കാഴ്ച തെളിയട്ടെ

കാഴ്ച തെളിയട്ടെ

ഐസക് ന്യൂട്ടനുമുമ്പും ആപ്പിള്‍ വീണിട്ടുണ്ട്. എത്രയോ ആളുകളുടെ കണ്ണുകള്‍ക്കു മുമ്പില്‍ ആപ്പിളുകള്‍ നിലം പതിച്ചിട്ടുണ്ട്! പക്ഷേ, ഭൂഗുരുത്വാകര്‍ഷണബലം പ്രത്യക്ഷമായതു ന്യൂട്ടന്‍റെ ഉള്‍ക്കാഴ്ചയില്‍ മാത്രമായിരുന്നു.

മൂന്നു സെന്‍ സന്യാസിമാര്‍ ഒരു പാടത്തു കൂടെ സഞ്ചരിക്കുകയായിരുന്നു. യുവസന്ന്യാസി മറ്റുളളവരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടു പറഞ്ഞു:

"നോക്കൂ, ആ കൊടിമരത്തിലെ കൊടിയുടെ ഇളക്കം."

"കൊടിയല്ല, വായുവാണു ചലിക്കുന്നത്" – ഇളകുന്ന ആ കൊടിയിലേക്കു നോക്കിയ മദ്ധ്യവയസ്കനായ സന്ന്യാസി പ്രതികരിച്ചു.

"കൊടിയുമല്ല വായുവുമല്ല; ചലിക്കുന്നതു നിങ്ങളുടെ മനസ്സാണെന്നറിയാന്‍ അകക്കണ്ണു തുറക്കുകയേ വേണ്ടൂ" – എല്ലാം കണ്ടും കേട്ടുമിരുന്ന ജ്ഞാനിയായ വൃദ്ധസന്യാസിയുടെ നിരീക്ഷണം.

ഒരു ചെരുപ്പുനിര്‍മാണ കമ്പനിയുടെ വില്പനോദ്യോഗസ്ഥന്‍ ഒരു ദ്വീപ് സന്ദര്‍ശിച്ചശേഷം മാനേജര്‍ക്കു റിപ്പോര്‍ട്ട് ചെയ്തു:

"സന്ദര്‍ശനം വിഫലം; ഇവിടെ ആരും ചെരുപ്പ് ഉപയോഗിക്കുന്നില്ല."

കാഴ്ചയില്‍ നിന്നും ഉള്‍ക്കാഴ്ചയിലേക്കു തിരിഞ്ഞ മറ്റൊരു മാര്‍ക്കറ്റ് ഡീലര്‍ അതേ ദ്വീപില്‍ പോയി മാനേജരെ അറിയിച്ചു.

"അത്ഭുതം. ഇവിടെയാരും ചെരുപ്പു ധരിച്ചു തുടങ്ങിയിട്ടില്ല; വന്‍ വിപണനസാദ്ധ്യത."

മദര്‍ തെരേസയുടെ നേതൃത്വവിജയത്തിന്‍റെ രഹസ്യമെന്താണെന്ന് ഒരിക്കല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്‍റ് ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജി ചോദിച്ചപ്പോള്‍ മദറിന്‍റെ പ്രതികരണമിതായിരുന്നു:

"Small works with great love." "അഗാധമായ സ്നേഹത്തോടെയുള്ള എളിയ പ്രവര്‍ത്തനങ്ങള്‍."

ക്ലാസ്സുകളില്‍ ചരിത്രം പഠിപ്പിക്കുന്ന മൂന്ന് അദ്ധ്യാപകരോട് ഒരാള്‍ ഒരേ ചോദ്യം തന്നെ ചോദിച്ചു:

"എന്താണ് ഇപ്പോള്‍ നിങ്ങളുടെ തൊഴില്‍?"

ആദ്യത്തെയാള്‍ പറഞ്ഞു: "കുട്ടികളെ ചരിത്രം പഠിപ്പിക്കുന്നു; വിശേഷിച്ചങ്ങനെയൊന്നുമില്ല."

രണ്ടാമത്തെ അദ്ധ്യാപകന്‍ പറഞ്ഞു: "എന്‍റെ ഉപജീവനമാര്‍ഗം അദ്ധ്യാപനമാണ്."

മൂന്നാമത്തെ അദ്ധ്യാപകനില്‍നിന്നും കിട്ടിയ പ്രതികരണം വ്യത്യസ്തമായിരുന്നു. ചോദ്യകര്‍ത്താവിന്‍റെ കണ്ണുകളിലേക്കു തുളച്ചുകയറുന്ന ഒരു നോട്ടമെറിഞ്ഞുകൊണ്ട് ആരെയും പിടിച്ചുനിര്‍ത്തുന്ന ശബ്ദത്തില്‍. ആര്‍ക്കും പ്രചോദനമേകുംവിധം അയാള്‍ പറഞ്ഞു:

"എന്‍റെ ജോലി രാഷ്ട്രത്തിന്‍റെ ഭാവി ഭാഗധേയം നിര്‍ണയിക്കുകയാണ്. ചരിത്രം സൃഷ്ടിക്കേണ്ടതെങ്ങനെയെന്നു ഞാന്‍ ഇളം മനസ്സുകളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്."

മൂന്നുപേരും ഒരേ ജോലി ചെയ്യുന്നവരാണ്. വ്യത്യസ്തമാകുന്നതു ജോലിയെക്കുറിച്ചുള്ള അവരുടെ അവബോധമാണ്.

ഖലീല്‍ ജിബ്രാന്‍ കുറിച്ചിട്ടുണ്ട്:

"Work is love made visible."
"കാണാനാവുന്ന സ്നേഹമാണു പ്രയത്നം." ജിബ്രാന്‍ തുടരുന്നു:
"താത്പര്യമില്ലാതെ, അനിഷ്ടത്തോടെ മാത്രമേ നിങ്ങള്‍ക്കു
പ്രയത്നിക്കാനാവുന്നുള്ളുവെങ്കില്‍ വിട്ടുപോവുക. ഏതെങ്കിലും
ക്ഷേത്രനടയാണു നിങ്ങള്‍ക്കു നല്ലത്. സസന്തോഷം പ്രയത്നിക്കുന്നവരില്‍
നിന്നും ഭിക്ഷയെടുക്കുക."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org