ജോസ്മോന്‍, ആലുവ
വീടുപണി ആരംഭിക്കുന്ന സമയത്താണു റോസ് മോളുടെ അപ്പ ഒരു പഞ്ചസാരപ്പഴത്തെ കൊണ്ടുവന്നു പറമ്പില്‍ നട്ടത്. വീടിന്‍റെ മുമ്പില്‍ പഞ്ചസാരപ്പഴച്ചെടിയും വീട്ടില്‍ റോസ്മോളും ഒരുമിച്ചു വളര്‍ന്നു. ചെടിക്കു വെള്ളമൊഴിക്കുവാനും വളമിടാനും അപ്പയുടെകൂടെ റോസ്മോളും എപ്പോഴും ഉണ്ടാകും.
ഒരു ദിവസം റോസ്മോള്‍ ചെടിക്കു വെള്ളമൊഴിക്കുന്ന സമയത്ത് അപ്പയോടു ചോദിച്ചു. "അപ്പേ, എന്തിനാ ഈ ചെടി നമ്മള്‍ വളര്‍ത്തുന്നത്?" റോസ്മോളെ ചേര്‍ത്തു നിര്‍ത്തി അപ്പ പറഞ്ഞു: "മോളെ, ഒരിക്കല്‍ ഈ ചെടി വളര്‍ന്നു വലിയ മരമാകും. അന്നു തണലും തണുപ്പും നല്ല മധുരമുള്ള പഴങ്ങളും മരം നല്കും. മരത്തണലില്‍ റോസ്മോള്‍ക്കു കൂട്ടുകാര്‍ക്കൊപ്പം കളിക്കാം… പഴങ്ങള്‍ പറിച്ചു തിന്നുകയും ചെയ്യാം…" ഹായ്! ഹായ്!! റോസ്മോള്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടി. റോസ് മോളുടെ സന്തോഷത്തില്‍ അപ്പയും അമ്മയും പങ്കുചേര്‍ന്നു.
അങ്ങനെയിരിക്കെ ഒരുനാള്‍ വീടിന്‍റെ പുറകിലെ പാടത്തുനിന്നും ഒരു പോത്തുകിടാവു വന്നു പഞ്ചസാരച്ചെടി തിന്നു. "കഷ്ടം, എ ന്തു ദുഷ്ടത്തരമാ ആ ജന്തു ചെയ്തത്? സങ്കടത്തോടും തെല്ലു ദേഷ്യത്തോടുംകൂടി റോസ്മോള്‍ അപ്പയോടു പരാതിപ്പെട്ടു. റോസ്മോളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഏങ്ങലടിച്ച് ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയ റോസ്മോളെ അപ്പ ആശ്വസിപ്പിച്ചു. "പോട്ടെ, സാരമില്ല… ഭാഗ്യത്തിനു പോത്ത് ചെടി മുഴുവന്‍ തിന്നില്ലല്ലോ? നാമ്പ് മാത്രമേ തിന്നിട്ടുള്ളൂ. നമുക്കു ചെടിക്കു നല്ലൊരു വേലി കെട്ടാം." അപ്പയും മോളുംകൂടി ചെടി നല്ലവണ്ണം പൊതിഞ്ഞുകെട്ടി. റോസ്മോള്‍ക്ക് ആശ്വാസമായി…
കുറച്ചു ദിവസങ്ങള്‍ക്കുശേഷം രാവിലെ ചെടിക്കു വെള്ളമൊഴിക്കുമ്പോള്‍ റോസ്മോള്‍ അപ്പയെ ഉച്ചത്തില്‍ വിളിച്ചു. "എന്താ മോളേ?" അപ്പയും അമ്മയും ഓടിയെത്തി. ദേ… നോക്കിക്കേ… റോസ്മോള്‍ ചൂണ്ടിക്കാണിച്ച ഭാഗത്തു ചെടിക്കു പുതിയ ഇലകള്‍ വന്നിരിക്കുന്നു. പക്ഷേ, അതെല്ലാം നിറം മങ്ങി മുരടിച്ചുപോയിരുന്നു. ചെടി മൂടിക്കെട്ടി വച്ചതുകൊണ്ടു സൂര്യപ്രകാശം ലഭിക്കാതെയാണ് ഇങ്ങനെ സംഭവിച്ചത് എന്ന് അപ്പ റോസ്മോളെ പറഞ്ഞു മനസ്സിലാക്കി. ചെടി പൊതിഞ്ഞുവച്ചിരുന്ന പ്ലാസ്റ്റിക് കവര്‍ എടുത്തു മാറ്റി… സൂര്യപ്രകാശം നന്നായി കിട്ടത്തക്കവിധം മരക്കമ്പുകള്‍ വെട്ടിയെടുത്തു ഭംഗിയായി വേലികെട്ടി… ഒരു കാര്യകൂടി അപ്പ റോസ് മോളെ ഓര്‍മപ്പെടുത്തി. "ചെടിയില്‍ പുഴുക്കളോ മറ്റു കീടങ്ങളോ വന്നാല്‍ എടുത്തുകളയണം. അല്ലെങ്കില്‍ അവ ഇലകള്‍ തിന്നു നശിപ്പിക്കും."
"അതു ഞാനേറ്റു" – റോസ്മോള്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ കടന്നുപോയി. ആറാം ക്ലാസ്സിലാണു റോസ്മോള്‍ ഇപ്പോള്‍ പഠിക്കുന്നത്. പഞ്ചസാരപ്പഴച്ചെടി വളര്‍ന്നു വലിയ മരമായി പടര്‍ന്നു പന്തലിച്ചു… മരംനിറയെ പൂവും കായും… മുറ്റ ത്തും വഴിയിലുമെല്ലാം നല്ല തണലും തണുപ്പും. മരത്തണലില്‍ കുട്ടികള്‍ കളിക്കാന്‍ വന്നുതുടങ്ങി. ഒരു ദിവസം സ്കൂള്‍ വിട്ടുവന്ന റോസ് മോള്‍ കളിക്കുമ്പോള്‍ അടുത്ത വീട്ടിലെ അമല്‍ വിളിച്ചുപറഞ്ഞു. "റോസേ, ഓടിവന്നെ… ദേ… നോക്കിക്കെ പഞ്ചസാരപ്പഴങ്ങള്‍!!" നീളമുള്ള ഒരു വടിയെടുത്തു കുട്ടികള്‍ പഴങ്ങള്‍ പറിക്കുവാന്‍ തുടങ്ങി. റോസ്മോള്‍ പഴങ്ങള്‍ പെറുക്കിയെടുത്ത് എല്ലാവര്‍ക്കും വീതിച്ചു; ഹായ്! എന്തു സ്വാദ്… എന്തു നല്ല മധുരം എല്ലാവരും പറഞ്ഞു.
താമസിയാതെ അണ്ണാറക്കണ്ണനും കുയിലും തത്തമ്മയും പഴം തിന്നുവാന്‍ എത്തി. അണ്ണാറക്കണ്ണന്മാര്‍ മരത്തില്‍ ചാടിക്കളിച്ചു… കുയിലുകള്‍ പാടി. കുഞ്ഞിക്കിളികള്‍ ചിലച്ചു ശബ്മുണ്ടാക്കി. ചിത്രശലഭങ്ങളും വണ്ടുകളും പാറിപ്പറന്നു. റോസ് മോള്‍ സന്തോഷത്താല്‍ മതി മറന്ന് അപ്പയോടു ചോദിച്ചു. "അപ്പേ, ഒരു സംശയം, ഇതുകൊണ്ടാണോ മിനിമിസ്സ് ക്ലാസ്സില്‍ 'മരം ഒരു വരം' എന്നു പഠിപ്പിക്കുന്നത്?"
അതേ മോളെ, 'മരം ഒരു വരം' ആണ്. ഓരോ മരവും എന്തെല്ലാം അനുഗ്രഹങ്ങളാണ് മനുഷ്യര്‍ക്കും മറ്റു ജീവിജാലങ്ങള്‍ക്കും നല്കുന്നത്." ഒരു പഞ്ചസാരപ്പഴം പറിച്ചു റോസ്മോളുടെ വായില്‍ വച്ചുകൊടുത്തുകൊണ്ട് അപ്പ പറഞ്ഞു. "റോസ്മോളും ഈ മരത്തെപ്പോലെ ഒരു അനുഗ്രഹമാകണം. മരം സ്വയം വെയിലേറ്റു മറ്റുള്ളവര്‍ക്കു തണല്‍ നല്കുന്നതുപോലെ സകലര്‍ക്കും അഭയവും ആശ്വാസവും നല്കുന്ന ഒരു നല്ല കുട്ടിയായി റോസ്മോള്‍ വളരണം." അപ്പ റോസ്മോളെ കെട്ടിപ്പിടിച്ച് ഇരുകവിളിലും മുത്തം നല്കി.
"ശരി അപ്പേ, അതിനു ഞാന്‍ എന്താണു ചെയ്യേണ്ടത്?" റോസ്മോള്‍ ചോദിച്ചു.
"മോളെ, പഞ്ചസാരച്ചെടി വേലിക്കെട്ടിനുള്ളില്‍ വളര്‍ന്നുവന്നതുപോലെ അനുസരണത്തിലും അച്ചടക്കത്തിലും കുഞ്ഞു വളരണം. സൂര്യനില്‍നിന്നും പ്രകാശം സ്വീകരിച്ചു ചെടി വളര്‍ന്നു മരമായതുപോലെ റോസ് മോള്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു ശക്തി സ്വീകരിക്കണം. ജീവിതത്തില്‍ വിജയിക്കണം. ചെടിക്കു വെള്ളം കൂടിപ്പോയാല്‍ അതു ചീഞ്ഞുപോകും. വളം കൂടിയപ്പോയാല്‍ കരിഞ്ഞുപോകും. അതുകൊണ്ടു ജീവിതത്തില്‍ ഒന്നും അമിതമാകരുത്. തിന്മകളാകുന്ന പുഴുക്കളും കീടങ്ങളും ബാധിച്ചു മോളുടെ സ്വഭാവവും പ്രവൃത്തികളും മോശമാകാതെ ശ്രദ്ധിക്കണം. ഏതെങ്കിലും തെറ്റിലകപ്പെട്ടാല്‍ ഉടന്‍ തിരുത്തണം."
എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന റോസ്മോള്‍ സാവധാനം എഴുന്നേറ്റ് അപ്പയുടെ കൈകള്‍ പിടിച്ചു തന്‍റെ തലയില്‍വച്ചു വിനയപൂര്‍വം പറഞ്ഞു: "അപ്പാ, ഞാന്‍ ഇതെല്ലാം അനുസരിച്ച് ഒരു മാലാഖയായി ജീവിച്ചുകൊള്ളാം."