നുണ പറഞ്ഞാല്‍ നീളുന്ന മൂക്ക്

നുണ പറഞ്ഞാല്‍ നീളുന്ന മൂക്ക്
Published on

സംസാരിക്കുന്ന ഒരു മരപ്പാവയുടെ കഥയുണ്ട്. അതിലെ പ്രധാന കഥാപാത്രത്തിന്‍റെ പേരാണു പിനോക്യോ. പിനോക്യോയുടെ പ്രത്യേകത, അവന്‍ ഓരോ നുണ പറയുമ്പോഴും അവന്‍റെ മൂക്കിന്‍റെ നീളം വര്‍ദ്ധിച്ചുവരും എന്നുള്ളതായിരുന്നു. അവന്‍റെ വലിയ ആഗ്രഹമായിരുന്നു യഥാര്‍ത്ഥ ബാലനായിത്തീരുക എന്നത്. ധാരാളം വീരസാഹസങ്ങള്‍ ചെയ്ത് ഒടുവില്‍ അവന്‍ യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യക്കുട്ടിയാകുന്നതാണു കഥ.

ഇതൊരു വെറും കെട്ടുകഥയാണ് എന്നു നമുക്കറിയാം. ഒരു നുണ പറഞ്ഞാല്‍ മൂക്കിനു നീളം കൂടും എന്നതു കഥയിലെ ഫലിതപ്രധാനമായ ഒരു ഘടകം മാത്രം.

ഒരു യഥാര്‍ത്ഥ മനുഷ്യക്കുട്ടിയാവാന്‍ സത്യം മാത്രം പറയാന്‍ പഠിക്കണം എന്നൊരു വലിയ തത്ത്വമാണ് ഈ കഥയിലൂടെ കഥാകൃത്തു പറയാന്‍ ശ്രമിക്കുന്നത്. അസത്യങ്ങള്‍ പറയുന്നവര്‍ അറിയാറില്ല, അതു മൂലം അവരുടെ മുഖം വികൃതമായിക്കൊണ്ടിരിക്കും എന്ന സത്യം. ആര്‍ക്കും ഇതൊന്നും മനസ്സിലാകാന്‍ പോകുന്നില്ല എന്ന വിശ്വാസത്തോടെ നുണകള്‍ ഒന്നിനു പുറകെ ഒന്നായി എഴുന്നെള്ളിക്കുന്ന വിഡ്ഢികള്‍ അറിയുന്നില്ല, കേള്‍വിക്കാരന് ഇതെല്ലാം മനസ്സിലാകുന്നുണ്ട് എന്ന്. മുഖത്തിന്‍റെ സൗമ്യതയും കാന്തിയും മനുഷ്യഭാവവും നിലനിര്‍ത്താന്‍ നാം സത്യം മാത്രം പറയുന്നവരാകണം.

logo
Sathyadeepam Online
www.sathyadeepam.org