാക്കുവാനെത്തിയ
കാരുണ്യദേവനിലാണെന്‍ പ്രത്യാശ
ആ കാരുണ്യദേവനിലാവണം പ്രത്യാശ.
ദുഷ്ടാരൂപിയെ ദൂരെയകറ്റുന്ന
ഏകാന്തതയില്‍ കാവലായ് മാറുന്ന
ദൈവരൂപിതന്‍ സ്നേഹജ്വാലയാം
തിരുവചനത്തിലാവണം പ്രത്യാശ
എളിമതന്‍ തിരിനാളമേന്തി ആ
പുല്‍ക്കൂട്ടില്‍ പിറന്നൊരാ ഉണ്ണിയെ കണ്ടാ
മാനവര്‍ ആമോദം പാടിയ
സ്നേഹഗീതത്തിലാണെന്‍ പ്രത്യാശ…