ചെറുകഥ
സി.എല്‍. ജോസ്
(നാടകകൃത്ത്)
അവന് അഞ്ചു വയസ്സ് പ്രായം. സച്ചു എന്നാണു പേ ര്. ഓമനത്തമുള്ള മുഖം. സ്റ്റാന്‍ലി-നീതു ദമ്പതികളുടെ ഏക മകനാണ്. അവന പ്പോ കിടക്കുന്നത് ആസ്പത്രി വാര്‍ഡില്‍.
മുമ്പ് അവര്‍ക്കു രണ്ടു കു ഞ്ഞുങ്ങളുണ്ടായി. പക്ഷേ, ലോകം കാണുന്നതിനുള്ള ഭാഗ്യം ആ കുരുന്നുകള്‍ക്കുണ്ടായില്ല. ആരംഭവും അന്ത്യവും ഗര്‍ഭപാത്രത്തില്‍ തന്നെയായിരുന്നു. മാസം തികയുന്നതിനുമുമ്പു പ്രസവിച്ചു. പുറത്തു വന്നതു ചാപിള്ളകള്‍!
ദമ്പതികളുടെ ദുഃഖവും വേദനയും അടക്കാനാവാത്തതായിരുന്നു. നൈരാശ്യവും നഷ്ടബോധവും അവരെ കീഴടക്കി. നിരന്തരമായ പ്രാര്‍ത്ഥനയും വിലാപവും കണ്ണീരുമായി ദമ്പതികള്‍ മുമ്പോട്ടു പോയി. സന്താനഭാഗ്യത്തിനായി അകമുരുകി ദൈവത്തോടു പ്രാര്‍ത്ഥിച്ചു.
കുഞ്ഞിനുവേണ്ടിയുള്ള ഉല്‍ക്കടമായ ദാഹം പ്രാര്‍ത്ഥനയുടെ ചിറകുകളില്‍ ദൈവസന്നിധിയിലെത്തി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നീതു ഗര്‍ഭവതിയായി. സമയത്തിന്‍റെ പൂര്‍ണതയില്‍ സച്ചു ജനിച്ചു. നല്ലൊരു മാലാഖക്കുഞ്ഞ്.
ദമ്പതികള്‍ക്കു അളക്കാനാവാത്ത ആനന്ദം. "പൊന്നുമോനേ!" എന്നു നീതു വിളിക്കുമ്പോള്‍ സ്റ്റാന്‍ലിയുടെ വിളി, "തങ്കക്കുട്ടാ!" എന്നാണ്. വീട്ടില്‍ ആനന്ദത്തിന്‍റെ ആറാട്ട്. ആ മോനാണ് ഇപ്പോള്‍ ആസ്പത്രി വാര്‍ഡില്‍ കിടക്കുന്നത്. മൂന്നുനാലു വയസ്സുവരെ സച്ചുവിനു കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഇടയ്ക്കു ചിലപ്പോള്‍ ശ്വാസംമുട്ടലും കിതപ്പും. വിദഗ്ദ്ധനായ ഡോക്ടറെ കാണിച്ചു. തുടര്‍ച്ചയായ ചികിത്സകള്‍ നടന്നു. അങ്ങനെ നാലഞ്ചു വയസ്സുവരെ മുമ്പോട്ടു നീങ്ങി.
ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ സച്ചുവിന് അമിതമായ കിതപ്പും ശ്വാസതടസ്സവുമുണ്ടായി. ഉടനെ ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി.
പ്രാഥമികപരിശോധനയില്‍ ഹൃദയത്തിനാണ് അസുഖമെന്നു മനസ്സിലായി. തുടര്‍ന്നു ഹൃദ്രോഗ വിഭാഗത്തിലേക്കു കുട്ടിയെ കൊണ്ടുപോയി; ഐസിയുവില്‍ കിടത്തി. പ്രഗത്ഭനായ കാര്‍ഡിയോളജിസ്റ്റ് ഡോ. ബല്‍രാജ് കുട്ടിയെ വിശദമായി പരിശോധിച്ചു, സ്കാന്‍ ചെയ്തു; എക്കോ ചെയ്തു.
പരിശോധനകള്‍ക്കുശേഷം പുറത്തുവന്ന ഡോക്ടര്‍ മാതാപിതാക്കളെ വിളിപ്പിച്ചു. വേവലാതി പൂണ്ട് അവര്‍ ഓടിയെത്തി. അവരോടു പറഞ്ഞു: "കുട്ടിക്കു വെന്‍ട്രിക്കുലര്‍ ഡിഫെക്ടാണ്. അതായതു ഹൃദയഭിത്തിയില്‍ ചെറിയൊരു ദ്വാരം കാണുന്നുണ്ട്. എത്രയും വേഗം ഓപ്പറേഷന്‍ നടത്തണം."
ദമ്പതികള്‍ നടുക്കത്തോടെയാണ് ഇതു കേട്ടത്. "ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റില്ലേ ഡോക്ടര്‍?" – സ്റ്റാന്‍ലിയുടെ ചോദ്യം.
"ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്നതല്ല. ഉടനെ ഓപ്പറേഷന്‍ നടത്തേണ്ട കേസാണ്. നീട്ടിവയ്ക്കുന്നത് ഒട്ടും ബുദ്ധിയല്ല. വളരെ ഗൗരവമുള്ളതാണ് ഓപ്പറേഷന്‍. കാര്‍ഡിയാക് അറസ്റ്റും ഹൈപ്പര്‍ ടെന്‍ഷനും ഉണ്ടാകാം."
ഇതു കേട്ടു നീതു തളര്‍ന്ന മട്ടിലായി.
"ഓപ്പറേഷന്‍ ഒഴിവാക്കാന്‍ കഴിയില്ലേ ഡോക്ടര്‍?" – ഉത് കണ്ഠയോടെയുള്ള ചോദ്യം വീണ്ടും.
ഡോക്ടര്‍ മയത്തില്‍ പറ ഞ്ഞു: "ഇതിന്‍റെ ഗൗരവം ഞാന്‍ പറഞ്ഞുമനസ്സിലാക്കയില്ലേ? കോംപ്ലിക്കേറ്റഡ് കേസാണ്. റിസ്കുള്ള ഓപ്പറേഷന്‍. സക്സസ് റേറ്റ് വളരെ കുറവാണ്, എന്തു വേണം?"
അവര്‍ തീ വിഴുങ്ങിയപോലെ നിന്നു. തീരുമാനത്തിലെത്താനാവാതെ ദമ്പതികള്‍ പരസ്പരം പകച്ചു മിഴിച്ചു നോക്കി.
"ഒന്നു ഞാന്‍ പറയാം; ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടി…"
"അയ്യോ…!" നീതു വിങ്ങിപ്പൊട്ടി. അവര്‍ക്കു തല കറങ്ങുന്നതുപോലെ തോന്നി. ഉടനെ സ്റ്റാന്‍ലി അവളെ താങ്ങി കസേരയിലിരുത്തി. പുറത്തിരുത്തി സാന്ത്വനപ്പെടുത്തി. സ്റ്റാന്‍ലിയുടെ ഹൃദയം പിടയ്ക്കുകയാണ്. ഒടുവില്‍ തീപിടിച്ച ഹൃദയവും പുകയുന്ന മനസ്സുമായി ദമ്പതികള്‍ നിറമിഴികളോടെ ഡോക്ടറെ സമ്മതമറിയിച്ചു.
അവര്‍ ചങ്കുപൊട്ടി ദൈവത്തെ വിളിച്ചു നിലവിളിച്ചു. പൊന്നുമോനെ കൊഞ്ചിച്ചും കളിപ്പിച്ചും മതിയായില്ല. അവന്‍റെ കുസൃതികളും കൊച്ചുകൊച്ചു വികൃതികളും കണ്ടു കൊതി തീര്‍ന്നില്ല. ചില്ലറ അസുഖങ്ങളുണ്ടെങ്കിലും അവനെ സ്കൂളില്‍ ചേര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു; അപ്പോഴേക്കും…
"ദൈവമേ! ഞങ്ങളുടെ പൊന്നുമോനെ ഞങ്ങള്‍ക്കു തിരിച്ചു തരേണമേ!"-ദമ്പതികളുടെ മനംനൊന്ത വിലാപം.
പിറ്റേന്നു രാവിലെ ഓപ്പറേഷന്‍. ബാലന്‍റെ കേസാണ് ആദ്യം. ഡോക്ടര്‍ ഓപ്പറേഷനു സന്നദ്ധനായി തിയ്യറ്ററിലേക്കു കടന്നുവന്നു. ഒരുങ്ങിയിരിക്കുന്ന ബാലന്‍റെ അടുത്തു ഫൈനല്‍ ചെക്കപ്പിനായി എത്തി. ഗുഡ്മോണിംഗ് പറഞ്ഞു. പുഞ്ചിരിച്ചു കിടക്കുന്ന സച്ചുവിനെ ഏറെ സന്തുഷ്ടിയോടെ നോക്കി വാത്സല്യപൂര്‍വം അവന്‍റെ കവിളില്‍ തട്ടി.
"മോനെ! പേടിക്കാനൊന്നുമില്ല, കേട്ടോ."
"എനിക്കു പേടിയൊന്നുമില്ല ഡോക്ടര്‍! ഞാന്‍… ഞാനൊരു കാര്യം പറയട്ടെ?" കഥയില്ലാത്തപോലെ ബാലന്‍റെ മൊഴികള്‍.
"എന്താണു മോനെ?"
നിഷ്കളങ്കതയോടെ ആ കിളുന്തു ബാലന്‍ ഡോക്ടറോടു പറഞ്ഞു: "ഡോക്ടര്‍ എന്‍റെ ഹൃദയം തുറന്ന് ഓപ്പറേഷന്‍ ചെയ്യുമ്പോള്‍ അവിടെ യേശുവിനെ കാണും. എന്‍റെ മമ്മി പറഞ്ഞിട്ടുണ്ട്. ഹൃദയത്തില്‍ യേശുവുണ്ടെന്ന്. ഓപ്പറേഷന്‍ ചെയ്യുമ്പോള്‍ എനിക്കു യേശുവിനെ കാണാന്‍ പറ്റില്ലല്ലോ. ഡോക്ടര്‍ കാണും. അപ്പോ യേശുവിനോടു പറയണം, ഞാന്‍ യേശുവിനെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്ന്."
വിചിത്രമായ ഈ പറച്ചില്‍ കേട്ടു ഡോക്ടര്‍ അമ്പരന്നു പോയി. നിമിഷ നേരം തരിച്ചുനിന്നു. സമയം കളയാതെ ഡോക്ടര്‍ ഓപ്പറേഷന്‍ ആരംഭിച്ചു. ബാലന്‍റെ ശരീരം ഓപ്പണ്‍ ചെയ്തു കത്തിവച്ചപ്പോള്‍, അപ്രതീക്ഷിതമായി പെട്ടെന്നു ബ്ലീഡിങ്ങുണ്ടായി. നിലയ്ക്കാത്ത ബ്ലീഡിംഗ്. ഇതു പ്രതീക്ഷിച്ചതാണെങ്കിലും ഡോക്ടര്‍ വല്ലാത്ത ആശങ്കയില്‍. ഉത്ക്കണ്ഠ നിറഞ്ഞ നിമിഷങ്ങള്‍, ഹാര്‍ട്ട് ബീറ്റ് കൂടുന്നു. കുഞ്ഞു കൈ വിട്ടുപോകുമോ? ക്രമേണ പള്‍സ് റേറ്റ് വല്ലാതെ താഴുന്നു. കുഞ്ഞു യാത്രയാവുകയാണ്…. ഡോക്ടര്‍ക്കു വല്ലാത്ത ടെന്‍ഷന്‍. നൂറുകണക്കിനു ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയിട്ടുള്ള താന്‍ ഇവിടെ പരാജയപ്പെടുകയാണ്. ആ വിഷമസന്ധിയില്‍ ബാലന്‍ അല്പം മുമ്പു പറഞ്ഞ വാക്കുകള്‍ ഡോക്ടറുടെ കാതുകളില്‍ മുഴങ്ങി. "…ഓപ്പറേഷന്‍ ചെയ്യുമ്പോള്‍ എനിക്കു കാണാന്‍ പറ്റില്ലല്ലോ. ഡോക്ടര്‍ കാണും. അപ്പോള്‍ യേശുവിനോടു പറയണം, ഞാന്‍ യേശുവിനെ ഒരു പാടു സ്നേഹിക്കുന്നുണ്ടെന്ന്."
ആ ചിന്തയില്‍ ഡോക്ടര്‍ മ്ലാനമുഖനായി, നിസ്സഹായതയോടെ ബാലന്‍റെ ഹൃദയത്തെ ഉറ്റുനോക്കി, എന്നിട്ട് ഏതോ വികാരത്തിന്‍റെ പ്രേരണയാല്‍ ആ ഹൃദയത്തോടു സംസാരിച്ചു: "ഈ കുഞ്ഞിന്‍റെ അഭിലാഷമാണ്… ഇവന്‍റെ വിശ്വാസമാണ്, ജീസസ് ഇവന്‍റെ ഹൃദയത്തിലുണ്ടെന്ന്. ഈ കുഞ്ഞ് എന്നെ പറഞ്ഞേല്പിച്ചിരിക്കുന്നു; ഞാന്‍ ജീസസിനെ നേരിട്ടു കാണുമ്പോള്‍, ജീസസിനെ ഈ കുഞ്ഞ് ഒരുപാടു സ്നേഹിക്കുന്നുണ്ട് എന്നു പറയണമെന്ന്."
പതറിയ സ്വരത്തില്‍ ഇത്രയും പറഞ്ഞു കഴിഞ്ഞു നോക്കിയപ്പോള്‍ ഒരു മിറക്കിള്‍ സംഭവിച്ചതുപോലെ പൊടുന്നനെ ബ്ലീഡിംഗ് നിന്നു. ഡോക്ടര്‍ക്ക് ആശ്ചര്യവും ആവേശവും. ഉടനെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി. ഗംഭീര വിജയം. ബാലന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
തികഞ്ഞ സംതൃപ്തിയും സന്തോഷവും ഉള്ളിലടക്കി ഡോക്ടര്‍ ബല്‍രാജ് അല്പനിമിഷം നിന്നു. എന്നിട്ടു സ്വയം മനസ്സില്‍ പറഞ്ഞു: "I saw Jesus in his heart." സത്യമായും ഈ കുഞ്ഞിന്‍റെ ഹൃദയത്തില്‍ ഞാന്‍ യേശുവിനെ കണ്ടു.