നവജീവന്‍ സൃഷ്ടിക്കുന്ന സ്നേഹദേശങ്ങള്‍

നവജീവന്‍ സൃഷ്ടിക്കുന്ന സ്നേഹദേശങ്ങള്‍

അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല (അപ്പ. പ്രവ. 4:34)

വിനായക് നിര്‍മ്മല്‍

ഹൃദയങ്ങളില്‍ സ്നേഹം മന്ദീഭവിക്കുമ്പോള്‍ നമ്മുടെയിടയില്‍ അകല്‍ച്ചകളും പിണക്കങ്ങളും മാത്രമല്ല ദാരിദ്ര്യവും പിറവിയെടുക്കുന്നു. നിന്നോടുള്ള എന്‍റെ സ്നേഹമാണ് നിന്‍റെ ഇല്ലായ്മകള്‍ക്ക് കരുതലാകാനും നിന്‍റെ വിശപ്പിന്‍റെ അഗ്നിയെ സ്നേഹത്തിന്‍റെ ജലം തളിച്ച് കെടുത്താനും എനിക്ക് പ്രേരണയാകുന്നത്. എനിക്ക് സ്നേഹമില്ലെങ്കില്‍ നിനക്കെന്തു സംഭവിച്ചാലും എനിക്കെന്ത് എന്ന മട്ടില്‍ ഞാന്‍ നിസ്സംഗതയോടെ കടന്നുപോകും. നിന്‍റെ കണ്ണീരും വിലാപവും എന്നെ സ്പര്‍ശിക്കുകയേയില്ല.

സ്നേഹമാണ് ജീവിതത്തിന്‍റെയും ബന്ധങ്ങളുടെയും സേവനത്തിന്‍റെയും അടിസ്ഥാനമെന്ന് ഒരിക്കല്‍കൂടി നമുക്ക് ഓര്‍മ്മവരും, നവജീവന്‍ പി.യു. തോമസിന്‍റെ സ്നേഹദേശം എന്ന പുതിയ പദ്ധതിയെക്കുറിച്ച് കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോള്‍. അതെ, നവജീവന്‍റെ പരസ്നേഹത്തിന്‍റെ പുതിയ മുഖമാണ് സ്നേഹദേശം. എല്ലാവരുടെയും ഉള്ളില്‍ അപരനോടുള്ള സ്നേഹത്തിന്‍റെ ദീപം കൊളുത്തുക എന്ന മഹത്തായ സങ്കല്പത്തോടെയാണ് തോമസുചേട്ടന്‍ ഈ ആശയത്തിന് രൂപം നല്കുകയും അത് വ്യാപിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.

ഗ്രാമങ്ങളില്‍ മാറാരോഗികളോ കിടപ്പുരോഗികളോ ആയിട്ടുള്ള കുടുംബങ്ങളെ കണ്ടെത്തി ആ വീടുകള്‍ക്ക് ആറു മാസത്തേക്ക് അരിയും പലവ്യഞ്ജനങ്ങളും നല്കുന്ന ബൃഹത്തായ പദ്ധതിയാണ് സ്നേഹദേശം.

ഒരാഴ്ച നീണ്ടുനില്ക്കുന്ന പനി വന്നാല്‍ പോലും ഇടത്തരം കുടുംബങ്ങളുടെ താളം തെറ്റുമ്പോള്‍ മാറാരോഗം കൊണ്ടും മറ്റ് പലവിധ രോഗങ്ങള്‍ കൊണ്ടും ദീര്‍ഘനാളായി ദുരിതമനുഭവിക്കുന്ന താഴേത്തട്ടിലുള്ളവരുടെ കുടുംബങ്ങളിലെ അവസ്ഥ എത്രയോ ദയനീയമായിരിക്കും.

ആറുമാസം എന്തിന് എന്നൊരു സംശയം ചിലര്‍ക്കെങ്കിലും ഉണ്ടായേക്കാം. കുടുംബനാഥന് സംഭവിച്ച അപ്രതീക്ഷിതമായ അപകടത്തെയും രോഗത്തെയും അതിജീവിക്കാനും പുതിയൊരു ജീവിതമാര്‍ഗ്ഗം അവര്‍ക്ക് കണ്ടെത്താനുമുള്ള വേളയാണ് ഈ ആറുമാസം. ഇതിനിടയില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗം ഏതെങ്കിലും വിധത്തിലുള്ള മാന്യമായ ജീവിതോപാധി കണ്ടെത്തിയിരിക്കണം. ജീവിതകാലം മുഴുവന്‍ ഇങ്ങനെയൊരു സഹായം കിട്ടുകയാണെങ്കില്‍ അത് ആ കുടുംബാംഗങ്ങളെ നിഷ്ക്രിയതയിലേക്ക് തള്ളിവിടുമെന്നും തോമസുചേട്ടന് അറിയാം. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് വേണമല്ലോ എല്ലാവരും ഭക്ഷിക്കാന്‍?

മാത്രവുമല്ല ഒരു കുടുംബത്തെ തന്നെ സ്ഥിരമായി സഹായിച്ചുകൊണ്ടിരുന്നാല്‍ അതിനെക്കാള്‍ അര്‍ഹതയുള്ള മറ്റ് കുടുംബങ്ങളെ സഹായിക്കാന്‍ കഴിയാതെപോകും. അതുണ്ടാവരുത്. മറ്റ് കുടുംബങ്ങളിലേക്കും സഹായമെത്തിക്കണം. അതിന് വേണ്ടികൂടിയാണ് സ്നേഹദേശം പദ്ധതിയില്‍ ഒരു കുടുംബത്തിനുള്ള സഹായം ആറുമാസം എന്ന രീതിയില്‍ നിജപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അതിരമ്പുഴ, കുമാരനെല്ലൂര്‍ പഞ്ചായത്തുകളിലും ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയിലുമായിട്ടാണ് ഇപ്പോള്‍ സ്നേഹദേശമുള്ളത്. ഏറ്റുമാനൂര്‍ ജനമൈത്രി പോലീസിന്‍റെ സഹായത്തോടെ സുമനസ്സുകളുടെ സ്നേഹപൂര്‍വ്വമായ പങ്കുവയ്ക്കല്‍ വഴിയാണ് ഈ പദ്ധതി നടന്നുപോകുന്നത്. ഓരോ മാസവും കൃത്യമായ തീയതി അനുസരിച്ചാണ് സഹായവിതരണം നടത്തുന്നത്. സ്നേഹദേശം പദ്ധതിയിലെ അംഗങ്ങള്‍ക്ക് പ്രത്യേകതരത്തിലുള്ള കാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി വന്ന് വേണം ഓരോരുത്തരും സഹായം കൈപ്പറ്റേണ്ടത്.

മാന്നാനം കെ.ഇ. സ്കൂളില്‍ വച്ചായിരുന്നു സ്നേഹദേശത്തിന്‍റെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നത്. അന്നു തന്നെ 150 കുടുംബങ്ങള്‍ സ്നേഹദേശത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ അതിന്‍റെ എണ്ണം ഇരുനൂറിന് മേലെയായിരിക്കുന്നു. ഇത് അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ നമ്മുടെ ചുറ്റുപാടില്‍ എത്രയോ അധികമുണ്ട് എന്നതിന്‍റെ തെളിവാണ്. എന്നാല്‍ ഭൂരിപക്ഷത്തിനും ഇത്തരം കാഴ്ചകളോ കാഴ്ചപ്പാടുകളോ ഇല്ല. അവര്‍ക്കിടയിലാണ് തോമസുചേട്ടന്‍റെ കരുണാര്‍ദ്രമായ ഇടപെടലുകള്‍ക്ക് ബിഗ് സല്യൂട്ട് നല്കേണ്ടത്.

കേരളം മുഴുവന്‍ ഇത്തരത്തിലുള്ള സ്നേഹദേശം സൃഷ്ടിക്കപ്പെടണമെന്നതാണ് തോമസുചേട്ടന്‍റെ സ്വപ്നം. അതിന് എല്ലാവരും ഒരേ മനസ്സോടെ മുന്നോട്ടുവരണം. ഓരോ പഞ്ചായത്തിലെയും രണ്ട് വാര്‍ഡുകള്‍ തിരഞ്ഞെടുത്ത് ആ വാര്‍ഡിലുള്ള കിടപ്പുരോഗികളായിട്ടുള്ളവരുടെ കുടുംബങ്ങളെ കണ്ടെത്തി അവരെ സഹായിക്കുക. ഇതിനായി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരോ, അധ്യാപകരോ, പൊതുനന്മലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ത്ഥരായ യുവജനങ്ങളോ, നേതാക്കന്മാരായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ഓരോരുത്തരും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സാമ്പത്തികം കൊണ്ടോ സാധനങ്ങള്‍ കൊണ്ടോ സഹായഹസ്തം നീട്ടുകയും ചെയ്യണം. ഇവയെല്ലാം സമാഹരിച്ച് ദരിദ്രകുടുംബങ്ങള്‍ക്ക് എത്തിച്ചുകൊടുക്കണം. ഇതാണ് മറ്റുള്ളവരോടായി തോമസുചേട്ടന്‍ പങ്കുവയ്ക്കുന്ന ആശയം. വലിയൊരു വെല്ലുവിളിയാണ് നമ്മുടെ മുമ്പില്‍ ഇദ്ദേഹം ഉയര്‍ത്തുന്നത്.

വിശുദ്ധ ഗ്രന്ഥത്തില്‍ നാം കാണുന്ന ആദിമക്രൈസ്തവസമൂഹത്തിന്‍റെ പുന: സൃഷ്ടിയാണ് തോമസുചേട്ടന്‍ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു, ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല, എല്ലാം പൊതുസ്വത്തായിരുന്നു എന്ന് അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ നാം വായിക്കുന്നുണ്ടല്ലോ..

വസ്തുക്കളോ സ്വത്തുക്കളോ പൊതുവായി നല്കണമെന്നൊന്നും തോമസുചേട്ടന്‍ പറയുന്നില്ല. പക്ഷേ ഉള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കണം. നമ്മുടെ പരിസരങ്ങളില്‍ ഒരു കുടുംബം പോലും പട്ടിണിയില്‍ ജീവിക്കരുത്.

ആശുപത്രികളില്‍ രോഗികളായി പ്രവേശിപ്പിക്കപ്പെടുന്നവരുടെ സമീപത്ത് ബൈസ്റ്റാന്‍റേഴ്സായി നില്ക്കാന്‍ അടുത്തബന്ധുക്കള്‍ക്ക് പോലും ചിലപ്പോള്‍ പല വിധ അസൗകര്യങ്ങളുണ്ടായിരിക്കും. അല്ലെങ്കില്‍ മാസങ്ങളോളം നീളുന്ന ആശുപത്രിവാസത്തില്‍ ഒരാള്‍ തന്നെ ഒറ്റയ്ക്കുനിന്ന് മടുത്തിട്ടുമുണ്ടാവും. ഇത്തരം സാഹചര്യങ്ങളില്‍ ബൈസ്റ്റാന്‍റേഴ്സായി നില്ക്കാന്‍ യുവജനങ്ങളെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും പി.യു. തോമസ് പറയുന്നു. സ്നേഹദേശം പദ്ധതിയുടെ മറ്റൊരു ലക്ഷ്യം ഇതാണ്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന രോഗികള്‍ക്ക് ഓരോ ദിവസവും ഓരോ വീടുകളില്‍ നിന്നും ഭക്ഷണം എത്തിച്ചുകൊടുക്കുക, ഓരോരുത്തരും മാറിമാറി രോഗികള്‍ക്ക് കൂട്ടുനില്ക്കുക. നമ്മുടെ ദേശം സ്നേഹത്തിന്‍റേതാകുക. സ്നേഹം നിറയുമ്പോള്‍ അവിടെ രാഷ്ട്രീയമായ വൈരമില്ല. ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള പോര്‍ വിളികളും രക്തച്ചൊരിച്ചിലുകളുമില്ല. മാനുഷ്യരെല്ലാവരും ഒന്നുപോലെ കഴിയുന്ന പഴയൊരു മാവേലിക്കാലം എന്ന പുരാവൃത്തത്തെ യാഥാര്‍ത്ഥ്യമാക്കാനാണ് കാരുണ്യത്തിന്‍റെ ദൈവമുഖമുള്ള ഈ മനുഷ്യന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org