വി. അഞ്ചാം പിയൂസ് പാപ്പ (1504-1572)

വി. അഞ്ചാം പിയൂസ് പാപ്പ (1504-1572)

സെയിന്‍റ്സ് കോര്‍ണര്‍

കുലീനയായ ഒരു കുടുംബത്തില്‍ ബോസ്കോയില്‍ 1504 ജനുവരി 27-ാം തീയതി മൈക്കള്‍ ഗിസ്ലിയെരി, എന്ന അഞ്ചാം പിയൂസ് ജനിച്ചു. ഡൊമിനിക്കന്‍ സന്ന്യാസികളുടെ കീഴില്‍ വ്യാകരണം പഠിച്ച മൈക്കള്‍ 15-ാമത്തെ വയസ്സില്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ഇതര നോവിസുമാരെ അപേക്ഷിച്ചു ബ്രദര്‍ മൈക്കള്‍ കൂടുതല്‍ എളിമയും അടക്കവും ആശാനിഗ്രഹവും പാലിച്ചിരുന്നു. പഠനത്തോടൊപ്പം പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും അഭ്യസിച്ചുപോന്നു. 36-ാമത്തെ വയസ്സില്‍ ബ്രദര്‍ മൈക്കള്‍ പുരോഹിതനായി. 16 കൊല്ലം വിദ്യാര്‍ത്ഥികളെ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിച്ചു. തത്സമയം അവരില്‍ ദൈവഭക്തി കുത്തിവയ്ക്കാന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചിരുന്നു. 1556-ല്‍ സൂത്രി രൂപതയുടെ മെത്രാനായി ഉയര്‍ത്തപ്പെട്ടു. പിറ്റേക്കൊല്ലംതന്നെ അദ്ദേഹത്തെ കര്‍ദിനാളാക്കി. സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന്‍റെ എളിമയും വിനയവും വര്‍ദ്ധിപ്പിച്ചതേയുള്ളൂ.

മെഡിച്ചി കുടുംബത്തില്‍നിന്ന് 13 വയസ്സുള്ള ഫെര്‍ഡിനന്‍റ് രാജകുമാരനെ കര്‍ദിനാളാക്കാന്‍ നാലാം പിയൂസ് മാര്‍പാപ്പ ആലോചിച്ചപ്പോഴും രണ്ടാം മാക്സിമിലിയന്‍ ചക്രവര്‍ത്തി പ്രോട്ടസ്റ്റന്‍റുകാരോടു യോജിച്ചുപോകാന്‍ പുരോഹിതവിവാഹം ശിപാര്‍ശ ചെയ്തപ്പോഴും കര്‍ദിനാള്‍ സംഘത്തില്‍നിന്നു ശക്തിയായി എതിര്‍ത്തതു കാര്‍ഡിനല്‍ മൈക്കള്‍ തന്നെയാണ്.

1566 ജനുവരി 7-ാം തീയതി കാര്‍ഡിനല്‍ മൈക്കള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും അഞ്ചാം പിയൂസ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1553-ല്‍ സമാപിച്ച ട്രെന്‍റ് സൂനഹദോസിന്‍റെ പരിഷ്കാരങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ചുമതല പുതിയ മാര്‍പാപ്പയുടെ ശിരസ്സിലായി. പുതിയ മീസാലും കാനോനനമസ്കാരവും വേദോപദേശവും അദ്ദേഹം പ്രസിദ്ധം ചെയ്തു. ക്രിസ്തീയ തത്ത്വസഖ്യം സ്ഥാപിച്ചു. ടര്‍ക്കികളുടെ ആക്രമണത്തെ ചെറുക്കാന്‍ ഒരു നാവികസൈന്യം സംഘടിപ്പിച്ചു. സൈന്യത്തില്‍ മാത്രം ആശ്രയിക്കാതെ ജപമാല ചൊല്ലി ദൈവമാതൃസഹായം അപേക്ഷിച്ചു. 1567 ഒക്ടോബര്‍ 17-ാം തീയതിയിലെ ലെ പാന്‍റോ ഉള്‍ക്കടലില്‍വച്ചു പേപ്പല്‍ സൈന്യം ടര്‍ക്കികളെ തോല്പിച്ചു ക്രൈസ്തവരാജ്യങ്ങളെ സംരക്ഷിച്ചു. വിവരം അദ്ദേഹം കര്‍ദിനാള്‍ സംഘത്തെ അറിയിക്കുകയും ക്രിസ്ത്യാനികളുടെ സഹായമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണേ എന്ന വാക്യം ദൈവമാതാവിന്‍റെ ലുത്തിനിയായില്‍ ചേര്‍ക്കുകയും ചെയ്തു.

മാര്‍പാപ്പയായതിനുശേഷവും തിരുമേനി ഡൊമിനിക്കന്‍ സഭാംഗങ്ങളെപ്പോലെ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്തുകൊണ്ടിരുന്നു. പല പേപ്പല്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും വേണ്ടെന്നുവച്ച് ആ സംഖ്യ സാധുക്കള്‍ക്കും ദരിദ്രമായ ആശ്രമങ്ങള്‍ക്കും കൊടുത്തുകൊണ്ടിരുന്നു. അന്യാദൃശമായിരുന്നു അദ്ദേഹത്തിന്‍റെ എളിമ. ഒരു ദരിദ്രന്‍റെ വ്രണങ്ങള്‍ മാര്‍പാപ്പ ചുംബിക്കുന്നതു കണ്ട് ഒരു ഇംഗ്ലീഷ് പ്രോട്ടസ്റ്റന്‍റുകാരന്‍ മാനസാന്തരപ്പെട്ടതായി ജീവചരിത്രകാരന്‍ പറയുന്നു. കഠിനമായ അദ്ധ്വാനവും പ്രായശ്ചിത്തവും നിമിത്തം ക്ഷീണിതനായ മാര്‍പാപ്പ 1572 മെയ് 1-ാം തീയതി ദിവംഗതനായി.

വിചിന്തനം: പല ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തങ്ങള്‍ക്കു ലഭിക്കുന്ന ഒഴിവുസമയം പരിശുദ്ധമായ ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും ആത്മപരിശോധനയ്ക്കും ചെലവഴിക്കേണ്ടതാണ്. അവരവരുടെ കടപ്പാടുകള്‍ നിര്‍വഹിക്കാത്തവര്‍ ആര്‍ക്കാണു നന്മ ചെയ്യുക?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org